Related Posts with Thumbnails

2012-01-22

സൂക്ഷിക്കുക, ടിന്റുമോന്‍ സ്ഥലത്തുണ്ട്!




സ്‌കൂളില്‍ ആദ്യമായി പോകുന്ന ടിന്റു മോനോട് മമ്മി പറഞ്ഞു: ടിന്റുമോനേ, സ്‌കൂളില്‍ ചെന്നാല്‍ നിന്നെ സൃഷ്ടിച്ചതാരാണെന്നു ടീച്ചര്‍ ചോദിക്കും. അപ്പോള്‍ ദൈവമാണെന്നു മറുപടി പറയണം. അതൊരു ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളായിരുന്നു. അതുകൊണ്ടു തന്നെ അവിടുത്തെ ടീച്ചര്‍ അങ്ങനെ ചോദിക്കുമെന്നു ടിന്റു മോന്റെ മമ്മിക്കറിയാമായിരുന്നു.

മമ്മി: പറഞ്ഞതുപോലെ തന്നെ ടിന്റുമോനോട് അവനെ സൃഷ്ടിച്ചതാരാണെന്നു ടീച്ചര്‍ ചോദിച്ചു.
മമ്മി പറഞ്ഞുകൊടുത്ത ഉത്തരം മറന്നുപോയ ടിന്റുമോന്‍ പരുങ്ങലോടെ പറഞ്ഞു. ആ വ്യക്തിയുടെ പേര് മമ്മി പറഞ്ഞുതന്നാരുന്നു. ഞാനത് മറന്നുപോയി. ഏതായാലും അത് ഡാഡിയായിരുന്നില്ല.

പ്രൈമറികള്‍
സ്‌കൂളില്‍ വെച്ച് ഒരു സഹപാഠി ടിന്റുമോനോട് ഒരു സംശയം ചോദിച്ചു. എന്താണ് അപ്പര്‍ പ്രൈമറി
അത് വളരെ സിംപിള്‍ ചോദ്യമല്ലേ. ടിന്റുമോന്‍ പറഞ്ഞു: ഒരു റോഡിനിരുവശത്തും രണ്ടു പ്രൈമറികളാണ്. റോഡിനു അപ്പുറത്തുള്ളത് അപ്പര്‍ പ്രൈമറി. റോഡിനു ഇപ്പുറത്തുള്ളത് ഇപ്പര്‍ പ്രൈമറി.

ഗുണനം

കണക്കു ടീച്ചര്‍ ക്ലാസില്‍ ഗുണനം പഠിപ്പിക്കുകയാണ്.
ടീച്ചര്‍: ഒരു നാല്‍ നാല് ഇരുനാല്‍ എട്ട്...
ഇടയ്ക്കുകയറി ടിന്റുമോന്‍: അപ്പോള്‍ കിടന്നാലോ ടീച്ചറേ?
സംശയം
കണക്കു ക്ലാസില്‍ ടിന്റുമോന്റെ ഒരു സംശയം: എഴുപത്ത് എഴുപത്, എട്ടു പത്ത് എണ്‍പത്. അങ്ങിനെയാകുമ്പോള്‍ ഒമ്പത് പത്തിന് ഒമ്പത് എന്നു തന്നെയല്ലേ പറയേണ്ടത്?
പകരം നൂറുകൂടി കൂട്ടി തൊണ്ണൂറ് എന്നു പറയുന്നതെന്തിന്?

ചെയ്യാത്ത കുറ്റം
ടീച്ചറോട് ടിന്റു മോന്‍: ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കാന്‍ പാടുണ്ടോ ടീച്ചര്‍?
ടീച്ചര്‍: ഒരിക്കലും പാടില്ല. എന്തേ ടിന്റുമോന്‍ അങ്ങിനെ ചോദിച്ചത്?
ടിന്റുമോന്‍: ടീച്ചര്‍ തന്ന ഹോം വര്‍ക്ക് ഇന്നലെയെനിക്കു ചെയ്യാന്‍ കഴിഞ്ഞിട്ടില്ലേന്നെ...

കാണാനില്ല

ടിന്റുമോനും ഇരുപത്തിയഞ്ചു കൂട്ടുകാരും കൂടി സ്‌കൂളില്‍ നിന്നു കാര്‍ണിവല്‍ കാണാന്‍ പോയി. കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടയില്‍ ടിന്റുമോന് വഴി തെറ്റി. ഇരുപത്തഞ്ച് കൂട്ടുകാരേയും ഒരിടത്തും അവന് കണ്ടെത്താനായില്ല. ഉടനെ അവന്‍, വാര്‍ത്തകള്‍ അനൗണ്‍സ് ചെയ്യുന്ന കൗണ്ടറില്‍ ചെന്നു പറഞ്ഞു: 'എന്റെ കൂടെ വന്ന ഇരുപത്തിയഞ്ചു പേരെ കാണാനില്ല. അതൊന്നു വേഗം വിളിച്ചു പറയണം പ്ലീസ്'
അവനെയൊന്ന് ചുഴിഞ്ഞു നോക്കിക്കൊണ്ട് കൗണ്ടറിലിരിക്കുന്നയാള്‍ പറഞ്ഞു: നീയെന്താ പറയുന്നത് നിന്നെയല്ലെ കാണാതായത്. അപ്പോള്‍ അനൗണ്‍സ് ചെയ്യേണ്ടത് അങ്ങനെയല്ലെ.
അതുകേട്ട് ടിന്റു മോന്‍: പിന്നെയെങ്ങനെയാ ഞാന്‍ അനൗണ്‍സ് ചെയ്യേണ്ടത്? എന്നെ കാണാനില്ല എന്നോ?

ജലജീവികള്‍
ടീച്ചര്‍: വെള്ളത്തില്‍ ജിവിക്കുന്ന ഒരു ജീവിയുടെ പേരു പറയൂ.
ടിന്റുമോന്‍: മീന്‍
ടീച്ചര്‍: വെള്ളത്തില്‍ ജീവിക്കുന്ന മറ്റൊരു ജീവിയുടേ പേരു പറയൂ
ടിന്റുമോന്‍: മറ്റൊരു മീന്‍. ഇനി വേണമെങ്കില്‍ അതിന്റെ കുഞ്ഞുങ്ങളുമുണ്ട് ടീച്ചര്‍...

സമാസമം

സ്‌കൂളില്‍ നിന്നു വീട്ടിലെത്തിയ ടിന്റു മോനോട് ഡാഡി: എടാ, ഇന്ന് സ്‌കൂളില്‍ ഉച്ചവരെ എന്തു പഠിപ്പിച്ചു.
ടിന്റുമോന്‍: ഉച്ചവരെ ടീച്ചറില്ലായിരുന്നു.
ഡാഡി: ഉച്ച കഴിഞ്ഞോ
ടിന്റുമോന്‍: ഉച്ചകഴിഞ്ഞ് ക്ലാസില്‍ ഞാനുമില്ലായിരുന്നു.

ബൈബിള്‍ വചനം
ക്ലാസില്‍ ബഹളമുണ്ടാക്കിയതിന് ടീച്ചര്‍ ടിന്റുമോനെ തല്ലി. ഹെഡ് മാസ്റ്ററുടെ മുന്നില്‍ കൊണ്ടു വരികയും ചെയ്തു. ടിന്റുമോന്‍ ഹെഡ്മാസ്റ്ററോട്: ഞാന്‍ ഈ ടീച്ചറെ വെറുക്കുന്നു. ദൈവഭക്തനായി ഹെഡ്മാസ്റ്ററ്: അങ്ങനെ പറയരുത് കുഞ്ഞേ, എല്ലാവരേയും സ്‌നേഹിക്കണമെന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്.
ടിന്റുമോന്‍: ബൈബിള്‍ എഴുതുന്ന കാലത്ത് ഈ ടീച്ചര്‍ ജനിച്ചിട്ടില്ലായിരുന്നല്ലോ സാറേ

മരുഭൂമി

ടീച്ചര്‍: മരുഭൂമി എന്നു പറഞ്ഞാല്‍ എന്താണ്?
ടിന്റുമോന്‍: ഒരിക്കലും യാതൊന്നും വളരാത്ത സ്ഥലം
ടീച്ചര്‍: മിടുക്കന്‍: ആട്ടെ മരുഭൂമിക്ക് ഒരുദാഹരണം പറയൂ.
ടിന്റുമോന്‍: സാറിന്റെ കഷണ്ടത്തല.

സിഗരറ്റ്

സ്‌കൂളില്‍ നിന്നു മടങ്ങുന്ന വഴി ടിന്റുമോന്‍ സിഗരറ്റ് വലിക്കുന്നതു കണ്ട ഒരാള്‍: ആ സിഗരറ്റ് നിന്നേക്കാള്‍ വലിപ്പമുണ്ടല്ലോടാ
ടിന്റുമോന്‍: അതല്ലേ വലിച്ചോണ്ടു പോണത്.

ടെന്‍ഷന്‍

സ്‌കൂളിനരികിലുള്ള പൊന്തക്കാട്ടില്‍ നിന്നും പുകപോകുന്നതു കണ്ട് മേരിടീച്ചര്‍ ചെന്നു നോക്കിയപ്പോള്‍, അതിനുള്ളിലിരുന്നു ടിന്റുമോന്‍ സിഗരറ്റ് വലിക്കുന്നതു കണ്ടു.
മേരി ടീച്ചര്‍: ഇതെന്താ ടിന്റു മോനേ, നീ ഈ ദുസ്വഭാവവും തുടങ്ങിയോ? ഞാനിത് കംപ്ലെയിന്‍ ചെയ്യും.
ടിന്റുമോന്‍: വേണ്ട ടീച്ചറേ, ഇനിയിത് ആവര്‍ത്തിക്കില്ല. പിന്നെ, നമ്മള്‍ രണ്ടു പേരും ഇവിടെയിങ്ങനെ നില്‍ക്കുന്നത് ആരെങ്കിലും കാണണ്ട.

ദൂരം

ടീച്ചര്‍: ചന്ദ്രനിലേയക്കോ സൂര്യനിലേക്കോ നക്ഷത്രങ്ങളിലേയ്‌ക്കോ ഇവിടെനിന്നു ഏറ്റവും ദൂരമുളളത്?
ടിന്റുമോന്‍: ബാംഗ്ലൂരിലേക്ക്
ടീച്ചര്‍: ബാംഗ്ലൂരിലേക്കോ, വിഡ്ഡിത്തം പറയുന്നോ?
ടിന്റുമോന്‍: വിഡ്ഢിത്തമല്ല ടീച്ചര്‍, സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളേയും നമുക്ക് ഇവിടെനിന്നു നോക്കിയാല്‍ കാണാമല്ലോ, പക്ഷെ ബാംഗ്ലൂര്‍ കാണാന്‍ കഴിയുന്നുണ്ടോ?

ബര്‍ത്ത് ഡേ
കൂട്ടുകാരന്‍: ടിന്റുമോനേ, ഇന്നു നിന്റെ ബര്‍ത്ത്‌ഡേയല്ലേ, ഞാന്‍ നിന്റെ വീട്ടിലേയ്ക്ക് വരുന്നു. വീടെവിടേയെന്നു പറ
ടിന്റുമോന്‍: ജെ.കെ. നഗറില്‍ രണ്ടാം ലൈനില്‍ മൂന്നാമത് ഫ്ലറ്റ്. അവിടെ വന്ന് നെറ്റികൊണ്ട് കോളിംഗ് ബെല്‍ അമര്‍ത്തിയാല്‍ മതി.
കൂട്ടുകാരന്‍: അതെന്തിനാ നെറ്റികൊണ്ട് കോളിംഗ് ബെല്‍ അമര്‍ത്തുന്നത്?
ടിന്റുമോന്‍: ബര്‍ത്ത് ഡേയ്ക്ക് വരുമ്പോള്‍ നിന്റെ കൈകളില്‍ കാര്യമായി എന്തെങ്കിലുമൊക്കെയുണ്ടായിരിക്കില്ലേ?

ഉന്നത കുലജാതന്‍
ജെറി: ടിന്റുമോന് ഇപ്പോള്‍ വയസെത്രയായി?
ടിന്റുമോന്‍: ഏഴ്
ജെറി: കുറച്ചു വര്‍ഷങ്ങളായി നീ ഇതേ പ്രായം തന്നേയല്ലെ പറയുന്നത്.
ടിന്റുമോന്‍: ഞാന്‍ തറവാട്ടില്‍ പിറന്നവനാ. ഒരിക്കലും പറഞ്ഞ വാക്കു മാറ്റിപറയുകേല.

പട്ടിയെ മെരുക്കല്‍
ടിന്റു മോന്റെ വീട്ടില്‍ ഒരു പട്ടിയുണ്ട്. അത് ടിന്റുമോനുമായി വലിയ ചങ്ങാത്തത്തിലാണ്. ഇതുകണ്ട് സുഹൃത്തായ ജെറി: എനിക്ക് പട്ടിയെ ഭയങ്കര പേടിയാണ്. ഇതെങ്ങിനേയാണ് ടിന്റുമോനേ ഈ പട്ടികളെ മെരുക്കുന്നത്?
ടിന്റുമോന്‍: വളരെ ഈസിയല്ലേ! പിന്നെ, നമുക്ക് പട്ടിയേക്കാള്‍ ഒരല്പം ബുദ്ധി വേണമെന്നു മാത്രം.
മാന്ത്രികന്‍
ടിന്റുമോന്‍: ഞങ്ങടെ കുടുംബത്തിലെ ഒരു മുത്തശ്ശന് മരിക്കുന്നതിനു മുമ്പ് അങ്ങൊരുടെ മരണത്തീയതി അറിയാമായിരുന്നു.
ജെറി: ഓഹോ! അങ്ങോര്‍ മാന്ത്രികനോ, ജ്യോത്സ്യനോ മറ്റോ ആയിരുന്നോ?
ടിന്റുമോന്‍: അല്ലെന്നേ, ഹൈക്കോടതി ജഡ്ജിയാണ് പുള്ളിക്കാരന്റെ മരണത്തിയതി നിശ്ചയിച്ചത്.

സൂപ്പര്‍ സിനിമ
ചിക്കന്‍ ബിരിയാണി തിന്ന് ഒരു സൂപ്പര്‍ സ്റ്റാറിന്റെ സിനിമയ്ക്ക് പോയി മടങ്ങി വന്ന ടിന്റുമോന്‍: ഇനി ഒരിക്കലും ഞാന്‍ ചിക്കന്‍ ബിരിയാണ് കഴിച്ച് സൂപ്പര്‍ താരങ്ങളുടെ സിനിമയ്ക്കു പോവില്ല.
കൂട്ടുകാരന്‍: എന്തു പറ്റി?
ടിന്റുമോന്‍: വയറ്റിലുള്ള കോഴി പോലും കൂവി....

സൂചി

ടീച്ചര്‍: സൈലന്‍സ്! ഒരാളും മിണ്ടിപ്പോകരുത്. നിശബ്ദത നിറയട്ടെ ഇവിടെ. സൂചിവീണാല്‍ കേള്‍ക്കാന്‍ കഴിയണം.
ക്ലാസ് പെട്ടെന്ന് നിശബ്ദമായി. കുട്ടികള്‍ ശ്വാസം കഴിക്കുന്നതു പോലും നിര്‍ത്തവെച്ചതുപോലെ.
സെക്കന്റുകള്‍ നിങ്ങിയപ്പോള്‍ പിന്‍ ബെഞ്ചില്‍ നിന്നു ടിന്റുമോന്റെ ശബ്ദം. ടീച്ചര്‍ വേഗം ആ സൂചി താഴേ ഇടൂ.

ഗേള്‍ ഫ്രണ്ട്
ടിന്റു മോന്റെ ഗേള്‍ഫ്രണ്ട്: നീ കൂടെയുള്ളപ്പോള്‍ സമയം പോകുന്നതേ അറിയില്ല.
ടിന്റുമോന്‍: നീ കൂടെയുള്ളപ്പോള്‍ പോക്കറ്റ് കാലിയാകുന്നതും.

ചോദ്യോത്തരം
ടീച്ചര്‍: ഉത്തരം പഠിക്കാതെ ചോദ്യം മാത്രം പഠിച്ചതെന്നോ?
ടിന്റുമോന്‍: നാളെ ചോദ്യം ചോദിക്കുമെന്നല്ലേ ടീച്ചര്‍ പറഞ്ഞിരുന്നത്.
മൃഗശാല
ടിന്റുമോനും ഡാഡിയും മൃഗശാലയില്‍
ചുവന്ന കണ്ണുരുട്ടി കൂര്‍ത്ത പല്ലുകള്‍ കാട്ടി മുരളുന്ന പുലിയുടെ കൂടിനു മുന്നില്‍ നില്ക്കുകയാണ് അവര്‍. ടിന്റുമോന്‍ ഒന്നോ രണ്ടോ അടി പിന്നോട്ടു മാറിനിന്നു.
ടിന്റുമോന്‍: ഈ പുലിയെങ്ങാന്‍ കൂടു പൊളിച്ചു പുറത്ത് വന്ന് ഡാഡിയെ പിടിച്ചാലോ
ഡാഡി: (ചിരിച്ചുകൊണ്ട്) പിടിച്ചാല്‍.
ടിന്റുമോന്‍: പിന്നെ വീട്ടിലെത്താന്‍ ഞാന്‍ ഏതു ബസ്സാണ് കയറേണ്ടത്?

നിക്കറിടാത്ത കാക്ക
വഴിയില്‍ വെച്ച് ടിന്റുമോന്റെ ഷര്‍ട്ടില്‍ കാക്ക കാഷ്ഠിച്ചു. ദേഷ്യത്തോടെ കാക്കയോട് ടിന്റുമോന്‍: നിനക്കൊക്കെ ഒരു നിക്കറിട്ടുകൂടെ
കാക്ക: നീയൊക്കെ നിക്കറിട്ടാണോ ടിന്റുമോനേ അപ്പിയിടുന്നത്.?

അച്ഛനും ഡാഡിയും
ഒരാള്‍ ടിന്റുമോനോട്: മോനേ, അച്ഛനുണ്ടോ ഇവിടെ?
വന്നയാള്‍: പിന്നെ ആരാണ് വീട്ടിനുള്ളില്‍ നിന്നു സംസാരിക്കുന്നത്
ടിന്റുമോന്‍: അത് ലഞ്ചിനു നേരം വൈകിയതിനു ഡാഡി മമ്മിയെ വഴക്കു പറയുന്നതാണ്.

ടിന്റുമോന്റെ ബുദ്ധി
ടിന്റുമോന് തന്റെ വസ്ത്രങ്ങള്‍ ഇസ്തിരിയിടനുണ്ടായിരുന്നു. പക്ഷേ, അപ്പോഴേക്കും കറണ്ട് പോയി.
പെട്ടെന്ന് ടിന്റുമോന് ഒരു ബുദ്ധി തോന്നി. അവന്‍ ഇസ്തിരിപ്പെട്ടിയുടെ തന്തയ്ക്ക് വിളിച്ചു
അതു കേട്ട് ഇസ്തിരിപ്പെട്ടിക്ക് ചൂടായി. ആ ചൂടില്‍ ടിന്റു വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു.

മറവി
ടിന്റുമോന്‍: ഡാഡീ എന്റെ ടീച്ചര്‍ക്ക് ഭയങ്കര മറവിയാണ്
ഡാഡി: എന്തേ
ടിന്ററുമോന്‍: ടീച്ചര്‍ ബോര്‍ഡില്‍ 'രാമായണം' എന്നെഴുതിയിട്ട് തിരിഞ്ഞ് നിന്ന് ചോദിക്കുവാ, 'രാമായണം' എന്നെഴുതിയതാരാണെന്ന്.

സദ് സ്വഭാവം
ടിന്റുമോന്‍ ഗേള്‍ ഫ്രണ്ടിനോട്: ഞാന്‍ പൊങ്ങച്ചം പറയുകയാണെന്നു കരുതരുത്. ചീത്ത സ്വഭാവങ്ങള്‍ ഒന്നും തന്നെ എനിക്കില്ല. പുകവലിക്കാറില്ല, മദ്യപിക്കാറില്ല, ആരുമായും അടിയുണ്ടാക്കാറില്ല, ചീട്ടുകളിക്കാറില്ല, പാന്‍പരാഗ് തിന്നാറില്ല. പിന്നെ ഇങ്ങിനെ കുറേ നുണകള്‍ പറയും അത്രയേയുള്ളൂ...

വെറുംവയറ്

ഡോക്ടര്‍: ഈ മരുന്ന് എന്നും കാലത്തും വെറും വയറില്‍ കഴിക്കണം.
ടിന്റുമോന്‍: അപ്പോള്‍ നിക്കറിടാമോ ഡോക്ടര്‍?

പൂച്ച

ഡാഡി: എടാ ടിന്റുമോനേ, ഈ പൂച്ചയെ വളരെ ദൂരെ ഏതെങ്കിലും സ്ഥലത്ത് കൊണ്ടുവിടാനല്ലേ ഞാന്‍ നിന്നോട് പറഞ്ഞത്? എന്നിട്ടിതിവിടെ പിന്നേയും എത്തിയല്ലോ?
ടിന്റുമോന്‍: വളരെ ദൂരെത്തന്നെയാ ഞാനിതിനെ കൊണ്ടു വിട്ടത്. പക്ഷേ, അവിടെ നിന്നും തിരിച്ചവിടെയെത്താന്‍ എനിക്ക് ഇതിന്റെ സഹായം തന്നെ വേണ്ടി വന്നു.

കല്യാണം

മമ്മിയോട് ടിന്റുമോന്‍: മമ്മീ എനിക്കുടനെ കല്യാണം കഴിക്കണം.
മമ്മി (ചിരിച്ചുകൊണ്ട്) എന്തേ ഇത്ര പെട്ടെന്ന്?
ടിന്റുമോന്‍: ഭാര്യ വഴി ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകുമെന്നാണ് ഈയാഴ്ചത്തെ നക്ഷത്രഫലത്തില്‍ കാണുന്നത്.

പത്രപ്പരസ്യം

മുത്തച്ചന്‍ മരിച്ചപ്പോള്‍ ടിന്റുമോന്‍ അതു പത്രത്തില്‍ പ്രത്യേകം കൊടുക്കാനായി പരസ്യവിഭാഗത്തിലെത്തി.
പരസ്യക്കാരന്‍: ഓരോ വാക്കിനുമാണ് പണം. പറയൂ എന്താണ് കൊടുക്കുവാനുള്ളത്.
ടിന്റുമോന്‍: 'മുത്തച്ഛന്‍ മരിച്ചു' എന്നുമാത്രം
പരസ്യക്കാരന്‍: അതു പറ്റില്ല. അഞ്ചുവാക്കുകളെങ്കിലും വേണം.
ടിന്റുമോന്‍: എങ്കില്‍ 'മുത്തച്ഛന്‍ മരിച്ചു, ഒരു വീല്‍ചെയര്‍ വില്പനയ്ക്ക്' എന്നു കൊടുത്തേയ്ക്ക്.

ബില്‍ഗേറ്റ്‌സിനേക്കാള്‍ വലിയവന്‍
മമ്മിയൊടും ഡാഡിയോടും വഴക്കിട്ട്, വീടു വിട്ടിറങ്ങിയ ടിന്റുമോന് ഒരു പലചരക്കുകടയില്‍ സഹായിയായി ജോലി കിട്ടി. ജോലിക്കിടയില്‍ സഹപ്രവര്‍ത്തകനോട് ടിന്റുമോന്‍: എനിക്ക് ബില്‍ഗേറ്റ്‌സിന്റെ അത്ര പണമുണ്ടായിരുന്നെങ്കില്‍ ഞാന്‍ അങ്ങേരെക്കാള്‍ വലിയ പണക്കാരനാകുമായിരുന്നു.
സഹപ്രവര്‍ത്തകന്‍: അതെങ്ങനെ ടിന്റുമോനേ? ബില്‍ഗേറ്റ്‌സിന്റെ അത്രപണമുണ്ടെങ്കില്‍ ബില്‍ഗേറ്റ്‌സിനെപ്പോലെ പണക്കാരനാകാനല്ലേ കഴിയൂ.
ടിന്റുമോന്‍: എനിക്ക് ഈ പല ചരക്കുകടയിലെ ശമ്പളം കൂടിയുണ്ടല്ലോ.

ആശുപത്രിയില്‍

ക്രിക്ക്റ്റ് കളിക്കിടയില്‍ ടിന്റുമോന്റെ ബാറ്റ് തട്ടി ഒരു കുട്ടിയുടെ തല പൊട്ടി. ടിന്റുമോനും കൂട്ടുകാരും അവനെ ഹോസ്​പിറ്റലിലെത്തിച്ചു. കുട്ടിയെ പരിശോധിച്ച് ഡോക്ടര്‍ ടിന്റുവിനോട് ചോദിച്ചു. ഇവന് സ്റ്റിച്ചിടേണ്ടി വരും. കൂടെയ വലിയവരാരും വന്നിട്ടില്ലേ.
ആയിരത്തി അഞ്ഞൂറ് രൂപ അടയ്‌ക്കേണ്ടി വരും.
ടിന്റുമോന്‍: വെറുതെയൊരു സ്റ്റിച്ചു മതി ഡോക്ടര്‍, എംബ്രോയിഡറി വര്‍ക്കൊന്നും വേണ്ട.
തെറ്റായ ചോദ്യം
ഇംഗ്ലീഷ് ക്ലാസില്‍ ടീച്ചര്‍: സ്വിമ്മിങ് എന്നതിന്റെ അര്‍ഥമെന്താണ്. ടിന്റുമോന്‍ പറയൂ
ടിന്റുമോന്‍: ചാടുക എന്നാണ്
ടീച്ചര്‍: ഉത്തരം തെറ്റി. നീന്തുക എന്നാണ്. ചാടുക എന്നതിന് ജംപിംഗ് എന്നാണ് പറയുക.
ടിന്റുമോന്‍: ടീച്ചറുടെ ചോദ്യമാണ് തെറ്റിയത്. ജംപിങ്ങ് എന്നതിന്റെ അര്‍ഥമെന്തെന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്.

ശരിയായ ഉത്തരം
ടീച്ചര്‍: 'ലയണ്‍' എന്നതിന്റ അര്‍ഥമെന്താണ്.
ടിന്റുമോന്‍: പുലി. ശരിയല്ലേ ടീച്ചര്‍
ടീച്ചര്‍: ശരിയാണ്. പക്ഷെ ഞാന്‍ ചോദിച്ചതിന്റെ അര്‍ഥമല്ലെന്നു മാത്രം.

ബാറില്‍

ടിന്റുമോന്‍ ബാറിലെത്തി.
ബാര്‍ ടെണ്ടര്‍ ഒരു സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു. പെണ്‍കുട്ടി അരികിലെത്തിയപ്പോള്‍ ടിന്റുമോന്‍ ഓര്‍ഡര്‍ നല്‍കി. രണ്ട് പെഗ് വിസ്‌കി.
പെണ്‍കുട്ടി ടിന്റുമോന്‍രെ നേരെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് ചെറിയ കുട്ടിയായ നിനക്ക് മദ്യം വേണമെന്നോ. നീയെന്നെ കുഴപ്പത്തിലാക്കാനുള്ള പുറപ്പാടാണോ?
ടിന്റുമോന്‍: നിന്നെ കുഴപ്പത്തിലാക്കുന്ന കാര്യം നമുക്ക് പിന്നീട് ചിന്തിക്കാം. തല്‍ക്കാലം വിസ്‌കി കൊണ്ടുവാ.

ചന്ദ്രനില്‍ വെള്ളം
സുഹൃത്ത്: ടിന്റുവിനോട്: ടിന്റുമോനേ ചന്ദ്രനില്‍ വെള്ളം കണ്ടെത്തി.
ടിന്റുമോന്‍: ഞങ്ങടെ കിണറ്റില്‍ ഞാന്‍ വളരെ മുമ്പു തന്നെ ചന്ദ്രനെ കണ്ടെത്തിയതാ. ആരോടും പറഞ്ഞിട്ടില്ലെന്നു മാത്രം.

ജന്മസ്ഥലം
ടിന്റുമോനോട് ടീച്ചര്‍: ജന്മസ്ഥലത്തിന്റെ പേരു പറയൂ
ടിന്റുമോന്‍: ട്രിവാന്‍ഡ്രം
ടീച്ചര്‍: ട്ര ിവാന്‍ഡ്രത്തിന്റെ സ്‌പെല്ലിംഗ് പറയൂ.
ഒരു നിമിഷം ആലോചിച്ചതിനു ശേഷം
ടിന്റുമോന്‍: ടീച്ചറെ പറ്റിച്ചേ! എന്റെ ജന്മസ്ഥലം പാലയാണ്.
അതേ നോട്‌സ്
ക്ലാസില്‍ മറ്റു കുട്ടികളെല്ലാവരും ടീച്ചര്‍ പറയുന്ന ത് എഴുതിയെടുക്കുകയാണ്. പക്ഷെ ടിന്റുമോന്‍ മാത്രം നോട്‌സ് എഴുതുന്നില്ല.
അതുകണ്ട് ടീച്ചര്‍: ടിന്റുമോനെന്താ നോട്‌സ് എഴുതാത്തത്?
ടിന്റുമോന്‍: ഇതെല്ലാം വീട്ടിലുണ്ട് ടീച്ചറെ, എന്റെ ഡാഡിയും മമ്മിയും ഈ സ്‌കൂളില്‍ തന്നെയാ പഠിച്ചത്.

തവള

ലാബില്‍ വച്ച് ടീച്ചര്‍ ടിന്റുമോന്റെ കൈയില്‍ ഒറു തവളയെ കൊടുത്തു. തമാശയ്ക്ക് വേണ്ടി ടിന്റുമോന്‍ ഒരു നമ്പറിറക്കി.
ടിന്റുമോന്‍: ഈ തവളയ്ക്ക് ഗര്‍ഭമുണ്ടല്ലോ ടീച്ചര്‍
ടീച്ചര്‍: നിന്റ കൈയില്‍ തരുന്നതുവരെ അതിനു കുഴപ്പമൊന്നുമുണ്ടായിരുന്നില്ലല്ലോ.

പൂച്ചവാല്‍
മമ്മി: മോനേ, പൂച്ചയുടെ വാലു പിടിച്ചു വലിക്കരുത്.
ടിന്റുമോന്‍: ഞാന്‍ വാല് പിടിക്കുന്നതേയുള്ളൂ. വലിക്കുന്നതു പൂച്ചയാണ്.
മറ്റുള്ളവരുടെ സന്തോഷം
ടീച്ചര്‍: ആഴ്ചയില്‍ ഒരു ദിവസം അല്ലെങ്കില്‍ മാസത്തില്‍ ഒറു ദിവസമെങ്കിലും നാം മറ്റുള്ളവര്‍ക്ക് സന്തോഷമുണ്ടാകുന്ന പ്രവൃത്തി ചെയ്യണം.
ടിന്റുമോന്‍: ഞാന്‍ കഴിഞ്ഞാഴ്ചയില്‍ അങ്ങിനെയാണ് ചെയ്തത് ടീച്ചര്‍
ടീച്ചര്‍: വെരി ഗുഡ്. ആട്ടെ ടിന്റുമോന്‍ എന്താണ് ചെയ്തത്?
ടിന്റുമോന്‍: ഞാന്‍ കഴിഞ്ഞയാഴ്ച രണ്ടുദിവസം ആന്റിയുടെ വീട്ടില്‍ താമസിക്കുവാന്‍ ചെന്നിരുന്നു. അവിടെ നിന്ന ഞാന്‍ വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ആന്റിയ്ക്ക് വലിയ സന്തോഷമായി.

ദൈവം

സുഹൃത്തിനോട് ടിന്റുമോന്‍: ഞങ്ങളുടെ പുതിയ അയല്‍ക്കാര്‍ എന്നെ ദൈവത്തേപ്പോലെയാണ് കാണുന്നത്.
സുഹൃത്ത്: ദൈവത്തെപ്പോലെയോ. അതെന്തിന്?
ടിന്റുമോന്‍: ഞാന്‍ മുമ്പ ഒന്നുരണ്ടുതവണ അവിടെ ചെന്ന് കുറേ നേരം ചിലവഴിച്ചിരുന്നു. ഇന്നലെ വീണ്ടും ഞാനവിടെ ചെന്നപ്പോള്‍ അവിടത്തെ ആന്റി അത്ഭുതത്തോടെ ചോദിക്കുകയാണ് 'ദൈവമേ' നീ പിന്നേയും വന്നോ എന്ന്.


സൃഷ്ടികര്‍ത്താവ്സമാഹരണം: എസ്.കുമാര്‍
(സൂക്ഷിക്കുക, ടിന്റുമോന്‍ സ്ഥലത്തുണ്ട്! എന്ന പുസ്തകത്തില്‍ നിന്ന്)

2011-11-27

മുട്ട കഴിച്ചാല്‍ വണ്ണം കുറയും



വണ്ണം കൂട്ടുന്ന ഭക്ഷണങ്ങള്‍ ഏതെന്ന കാര്യത്തെപ്പറ്റി മിക്കവാറും പേര്‍ക്ക് ധാരണയുണ്ടാകും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ വണ്ണം കുറയ്ക്കുവാനും സഹായിക്കും. ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ പോഷകം ലഭിക്കും. പോഷകങ്ങള്‍ ലഭിക്കുവാനായി കഴിക്കുന്ന മറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം.

ശരീരഭാരം കുറയുവാനായി പ്രഭാതഭക്ഷണം വരെ ഒഴിവാക്കുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് ഒരു മുട്ട കഴിച്ചാല്‍ ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കും. മുട്ട ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

ബദാം ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ശരീരത്തിന് നല്ല കൊളസ്‌ട്രോള്‍ ലഭിക്കുവാന്‍ സഹായിക്കും. ഇതിലെ നാരുകളും നല്ല കൊളസ്‌ട്രോളും കൊഴുപ്പിനെ നീക്കുന്നു. ദിവസവും 12-24 ബദാം വരെ കഴിച്ചാലും കുഴപ്പമില്ല. ഇതനുസരിച്ച് മറ്റ് ഭക്ഷണങ്ങള്‍ കുറയ്ക്കണമെന്ന് മാത്രം.

കാബേജ്, ചീര, ബ്രൊക്കോളി, കാരറ്റ് എന്നിവ ശരീരത്തിലെ കൊഴുപ്പകറ്റാന്‍ സഹായിക്കുന്ന പച്ചക്കറികളാണ്. ഇവയും തൈരും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വിശപ്പും കുറയും.

തക്കാളി പച്ചക്കു കഴിയ്ക്കുന്നത് കൊഴുപ്പകറ്റാന്‍ നല്ലതാണ്. ക്യാന്‍സറിനെ ചെറുക്കാനും തക്കാളി നല്ലതുതന്നെ.

വണ്ണം കുറയുവാന്‍ ഒന്നോ രണ്ടോ തുള്ളി തേന്‍ ചൂടുവെള്ളത്തില്‍ ഒഴിച്ച് രാവിലെ വെറുംവയറില്‍ കഴിയ്ക്കുക. ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റ് ദഹനം എളുപ്പമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യുന്നു. ഭക്ഷണസാധനങ്ങളില്‍ പഞ്ചസാരയ്്ക്ക് പകരം തേന്‍ ചേര്‍ക്കുന്നത് നല്ലതാണ്.

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണസാധനങ്ങളും ശരീരഭാരം കുറയ്ക്കുന്നു. ഓറഞ്ച്,മുസമ്പി, മുന്തിരി, ചെറുനാരങ്ങ എന്നിവ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക. ആപ്പിളിലെ പെക്ടിന്‍ കൊഴുപ്പ് ആഗിരണം ചെയ്യും.