Related Posts with Thumbnails

2010-02-17

പൊന്നോമനയെ പരിചരിക്കുമ്പോള്‍






കാത്തുകാത്തിരുന്ന്, പൊന്നോമന പിറക്കുന്നതോടെ അമ്മമാരുടെ ആധികള്‍ക്കും തുടക്കമാവും. കുഞ്ഞ് ക രയുന്നതെന്തിനാണ്, ആവശ്യത്തിന് പാല് കിട്ടുന്നുണ്ടോ, ഇടയ്ക്കിടെ തുമ്മുന്നതെന്താണ്, വേണ്ടത്ര തൂക്കമുണ്ടോ... ഇങ്ങനെ പലതരം സംശയങ്ങള്‍. നവജാത ശിശുവിനെ പരിചരിക്കാനുള്ള പാഠങ്ങള്‍ ഗര്‍ഭകാലത്തു തന്നെ അമ്മ പഠിച്ചിരിക്കണം. ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാനുള്ള തയ്യാറെടുപ്പും നേരത്തേ തുടങ്ങണം.

പ്രസവത്തിനു തൊട്ടുമുമ്പ്: കട്ടിയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ദ്രവപദാര്‍ഥങ്ങള്‍ ധാരാളം കഴിക്കണം. ഇതു കുഞ്ഞിന് സഹായകരമായിരിക്കും. പാല്‍ കുടിച്ചുതുടങ്ങുന്നതുവരെയുള്ള കാലതാമസം കാരണം നിര്‍ജ്ജലീകര ണം വരാതെ നോക്കാന്‍ ഇത് സഹായിക്കും.

പ്രസവത്തിനുശേഷം: കഴിയുന്നത്ര പെട്ടെന്നുതന്നെ മുലയൂട്ടാന്‍ തുടങ്ങണം. ഇത് മുലകളില്‍ പാല്‍ ഇറങ്ങാന്‍ സഹായിക്കും. ആദ്യം ചുരത്തുന്ന കട്ടിയുള്ള കൊഴുത്ത ദ്രാവകം വളരെ പോഷകപ്രദവും പ്രതിരോധശക്തി പ്രദാനം ചെയ്യുന്നതുമാണ്. മുലകളില്‍ പാല്‍ ഉല്‍പാദിപ്പിക്കപ്പെടുമെങ്കിലും പാല്‍ചരുത്താനുള്ള സന്ദേശം തലച്ചോറില്‍ നിന്നാണ് വരേണ്ടത്. ഈ സന്ദേശം വഹിച്ചുള്ള ഹോര്‍മോണിന്റെ ഉല്‍പാദനത്തിനുള്ള ഏറ്റവും വലിയ പ്രചോദനം, കുഞ്ഞിന്റെ സാമീപ്യം, കരച്ചില്‍, മുലകുടിക്കല്‍ എന്നിവയാണ്. അതിനാല്‍ പ്രസവം കഴിഞ്ഞ ഉടനെ മുലയൂട്ടുന്നത് ഓരോ അമ്മയും തന്റെ കര്‍ത്തവ്യവും അധികാരവുമാണ് എന്നു മനസ്സിലാക്കണം.

സിസേറിയന്‍ പ്രസവത്തിനുശേഷവും ഉടന്‍ മുലയൂട്ടേണ്ടതാണ്. മയക്കത്തില്‍നിന്നുണര്‍ന്നയുടന്‍ നഴ്‌സുമാരുടെ സഹായത്തോടെ ഇതിന് ശ്രമിക്കുന്നതാണ് ഉചിതം. ഭക്ഷണം കഴിച്ചുതുടങ്ങുന്നതുവരെ മുലപ്പാലുണ്ടായില്ലെന്നുവരാം. ഇതില്‍ അകാരണമായ ആശങ്ക വേണ്ട. മനസ്സിന്റെ അസ്വാസ്ഥ്യം തന്നെ മതി, മുലപ്പാല്‍ ചുരത്തുന്നത് കുറയ്ക്കാന്‍! വേദനയും ദേഹാസ്വാസ്ഥ്യവും കുറയുന്നതിനോടൊപ്പം, പാല്‍ ചുരത്തുന്നത് സ്വമേധയാ കൂടുന്നതായി അനുഭവപ്പെടും.

അലര്‍ജി: ആദ്യദിവസങ്ങളില്‍ നവജാതശിശുക്കളില്‍ സാധാരണയായി കാണാറുള്ള ഒന്നാണ്, തൊലിപ്പുറമെ ചുവന്നുതുടുത്ത് 'അലര്‍ജി' പോലെ അല്ലെങ്കില്‍ കുരുക്കള്‍ പോലുള്ള 'മുത്താച്ചി'. ഇത് മിക്ക അമ്മമാരെയും പരിഭ്രാന്തരാക്കുന്നു. എറിത്മ ടോക്‌സിക്കം നിയോനാറ്റോറം എന്നറിയപ്പെടുന്ന നിസ്സാരമായ ഒരു സ്ഥിതിവിശേഷമാണിത്.

ഉറക്കം: നവജാതശിശു 20-22 മണിക്കൂര്‍ വരെ ഉറങ്ങും. ഈ ഉറക്കത്തില്‍ തന്നെ ചിലപ്പോള്‍ ഞെട്ടുകയോ, ശ്വാസഗതി കൂടിയും കുറഞ്ഞുംവരികയോ ഒക്കെ കാണാവുന്നതാണ്. ഇതില്‍ അസാധാരണമായൊന്നുമില്ല. അതിനാല്‍ പരിഭ്രമം വേണ്ട.

മഞ്ഞപ്പിത്തം: മിക്ക നവജാത ശിശുക്കളിലും 34 ദിവസം പ്രായമാവുമ്പോള്‍ മഞ്ഞപ്പിത്തം കണ്ടുവരുന്നു. ഭൂരിപക്ഷം സന്ദര്‍ഭത്തിലും ഇത് അപകടകാരിയാവുന്നില്ല. എ ങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും ബ്ലഡ് ഗ്രൂപ്പ് ചേര്‍ച്ചയില്ലാത്ത അവസരങ്ങളിലും കുഞ്ഞിന് അണുബാധയുണ്ടായതിന്റെ ലക്ഷണമായും ഇത് കണ്ടേക്കാം. ഇപ്പോള്‍ എല്ലാ ആശുപത്രികളിലും നവജാതശിശുവിന്റെ ബ്ലഡ് ഗ്രൂപ്പ് നിര്‍ണയം തത്സമയം നടക്കുന്നതിനാല്‍ മുന്‍കൂട്ടി ഇവ പ്രവചിക്കാവുന്നതാണ്. ഏതു പ്രായത്തില്‍ മഞ്ഞപ്പിത്തം കണ്ടുതുടങ്ങി എന്നതും, മൂലകാരണത്തിന്റെ പ്രാധാന്യവും കുഞ്ഞിന്റെ ഗര്‍ഭപാത്രത്തിലെ വളര്‍ച്ചയും അടിസ്ഥാനപ്പെടുത്തി പ്രകാശ ചികിത്സ (ഫോട്ടോതെറാപ്പി അഥവാ ലൈറ്റടിക്കല്‍) തൊട്ട് രക്തം മാറ്റല്‍ പ്രക്രിയവരെ വേണ്ടിവന്നേക്കുമെങ്കിലും ജീവനു ഹാനിയോ, ഭാവി വളര്‍ച്ചയ്ക്കുക്ഷതമോ തീര്‍ത്തും അസാധാരണമാണ്.

പനി: ആദ്യ ദിവസങ്ങളില്‍ കുഞ്ഞിന് ചെറിയ ചൂട് തോന്നാറുണ്ട്. ശരീരതാപം നമ്മുടേതിലും കൂടുതലാണ് കുഞ്ഞിന്. മാത്രമല്ല, അമിതമായി പുതച്ചുകിടത്തുക, പാല്‍ മതിയാവാത്തതിനാല്‍ ശരീരത്തിലെ ജലാംശം കുറയുക എന്നിവയും ഇതിനു കാരണമാണ്. ദുര്‍ലഭം സന്ദര്‍ഭങ്ങളില്‍ മാത്രം ഇത് അണുബാധയുടെ ലക്ഷണവുമായേക്കാം.

മുലകളുടെ വീക്കം: നവജാത ശിശുക്കളുടെ (ആണ്‍കുഞ്ഞിന്റെയും പെണ്‍കുഞ്ഞിന്റെയും) മുലകള്‍ക്ക് വീക്കം കണ്ടേക്കാം. ഇത് അമ്മയുടെ രക്തത്തിലെ ഹോര്‍മോണുകള്‍ കുഞ്ഞിന്റെ രക്തത്തിലും ചെറിയ തോതില്‍ ഉള്ളതിന്റെ ലക്ഷണമാണ്. ചികിത്സ ഒന്നും വേണ്ടെന്നു മാത്രമല്ല, ഒരു കാരണവശാലും മുല ഞെക്കി നീരുകളയാന്‍ ശ്രമിക്കുകയുമരുത്. ഇത് ഗൗരവമേറിയ അണുബാധയിലേക്ക് നയിച്ചേക്കാം.

യോനീദ്രവം: പെണ്‍കുഞ്ഞുങ്ങളുടെ യോനിയിലൂടെ വെള്ള നിറത്തിലുള്ള ഒരു ദ്രാവകം വരുന്നതായി കണ്ടേക്കാം. സ്ത്രീകളിലെ 'വെള്ള പോക്ക്' പോലെയായിരിക്കും ഇത്. മുമ്പു പ്രതിപാദിച്ച സൈ്ത്രണ ഹോര്‍മോണുകളാണിതിനും കാരണം. ഒരു വിധത്തിലും പരിഭ്രമിക്കേണ്ടതല്ല ഈ അവസ്ഥ.

തൂക്കം കുറയല്‍: ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ തൂക്കം കുറയുന്നതായി കണ്ടേക്കാം. ഇത് സ്വാഭാവികമാണ്. (10 ദിവസം പ്രായമാവുമ്പോഴേക്കും ഈ കുറവ് നികന്നു പോകാറാണ് പതിവ്) 10 ശതമാനത്തിലേറെ തൂക്കം കുറഞ്ഞാലേ ഇത് ഗൗരവമായി കരുതേണ്ടതുള്ളൂ. മുമ്പു പ്രതിപാദിച്ച ശരീരത്തിലെ ജലാംശക്കുറവ്, പാലു മതിയാത്ത അവസ്ഥ, സിസേറിയന്‍ പ്രസവം എന്നിവ കാരണങ്ങളാവാം. കുറഞ്ഞ തൂക്കം തിരികെ പ്രസവത്തിലെ തൂക്കമായി കഴിഞ്ഞാല്‍ ഓരോ ദിവസവും 20-30 ഗ്രാം തൂക്ക വര്‍ദ്ധനവ് പ്രതീക്ഷിക്കാം.

മൂത്രമൊഴിക്കുമ്പോള്‍ കരയുക: ഇത് നല്ലൊരു പങ്ക് ശിശുക്കളിലും കാണാറുണ്ട്. ചൂടുള്ള മൂത്രം തൊലിയില്‍ തട്ടുന്നതിലുള്ള പ്രതികരണമാണിത്.

മഷി: മിക്ക ശിശുക്കളും പ്രസവിച്ചാദ്യത്തെ 10 മണിക്കൂറിനുള്ളില്‍ 'മഷി' അഥവാ ആദ്യത്തെ മലം വിസര്‍ജ്ജിക്കുകയാണ് പതിവ്. ഇത് 24 മണിക്കൂറിന് ശേഷവും നടന്നില്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവ്, ഉദര സംബന്ധമായ തടസ്സങ്ങള്‍ എന്നിവ ഇതിന്റെ കാരണങ്ങളില്‍പ്പെടും.

ശരീരതാപം: നവജാതശിശുവിന് ശരീരതാപ നിയന്ത്രണം എളുപ്പമല്ല. അതിനാല്‍ അമിതമായി പുതപ്പിക്കുകയും തുറന്നു കിടത്തുകയും ചെയ്യുന്നത് ഒരു പോലെ തെറ്റാണ്. ശരീരം തണുത്താല്‍ നീല നിറം വരുക, ശ്വാസം നിലച്ചു പോവുക, തളര്‍ച്ച അനുഭവപ്പെടുക മുതലായ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടായേക്കാം.

മുലയൂട്ടല്‍: സ്വാഭാവികവും സുന്ദരവുമായ ഈ പ്രക്രിയ ഇന്ന് വളരെ സങ്കീര്‍ണ്ണമായി തീര്‍ന്നിരിക്കുന്നു. മുലപ്പാല്‍ കുറവ്, മുലക്കണ്ണ് വലിഞ്ഞിരിക്കുക, മുലക്കണ്ണ് പൊട്ടു ക. മുലകല്ലിച്ചു വേദനിക്കുക തുടങ്ങി പല പല പരാതികളുണ്ടാവാറുണ്ട്. ആദ്യത്തെ 23 ദിവസങ്ങളില്‍ മുലപ്പാല്‍ ചുരത്തല്‍ തുടങ്ങുന്നതേയുള്ളൂ. ഈസമയത്ത് അമ്മയുടെ ആരോഗ്യസ്ഥിതി, ഭക്ഷണം, ജലപാനം, മാനസികാവസ്ഥ എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. സമാധാനത്തോടെ കുഞ്ഞിന്റെ സാമീപ്യത്തില്‍ സന്തോഷിച്ച്, ക്ഷമയോടെ മുലയൂട്ടുക മാത്രമേ വേണ്ടൂ. മുലക്കണ്ണു വലിഞ്ഞിരിക്കുന്നത് കുഞ്ഞിന്റെ ജോലി ബുദ്ധിമുട്ടുള്ളതാക്കുന്നു.

തന്റെ തൊണ്ണു കൊണ്ട് മുലക്കണ്ണില്‍ പിടിച്ച് പാല്‍ പിഴിഞ്ഞെടുക്കുകയാണ് കുഞ്ഞ് ചെയ്യുന്നത്. ചില അമ്മമാരില്‍ ഇതിന് തക്ക മുലക്കണ്ണ് ഉണ്ടാകാതിരിക്കുകയോ ഉള്ളത് ഉള്ളിലേക്ക് വലിഞ്ഞിരിക്കുകയോ ചെയേ്തക്കാം. ഗര്‍ഭാരംഭം തൊട്ടുതന്നെ സ്വന്തം മുലക്കണ്ണുകള്‍ മെല്ലെ പുറത്തോട്ടു പിടിച്ച് നീട്ടുന്നത് വളരെ എളുപ്പമായ ഒരുപ്രതിവിധിയാണ്. പ്രസവശേഷം ഒരു വിദഗ്ധനേഴ്‌സിന്റെ സഹായത്തോടെയും ഇതാവാം. തീരെ സാധിക്കാത്ത അവസരങ്ങളില്‍ നിപ്പിള്‍ ഷീല്‍ഡ് എന്ന ലഘു ഉപാധി ഇതിനു സഹായകമാവും. മുലപ്പാല്‍ വലിച്ചു കുടിക്കുമ്പോള്‍ കുഞ്ഞിന്റെ വായ്ക്കുള്ളിലേക്ക് മുഴുവന്‍ മുലക്കണ്ണും കടന്നിരിക്കണം. ഇല്ലാതിരുന്നാല്‍ മര്‍ദ്ദം മുലക്കണ്ണിലെ നേര്‍ത്ത തൊലിയിലാവും അത് മുലക്കണ്ണില്‍ കീറലുണ്ടാക്കുകയും ചെയേ്തക്കാം. പുരട്ടാവുന്ന തികച്ചും സുരക്ഷിതമായ വേദന സംഹാരികളും വേണ്ടിവന്നാല്‍ തല്‍ക്കാലം നിപ്പിള്‍ ഷീല്‍ഡും ഇതിനു പരിഹാരങ്ങളാണ്.

പാലിറങ്ങിയ ശേഷം കുഞ്ഞ് തീര്‍ത്തും വലിച്ച് കുടിക്കാതിരുന്നാല്‍ മുലകളില്‍ കല്ലിപ്പുണ്ടായേക്കാം. ഇതിന്റെ പ്രധാന ചികിത്സ കുഞ്ഞ് മുലവലിച്ചു കുടിക്കുക തന്നെയാണ്. ആവശ്യം വന്നാല്‍ അമ്മയ്ക്ക് ആന്റിബയോട്ടിക്കുകള്‍ കഴിക്കാവുന്നതാണ്. കാലുകളുടെ വളവ്: നല്ല്‌ളശതമാനം ശിശുക്കളുടെയും കാലുകള്‍ മുട്ടിനു താഴെ ഒന്നു വളഞ്ഞിരിക്കുന്നതായി കാണാം. ഇത് ഗൗരവമര്‍ഹിക്കുന്ന ഒന്നല്ല. 56 ആഴ്ച പ്രായമാവുമ്പോഴേക്കും ഇത് പ്രകടമായിരിക്കുകയേ ഇല്ല. ചിലപ്പോള്‍ കാല്‍ മടമ്പുകളിലും ഈ വളവ് ദൃശ്യമായേക്കാം. ഇതും ബഹുഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും പ്രശ്‌നമല്ല. സംശയനിവാരണത്തിന് കുട്ടികളുടെ ഡോക്ടറെ സമീപിക്കാന്‍ മടിക്കേണ്ടതില്ല.

നീലപ്പാട്: തൊലിപ്പുറമേയുള്ള നീലനിറം കലര്‍ന്ന പാടുകള്‍ ഒരു പ്രാധാന്യവും അര്‍ഹിക്കുന്നില്ല. സാ ധാരണ പുറത്തും തുടയുടെ പിന്‍വശത്തുമാണിവ കാണാറ്. സാധാരണ ഒരു വയസ്സാവുന്നതോടെ ഇവ മാഞ്ഞുപോകും.

ഡോ. പ്രീതാരമേഷ്
നവജാതശിശുവിദഗ്ധ,
മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കോഴിക്കോട്
അവലംബം:
മാതൃഭൂമി ആരോഗ്യമാസിക

ഗര്‍ഭധാരണവും ഭക്ഷണശീലങ്ങളും



Fun & Info @ Keralites.net
സ്ത്രീയുടെ ഗര്‍ഭോത്പാദനശേഷിയും ദൈനംദിന ഭക്ഷണശീലവുമായി അഭേദ്യമായ ബന്ധമാണുള്ളത്. ഭക്ഷണശീലം ക്രമീകരിച്ചുകൊണ്ട് അണ്ഡോത്പാദനത്തില്‍ വരുന്ന 80 ശതമാനം വന്ധ്യതയും പരിഹരിക്കാന്‍ കഴിയും. ഗര്‍ഭധാരണത്തിനുണ്ടാകുന്ന പ്രധാന തടസ്സം അണ്ഡോത്പാദനവുമായി ബന്ധപ്പെട്ടുള്ളതാണ്. സ്ത്രീകളുടെ മാനസിക നില, ഭക്ഷണശീലങ്ങള്‍, ജീവിതശൈലി എന്നിവ ഹോര്‍മോണ്‍ നിലയിലും വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇതില്‍ അണ്ഡോത്പാദനവുമായി കാര്യമായി ബന്ധപ്പെട്ടുകിടക്കുന്ന ഹോര്‍മോണ്‍ ഇന്‍സുലിനാണ്.

അമിത ശരീരതൂക്കമുള്ള സ്ത്രീകളില്‍ ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിച്ചിരിക്കും. ഇങ്ങനെ വര്‍ധിച്ചിരിക്കുന്ന ഇന്‍സുലിന്‍ ധാരാളിത്തം അണ്ഡോത്പാദന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റിയും ടെസ്റ്റോസ്റ്റെറോണ്‍ വര്‍ധനയും സംഭവിച്ചിട്ടാണ് 'പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം' (പി.സി.ഒ.എസ്.) ഉള്ള യുവതികളില്‍ ഗര്‍ഭധാരണം സംഭവിക്കാത്തത്. പി.സി.ഒ.എസ്സിന്റെ തുടക്കത്തില്‍ 11 വയസ്സിനു മുന്‍പേ ആര്‍ത്തവം സംഭവിക്കാം. പിന്നീട് ആര്‍ത്തവ ക്രമക്കേടുകളുടെ തുടക്കമായി. അമിത രക്തസ്രാവം, ക്രമരഹിതമായ ആര്‍ത്തവം, ആര്‍ത്തവം തന്നെ മുടങ്ങിപ്പോവുക തുടങ്ങി ആര്‍ത്തവപ്രശ്‌നങ്ങളുള്ള 75 ശതമാനം യുവതികളും ഈ രോഗാവസ്ഥ ഉള്ളവരായിരിക്കും.

നിങ്ങള്‍ ഗര്‍ഭിണിയാണോ? ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയും നീക്കങ്ങളുമറിയാന്‍ രജിസ്റ്റര്‍ ചെയ്യ ുക.

യുവതികളിലെ അമിത ശരീരതൂക്കവും ഒപ്പം ഇന്‍സുലിന്‍ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ സാധിക്കും. ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും അല്പം മാറ്റം വരുത്തണമെന്ന് മാത്രം.

30 കഴിഞ്ഞ സ്ത്രീകളില്‍ പ്രമേഹാവസ്ഥയും രക്താതിസമ്മര്‍ദവും സാധാരണയാണ്. ഇവ രണ്ടും ഭക്ഷണശീലത്തിലൂടെ തന്നെ ക്രമീകരിക്കാന്‍ സാധിക്കും. ഇവ ക്രമീകരിച്ചുകൊണ്ട് വേണം ഗര്‍ഭധാരണത്തിന് ശ്രമിക്കേണ്ടത്. 'വിസറല്‍ ഒബിസിറ്റി'യോട് കൂടിയ ശരീരമുള്ള അമിതവണ്ണക്കാരിലാണ് ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി അധികമായി കണ്ടുവരുന്നത്. വയറിന് മേല്‍ 'ചട്ട' ചുറ്റിയിരിക്കുന്നതുപോലെ, പാളിയായി കൊഴുപ്പ് ശേഖരിക്കപ്പെട്ടുകൊണ്ടാണ് 'വിസറല്‍ ഒബിസിറ്റി' സംഭവിക്കുന്നത്.

പ്രമേഹരോഗാവസ്ഥയുടെ മുന്നോടിയായാണ് വിസറല്‍ ഒബിസിറ്റി കാണപ്പെടുന്നത്. ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകള്‍, അമിത വണ്ണമുണ്ടോ എന്ന് കണ്ടെത്തി ജീവിതരീതിയും ഭക്ഷണശീലവും മാറ്റി ശരീരവണ്ണം ക്രമീകരിച്ചുകൊണ്ട് ഗര്‍ഭോത്പാദനശേഷി പരിപോഷിപ്പിക്കണം. ഇങ്ങനെ ശരീരവണ്ണം ക്രമീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍, രാസ ഔഷധങ്ങള്‍ ഉപയോഗിക്കാതെ ഓര്‍ഗാനോപ്പതിക് ചികിത്സ തേടണം. വ്യായാമം ചെയ്യുന്നതും അനിവാര്യമാണ്.

ശരീരതൂക്കം അമിതമാണോ എന്ന് കണ്ടെത്താനുള്ള മാര്‍ഗം, ബി.എം.ഐ. എത്രയാണ് എന്ന് അറിയുകയാണ്. കൗമാരപ്രായത്തില്‍ ബി.എം.ഐ. 18നും 22നും ഇടയ്ക്കു നിലനിര്‍ത്തണം. 18-ല്‍ കുറയുന്നതും കുഴപ്പം തന്നെ. ശരീരതൂക്കം കിലോഗ്രാമില്‍/മീറ്ററിലുള്ള ഉയരത്തിന്റെ സ്‌ക്വയര്‍ ആണ് ബി.എം.ഐ. ഉദാ. 1.78 മീറ്റര്‍ ഉയരവും 86 കിലോ ശരീര തൂക്കവുമുള്ള ഒരാളുടേത്, 1.7821.7843.168, 86/3. 168427, ബി.എം.ഐ. 27 ആണ്.

ഗ്ലൈസിമിക് ഇന്‍ഡെക്‌സ് കുറവുള്ള ഭക്ഷണവിഭവങ്ങളാണ് ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി പരിഹരിക്കുന്നതിനുവേണ്ടി തിരഞ്ഞെടുക്കേണ്ടത്. ഭക്ഷണശേഷം എത്ര പെട്ടെന്ന് രക്തത്തില്‍ ഗ്ലൂക്കോസിന്റെ തോത് ഉയരുന്നു എന്ന തോതാണ് ഗ്ലൈസിമിക്ക് ഇന്‍ഡെക്‌സ് (G.I). സസ്യനാരുകള്‍ അല്പം പോലുമില്ലാത്ത മൈദ കൊണ്ടുള്ള ഭക്ഷണവിഭവങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ജി.ഐ. ആണ് ഉള്ളത്. ജി.ഐ. കൂടിയതും കലോറി കൂടിയതുമായ ഭക്ഷണവിഭവങ്ങള്‍ ഒഴിവാക്കണം. ഒരു ഇഡ്ഡലി കഴിച്ചാല്‍ ശരീരത്തിന് 66 കലോറി ഊര്‍ജം ലഭിക്കുമ്പോള്‍ ഒരു കഷണം കേക്കില്‍ നിന്നും 500 കലോറി ഊര്‍ജമാണ് ലഭിക്കുന്നത്. ജി.ഐ. കൂടിയ ഭക്ഷണം കഴിച്ച് ശീലമാക്കിയാല്‍ അവ പെട്ടെന്ന് രക്തത്തിലെ ഇന്‍സുലിന്‍ നില വര്‍ധിപ്പിച്ചുകൊണ്ട് ഇന്‍സുലിന്റെ തുലനാവസ്ഥ വ്യതിചലിപ്പിക്കുന്നു.

സാധാരണ ശരീരതൂക്കമുള്ള സ്ത്രീകള്‍ക്കും ഗര്‍ഭോത്പാദനശേഷി പരിപോഷിപ്പിച്ചുകൊണ്ട് നിലനിര്‍ത്തുന്നതിനും തുടര്‍ന്നുള്ള ഭക്ഷണരീതി ശീലമാക്കണം.

ബ്രഡ്, കേക്ക്, ബിസ്‌കറ്റ്, പൊറോട്ട തുടങ്ങി മൈദ കൊണ്ടുള്ള എല്ലാ ഭക്ഷണവിഭവങ്ങളും ഗര്‍ഭിണിയാവാന്‍ ശ്രമിക്കുന്ന യുവതി ഒഴിവാക്കണം. പെപ്‌സി തുടങ്ങിയ കോളകളും ടിന്നിലടച്ച് വരുന്ന പാനീയങ്ങളും ഒഴിവാക്കണം. ഡാല്‍ഡ തുടങ്ങിയ ട്രാന്‍സ്ഫാറ്റ് ഉപയോഗിച്ചുള്ള ഭക്ഷണം പാടില്ല. ഒന്നിലധികം തവണ ഉപയോഗിച്ച എണ്ണയില്‍ വറുത്തവ കഴിക്കരുത്. ഇതില്‍ ട്രാന്‍സ്ഫാറ്റ് ധാരാളമായി അടങ്ങിയിരിക്കും. ട്രാന്‍സ്ഫാറ്റില്‍ നിന്നു ഉളവാക്കപ്പെടുന്ന രണ്ടു ശതമാനം കലോറിപോലും ഗര്‍ഭോത്പാദനശേഷിയെ പ്രതികൂലമായി ബാധിച്ചേക്കാം. കാപ്പിയുടെയും ചായയുടെയും ഉപയോഗം പരിമിതപ്പെടുത്തണം. ഇരുമ്പും ഫോളിക് അമ്ലവും പ്രോട്ടീനും ആണ് ഏറെ അനിവാര്യമായ മറ്റു ഭക്ഷണഘടകങ്ങള്‍. 40 മില്ലിഗ്രാം അയണ്‍ ദിവസേന ഭക്ഷണത്തിലൂടെ ലഭിച്ചാല്‍ 40 ശതമാനം കുഴപ്പങ്ങള്‍ ഒഴിവായിക്കിട്ടും. പക്ഷേ, ഇവയെല്ലാം പ്രകൃതിദത്തമായ രീതിയില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവയില്‍ നിന്നുതന്നെ ലഭ്യമാക്കിയാലാണ് ഗുണപ്രദമാവുക.

തവിട് അമിതമായി കളയാത്ത അരി മുഴുഗോതമ്പു കൊണ്ടുള്ള വിഭവങ്ങള്‍, റാഗിപ്പുല്ല്, തൊലി കളയാതെ പാകം ചെയ്ത ഉരുളക്കിഴങ്ങ്, ചേന, കാച്ചില്‍, ഇവ നിയന്ത്രിത അളവില്‍ കഴിക്കണം.

പൂര്‍ണമായും കൊഴുപ്പുള്ള പാല്‍ ഒരു ഗ്ലാസ് ദിവസേന കഴിക്കണം. (എരുമപ്പാലില്‍ കൊഴുപ്പ് കൂടുതലായുണ്ട്) കൊഴുപ്പ് മാറ്റാത്ത പാലില്‍ നിന്നുള്ള തൈര് കഴിക്കാം. മൃഗങ്ങളുടെ മാംസം പൂര്‍ണമായും ഒഴിവാക്കണം. അല്പം ഐസ്‌ക്രീം കഴിക്കുന്നത് ഗുണകരമാണ്. പ്രോ ബയോട്ടിക് ഐസ്‌ക്രീം ആയാല്‍ ഏറെ നല്ലത്. ഉരുക്ക് വെളിച്ചെണ്ണ, ഒലിവ് ഓയില്‍, കനോള എണ്ണ ഇവ ഗുണകരമാണ്.

പാലക്ചീര, മുരിങ്ങയില, അകത്തിച്ചീര, നെല്ലിക്ക, പാവയ്ക്ക, ബീറ്റ്‌റൂട്ട്, മത്തങ്ങാക്കുരു, ബ്രോക്ക്‌ലി, ബ്രസല്‍സ് സ്‌പ്രൈച്ച് തുടങ്ങിയ കാബേജ് ഇനങ്ങള്‍, മുസംബി തുടങ്ങിയ നാരങ്ങ ഇനങ്ങള്‍, ഫ്ലാക്‌സ് സീഡ് എന്നിവ ക്രമീകൃതമായി കഴിച്ചാല്‍ ഇരുമ്പിന്റെയും ഫോളിക് അമ്ലത്തിന്റെയും ലഭ്യത ഉറപ്പുവരുത്താം. ഇല തേയില (ഗ്രീന്‍ ടി) പാല്‍ ചേര്‍ക്കാതെ രണ്ടുമൂന്നു കപ്പ് ശീലിക്കുന്നത് ഗുണകരമാണ്. പാല്‍ ചേര്‍ത്താല്‍ ഇതിലുള്ള ഇഥേയിന്റെ ഫലം ലഭിക്കുകയില്ല.

ഗര്‍ഭിണിയാവുന്നതില്‍ യുവതിയുടെ പ്രായവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. 22 വയസ്സിനുശേഷം ഗര്‍ഭിണിയാവുന്നതാണ് ഏറെ അഭിലഷണീയം. ആദ്യപ്രസവം 25 വയസ്സിനു മുമ്പ് ആവുന്നതാണ് ഗുണകരം. 25 വയസ്സിനുശേഷം ഗര്‍ഭാശയത്തിന്റെയും ഉത്പാദിപ്പിക്കപ്പെടുന്ന അണ്ഡത്തിന്റെയും കഴിവ് കുറഞ്ഞുതുടങ്ങും. ആദ്യപ്രസവം 38-40 വയസ്സിനു മുമ്പായി സാധിച്ചില്ലെങ്കില്‍ പിന്നീട് ഗര്‍ഭധാരണം തന്നെ സാധിച്ചെന്ന് വരികയില്ല.

35 വയസ്സിനുശേഷം വിവാഹിതരാകുന്ന സ്ത്രീകള്‍ യാതൊരുവിധ ഗര്‍ഭനിരോധനമാര്‍ഗങ്ങളും സ്വീകരിക്കാതെ ആദ്യപ്രസവത്തിനു പാര്‍ശ്വഫലങ്ങളുളവാക്കാത്ത ഓര്‍ഗാനോപ്പതിക് ചികിത്സയ്ക്ക് തയ്യാറാകണം. ആറുമാസത്തിനകം ഗര്‍ഭിണിയാവാന്‍ സാധിച്ചില്ലെങ്കില്‍ ഓവുലേഷന്‍ ഇന്‍ഡക്ഷന്‍ ഐ.യു.,ഐ.വി.എഫ്. (Ovulation induction, I.U.I. & I.V.F.) തുടങ്ങിയ ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ സ്വീകരിച്ചേ മതിയാവൂ. ആരോഗ്യമുള്ള കുഞ്ഞിനു ജന്മം കൊടുക്കാനുള്ള കഴിവ്, പുരുഷനു 45 വയസ്സ് വരെ ആണ്.


ഡോ. ടി.കെ. അലക്‌സാണ്ടര്‍
അവലംബം: മാതൃഭൂമി .കോം