പച്ചക്കിളിപോല്‍ പ്രണയിനിയാം നീ.
കണ്ണീര്‍ക്കണങ്ങളോടെ മലയാളിയെ വിട്ടുപോയ മണ്ണ്, നാഞ്ചിനാട്. പഴമയുടെ രുചികള്‍ തേടി അവിടേക്കൊരു മടക്കയാത്ര...
പണ്ട്...പണ്ട്... അങ്ങനെ വേണം തുടങ്ങാന്‍. അതൊരു പഴങ്കഥയല്ലേ!
ഉടുതുണി മാറാതെ, കടക്കണ്ണില്‍ കുരുത്ത കണ്ണീര്‍ക്കണങ്ങളോടെ അവള്‍ നടന്നുപോയി..അവളുടെ പേര്‍ നാഞ്ചിനാട്...
മലയാളിക്ക് ഒരിക്കല്‍ നഷ്ടപ്പെട്ട മണ്ണ്. പാലക്കാട് പകരം കിട്ടിയപ്പോള്‍ പോയത് ശ്രീപത്മനാഭന്റെ പത്തരമാറ്റുള്ള പത്തായമായിരുന്നു. നൂറുമേനി വിളയുന്ന നെല്ലറ.
ആ അഴകിയ തങ്കച്ചിയെ കാണാനാണീ യാത്ര...
*** ***
കളിയിക്കാവിളയിലെ വൃശ്ചികമഞ്ഞിന് മൂടുപടം മാത്രമേയുള്ളൂ, തണുപ്പില്ല!
ഒരൊറ്റ കാല്‍വെപ്പില്‍ മണ്ണ് തമിഴായി. ഒരു ചിത്രപുസ്തകപ്പേജ് മറിച്ചതുപോലെ കാഴ്ചകളെല്ലാം തമിഴ്മയം...
*** ***
''പുളിയിറ്ക്കാ?!''-അണ്ണാച്ചിയു
'ചൂടോടെ' വിളമ്പിയ പരിപ്പുവടയുടെ രുചിവ്യത്യാസത്തെപ്പറ്റിയാണ് അണ്ണന്റെ ആരായല്‍!
പുലരിയല്ലേ, പല്ലുതേപ്പിനു മുമ്പൊരു ചായകൊണ്ടുഴിയുന്ന ശീലം പാലിക്കാമെന്നു വെച്ച് വണ്ടി സൈഡാക്കി, റോഡുവക്കിലെ ചായക്കടയില്‍ 'നില്‍പ'നടിക്കാന്‍ നിന്നതാണ്. ''അയ്യാ, ഇപ്പച്ചുട്ട ചൂട് പരിപ്പുവടയിരിക്ക്'' എന്ന് കൊതിപ്പിച്ച് ചോപ്പന്‍ സാധനം ഒരു തുണ്ട് കടിച്ച് ചവച്ചരച്ചതേയുള്ളൂ...
വാളന്‍പുളി ഇതിലും ഭേദമാണ്! ഞാന്‍ ഫോട്ടോഗ്രാഫര്‍ വിവേകിനെ നോക്കി. പുളി കടിച്ച മുഖംതന്നെ പുള്ളിക്കാരനും. ''ഇത് കൊള്ളില്ലല്ലോ!'' -അസാധാരണ മയത്തില്‍ അഭിപ്രായപ്പെട്ടപ്പോള്‍ അണ്ണന്‍ ചോദിക്കയാണ് ''പുളിയുണ്ടല്ലേ'' എന്ന്!
വടയുടെ കുഴപ്പം കൃത്യമായി അണ്ണന് മുന്നറിവുണ്ട്!
എണ്ണയില്‍ക്കുളിച്ച് മഞ്ഞപ്പട്ടു പുതച്ച പഴംപൊരിക്കുഞ്ഞുങ്ങളെ വലിയ അരിപ്പയില്‍ കയറ്റി ചില്ലുകൂട്ടിലേക്ക് തട്ടാന്‍ വന്ന 'കുക്കി'നോട്, എന്നെ ഏറുകണ്ണിട്ടുനോക്കി അണ്ണന്‍ കണക്കിന് ചുട്ടു.
എന്റണ്ണാവേ...ഈ നമ്പറൊക്കെ ഞങ്ങള് മലയാളീസിന് എപ്പഴേ അറിയാവേ!
പക്ഷേ മലയാളി ചെയ്യാത്തൊരു കാര്യം അണ്ണന്‍ ചെയ്തു. കളഞ്ഞ വടയ്ക്ക് കാശ് വാങ്ങിയില്ല.
'അത് നീതിയല്ലല്ലോ' എന്ന കമന്റോടെ ബാക്കികാശ് തന്നു. മലയാളീസാണെങ്കില്‍ എന്തു ചെയ്യുമായിരുന്നു!
കുഴിത്തുറ വെടിവെച്ചാന്‍ കോവിലില്‍ നിന്നു പടപടേന്ന് വെടിവഴിപാട് കേട്ടുകൊണ്ട് ഞങ്ങള്‍ തക്കലയ്ക്ക് വണ്ടി വിട്ടു.
പത്മനാഭപുരത്തിലെ പ്രഭാതം
തക്കലയില്‍ ആറരയേക്കര്‍ ഇപ്പോഴും തമിഴന്റെതല്ല. തക്കല നമുക്ക് തക്കലയല്ല, പത്മനാഭപുരമാണ്. ശ്രീപത്മനാഭന്റെ മണ്ണ്. വേളിമലയുടെ ഇളംനീല രംഗപടത്തിനു മുന്നില്‍ ഏഷ്യയിലെ ഏറ്റവും വലിയ മരക്കൊട്ടാരം-പത്മനാഭപുരം പാലസ്...
തിരുവിതാംകൂറിന്റെ യുഗപുരുഷന്മാര്‍ ഉലാത്തിയ അകത്തളങ്ങള്‍...
''കൊട്ടാരം പിന്നെ, ആദ്യം പട്ടിണി മാറ്റ്'' എന്ന് വയറിന്റെ ഏമ്പക്കശകാരം. തൊട്ടടുത്തുള്ള കരിപിടിച്ച കടയിലേക്ക് ലാന്റ് ചെയ്തു.
അന്തര്‍ദേശീയ പലഹാരം, മനസിലായില്ലേ, നമ്മടെ പൊറോട്ട മാത്രമേ അവ്ടുള്ളൂ.
''ദോശയില്ലേ?''
''തീര്‍ന്നു, ഇരുന്നാല്‍ ഇട്ടുതരാം.''
''എന്നാപ്പിന്നെ ഇട്ടുതാ!''
അങ്ങനെ, പുളിക്കാത്ത ചൂടുദോശ കിട്ടി. തത്തപ്പച്ച നാക്കിലയില്‍ മലയാളമട്ടില്‍ ചട്ണി, ചമ്മന്തി, സാമ്പാര്‍...ഒടുവിലാനായി രസവടയുടെ തിരനോട്ടം.
കൊട്ടാരക്കാഴ്ചകള്‍
കൗതുകങ്ങളുടെ കലവറ തുറന്നിടുന്നു ഈ രാജഗൃഹസമുച്ചയം. 123 മുറികള്‍. പൂമുഖത്തെ കുതിരക്കാല്‍ വിളക്ക്, വരിക്കപ്ലാവിന്റെ ഒറ്റത്തടിയില്‍ കൊത്തിയ ചിത്രത്തൂണ്, 64 ഔഷധത്തടിക്കൂട്ടുകൊണ്ട് പണിത ആരോഗ്യക്കട്ടില്‍, അരക്കിലോമീറ്റര്‍ നീളത്തിലുള്ള ഊട്ടുപുരയും കുശിനിപ്പുരയും, തമ്പുരാട്ടിമാരുടെ ശയനഗൃഹങ്ങള്‍, ആയുധപ്പുര, 'മണിച്ചിത്രത്താഴി'ലെ നാഗവല്ലി തകര്‍ത്താടിയ നവരത്‌നനൃത്തമണ്ഡപം...
തിങ്കളാഴ്ചയൊഴികെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ 4.30 വരെ കൊട്ടാരത്തില്‍ കാഴ്ചകള്‍ കാണാം. അന്തിപാര്‍ത്ത് അതിരാവിലെ പോകാമെന്ന് ആലോചിക്കല്ലേ, തക്കലയില്‍ ലോഡ്ജ് കമ്മി.
തക്കലയിലെ കുക്ക്
പഴയ രാജജീവിതകേന്ദ്രമല്ലേ, ശാപ്പാടിന്റെ കേമത്തമൊക്കെ കാണുമല്ലോന്ന് ഓര്‍ത്തു. അന്വേഷണം ചെന്നുതട്ടിയത് കൃഷ്ണപിള്ളച്ചേട്ടനില്‍. 74 വയസ്സുള്ള ചേട്ടന്‍ നോക്കുമ്പോള്‍ വെറും കുക്കല്ല, ഒരു ഹിമാലയന്‍ കുക്കാണ്-'കുക്ക് എവറസ്റ്റ്'.
അതൊരു ബഹുമതിയാണ്-ചേട്ടന്റെ കൈപ്പുണ്യം കൊണ്ട് 'വീണുപോയ' സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവും കാമരാജും ചേര്‍ന്ന് ചാര്‍ത്തിക്കൊടുത്ത മുദ്ര.
കൃഷ്ണപിള്ള'ക്കുക്ക്' അക്കഥ ഇങ്ങനെ പറഞ്ഞു:
പത്തുനാല്‍പതു കൊല്ലം മുമ്പാണ്. പത്തയ്യായിരം കോണ്‍ഗ്രസുകാര്‍ തര്‍ക്കവും തീറ്റയുമായിക്കഴിയാന്‍ ഒത്തുചേര്‍ന്ന ഒരഖിലേന്ത്യാ സമ്മേളനം. കുശിനിത്തലവനോ കൃഷ്ണപിള്ളചേട്ടന്‍. കൊണ്ടുപോയത് പ്രമുഖ ഗാന്ധിയന്‍ ജി. രാമചന്ദ്രന്‍.
നാള്‍തോറും ടേസ്റ്റ് കൂടിക്കൂടി വന്നപ്പോള്‍ സമ്മേളനത്തില്‍ തര്‍ക്കമില്ലാത്ത ഒറ്റക്കാര്യമേ ഉണ്ടായുള്ളൂ-ഫുഡ്.
ആരാ ഈ നളന്‍? നെഹ്‌റു അന്വേഷിച്ചത്രേ. ജി. രാമചന്ദ്രന്‍, കൃഷ്ണപിള്ളയെ സമക്ഷം ഹാജരാക്കി. ഇവനെ എന്തു വിളിക്കും? ചാച്ചാ ചോദിച്ചപ്പോള്‍ കാമരാജ് പറഞ്ഞത്രേ, ഇവനാണ് 'കുക്ക് എവറസ്റ്റ്' എന്ന്!
കാമരാജിന് ചേട്ടന്റെ കൈപ്പുണ്യമങ്ങ് പിടിച്ചു. ''അദ്യേം എന്നെയങ്ങ് എടുത്തു''-നാലരക്കൊല്ലം കാമരാജിന്റെ കുക്കായി കുശിനി ഭരിച്ചത് ഈ ഹിമാലയന്‍ കുക്കിന് ഹൃദ്യമായ ഭക്ഷണസുഗന്ധമാണ്.
ഇപ്പോ ചേട്ടന് മൂക്ക് മാത്രം മതി-എരിവും ഉപ്പും പുളിയും പാകവുമെല്ലാം കിറുകൃത്യമറിയാന്‍. അറുപതു കൊല്ലമല്ലേ അടുക്കളയില്‍ കഴിഞ്ഞത് ഈ ആശാന്‍!
രണ്ടു മൂന്നു സ്‌പെഷല്‍ വിഭവങ്ങള്‍ പറയാമോ?
''അതിനെന്താ'' ചേട്ടന്‍ റെഡി.
''എഴുതിക്കോ മസാല തുവരന്‍'' മനഃപാഠംപോലെ കുറിപ്പിങ്ങ് പോന്നു.
''കണ്ടാല്‍ അട, കുടിച്ചാല്‍ അട, പക്ഷേ അടയേ ചേര്‍ക്കാത്ത പായസം- പറയണോ?''
വേണം!
ഹിമാലയന്‍ 'കൊക്ക്' പൊട്ടിച്ചിരിച്ചു. അടപ്രഥമന്‍ കഴിച്ചാലും കിട്ടില്ല, ആ ചിരിയിലെ മധുരം!
നാഗരാജക്ഷേത്ര നഗരത്തില്നാഗര്കോവില്...നാഞ്ചിനാടിന്റെ ക്ഷേത്രനഗരം.
നഗരഹൃദയത്തില്‍ത്തന്നെയാണ് പ്രശസ്തമായ നാഗരാജക്ഷേത്രം. തമിഴകത്തെ പുരാതന ജൈനസങ്കേതങ്ങളിലൊന്ന്. ജൈനമുനിയായപാര്ശ്വനാഥന്റെ പ്രതിഷ്ഠയായിരുന്നത്രേ പണ്ടിവിടെ...
നട്ടുച്ച പുറത്തും വയറ്റിലും കത്തി. താമസംവിനാ ഒരു തമിഴ്ശാപ്പാടിലേക്ക് നീങ്ങി. ഹോട്ടല്‍ ഗൗരിശങ്കര്‍-കൊള്ളാം. പച്ചരിച്ചോറ്, തക്കാളിക്കൂട്ട്, ചേനക്കൂട്ട്, മോര്‍ക്കുളമ്പ്, അച്ചാര്‍, തോരന്‍ പിന്നെ വിശറിക്കു സമം ഒരു അപ്പളം. ശാപ്പാടില്‍ തമിഴന് പിശുക്കേയില്ല. എത്ര വേണമെങ്കിലും തരും...
തമിഴ്ശാപ്പാട് തട്ടി നേരെ വിട്ടത് തിട്ടുവിളയിലേക്ക്. തിട്ടുവിള അരി-അതിന്റെ ബിരിയാണി-റൊമ്പ പ്രമാദമത്രേ!
നാടുനീങ്ങിയ നെല്ല്
തിട്ടുവിള എന്ന ഉള്‍നാടന്‍ ഗ്രാമക്കവലയിലെ അരിക്കടയുടെ മുന്നില്‍ നിന്ന് താണപ്പന്‍ തിട്ടമായി പറഞ്ഞു:
''തിട്ടുവിളെ അരിശി ഇങ്കെ ഇല്ലൈ!''
ഞാന്‍ ഞെട്ടി, അരിക്കച്ചോടത്തിനു വന്നതാണെന്ന് തെറ്റിദ്ധരിച്ചോ! ''അതെന്താ ചേട്ടാ ഇല്ലാത്തത്?''
''നാഞ്ചി നാട്ടില് അരിശി കൃശി ഇല്ലെ. ഇവ്ട്‌ത്തെ അരിശി ആരുമേ ശാപ്പിടില്ലെ. അംബാസമുദ്രം, ശെങ്കല്‍പ്പേട്ട് അരിശി താന്‍ ഇങ്കെ ശാപ്പിടുന്തത്''-താണപ്പന്‍ ചേട്ടന്‍ ചെറുചിരിയോടെ വിശദീകരിച്ചുതുടങ്ങി.
സംഗതി ശരിയാണത്രേ. തിട്ടുവിളനെല്ല് എന്നൊരു നാടന്‍ ഇനം പണ്ട് ഇവിടെ സമൃദ്ധമായിരുന്നു. ബിരിയാണിക്ക് ബസ്മതിയെക്കാളും പോരും. ഇപ്പോള്‍ നാഞ്ചി നാട്ടില്‍ നെല്ല് നഷ്ടം. ആന്ധ്ര അരി അടുക്കളയില്‍ വാഴുന്നു. വയലുകളില്‍ വാഴയും കപ്പയും.
''എവ്വളവ് കൃശി ചെയ്യും'' -താണപ്പന്‍ പറഞ്ഞു:
''നിങ്ക മലയാളത്തിലെപ്പോലെ ഇങ്കെയും കൂലി ഏറി. പുരുശന് 250 രൂപ, രണ്ടുനേരം വെള്ളംകുടി! പെണ്ണ്ക്ക് നൂറ്, നൂറ്റി ഇര്പത് രൂപാ!''
(വെള്ളം കുടി എന്ന്ച്ചാല്‍ മറ്റേ 'വെള്ളമടി'യല്ല, കഞ്ഞിയാണ്!)
കേരളത്തിലേക്ക് തമിഴനിപ്പോള്‍ തിരിഞ്ഞു നോക്കാത്തതിന്റെ ഗുട്ടന്‍സ് പിടികിട്ടിയില്ലേ.
താണപ്പന്‍ ഒന്നു തണുത്തപ്പോള്‍ ഞങ്ങള്‍ 'കത്തി' നിര്‍ത്തി ടാറ്റാ പറഞ്ഞു.
''മൈലാടി റൂട്ട് എങ്കെ ചേട്ടാ?''
''അരുള്‍ വായ്‌മൊഴി വഴി സ്‌ട്രെയിറ്റ് പോങ്കോ.''
അരുള്‍ വായ്‌മൊഴി - കവിത പോലൊരു നാട്ടുനാമം!
കല്ലില്‍ മെനഞ്ഞ കാവ്യങ്ങള്ഇഷ്ടദൈവങ്ങളുടെ തിരുമെയ്യില്‍ പുഷ്പദളങ്ങള്‍ ചൊരിയുമ്പോള്‍, തിരുനെറ്റിയില്‍ നമുക്കുവേണ്ടി കളഭം ചാര്‍ത്തുമ്പോള്‍ നമ്മളറിയുന്നുണ്ടോ, മൈലാടിയില്‍, വിയര്‍പ്പില്‍ വിരിയുന്ന ഈ കാവ്യങ്ങളെപ്പറ്റി. നമ്മുടെ ദേവീദേവന്മാരെ വിരിയിച്ചെടുക്കുന്ന കല്ലുളി പിടിച്ചു തഴമ്പിച്ച ഗ്രാമത്തെപ്പറ്റി...
മൈലാടി ഒരു നാടല്ല, പണിശാലയാണ്. വിഗ്രഹങ്ങളുടെ രചനാകേദാരം...
അരുള്‍വായ്‌മൊഴി വഴിയുള്ള യാത്ര അതിരമണീയമായിരുന്നു. പച്ചപ്പട്ടുടുത്ത വയലുകള്‍, ജലനിബിഡമായ കനാലുകള്‍, സമൃദ്ധമായ തെങ്ങിന്‍തോപ്പുകള്‍...
നല്ല പാല്‍ച്ചായയും കറുമുറാന്നുള്ള മിക്‌സ്ചറും മധുരസേവയും പൂ ബിസ്‌കറ്റും കിട്ടുന്ന, വീട്ടുവാസലിലെ കൊച്ചുകടകള്‍.
പാറ പൊട്ടിച്ച്, അറിയാതെ വിചിത്രരൂപങ്ങളായി മാറിയ കൂറ്റന്‍ കരിങ്കല്‍ക്കുന്നുകള്‍...
മൈലാടിയിലെ മാര്‍ത്താണ്ഡപുരം തെരുവ് തുടങ്ങുന്നതുതന്നെ ഒരു 'ശില്പശാല'യില്‍ നിന്നാണ്. അയ്യപ്പന്‍, മാണിക്യം, ശരവണന്‍... ഒട്ടേ റെ 'സിര്‍പ്പി'കള്‍. പാതിയായതും തീര്‍ന്നതുമായ നൂറുകണക്കിന് രൂപങ്ങള്‍. ഏറെയും ദേവവിഗ്രഹങ്ങള്‍, കൃഷ്ണശിലാ കവിതകള്‍...
''ഭദ്രകാളി വിഗ്രഹങ്ങള്‍ കൂടുതലും കേരളാവിലേക്കാണ്.'' - സിര്‍പ്പി അയ്യപ്പന്‍ പറഞ്ഞു. രണ്ടായിരം മുതല്‍ ഒരു ലക്ഷം വരെ രൂപ വിലയുള്ള വിഗ്രഹങ്ങള്‍ ഇവിടെ ജന്മം കൊള്ളുന്നു. അവയില്‍ കാമരൂപിണികളായ ദേവിമാരുണ്ട്, വേലുത്തമ്പി ദളവായും കാമരാജും മഹാത്മജിയുമുണ്ട്.
സിര്‍പ്പികള്‍ക്ക് സഹായം നല്‍കാന്‍ ഒരു സഹകരണസംഘവും പ്രവര്‍ത്തിക്കുന്നുണ്ടിവിടെ. വിഗ്രഹങ്ങള്‍ വേണമോ, സംഘത്തില്‍ ഓര്‍ഡര്‍ നല്‍കിയാല്‍ മതി. (ഫോണ്‍: 04652 267146).
'തേന്‍കുഴല്‍' തേടി
നാഗര്‍കോവിലിലെ നഗരസന്ധ്യ. നിറഞ്ഞ തിരക്കില്‍ ഞങ്ങള്‍ 'തേന്‍കുഴല്‍' തേടി അലഞ്ഞു; കാട്ടിലെന്നപോലെ!
ഇത്ര മനോഹരമായ തമിഴ്‌പ്പേരുള്ള മധുരപലഹാരം തിന്നാതെ പറ്റുമോ!
തൃക്കാര്‍ത്തികാ സായാഹ്നമാണ്, ഉറപ്പായും ഉണ്ടാവും...
ഒടുവില്‍ കണ്ടെത്തി, വടീശ്വരം അഗ്രഹാരത്തെരുവു തുടങ്ങുന്നിടത്തതാ വര്‍ണബള്‍ബുകള്‍ക്കു കീഴെ സ്വര്‍ണത്തേന്‍കൂടുപോലെ തേന്‍കുഴല്‍ക്കൂമ്പാരം!
തൊട്ടടുത്ത് പലഹാരപ്പണി തകൃതി. എണ്ണ കുടിച്ച് കറുത്ത കൂറ്റന്‍ ഇരുമ്പുചട്ടിയില്‍ തിളയ്ക്കുന്ന എണ്ണ. അപ്പുറത്ത് വലിയ സ്റ്റീല്‍പാത്രത്തില്‍ പലഹാരക്കൂട്ട്. പച്ചരിയും ഉഴുന്നും ചേര്‍ത്ത് ഉപ്പു കൂട്ടാതെ അരച്ചതാണ്. സാക്ഷാല്‍ ദോശക്കൂട്ട്. അണ്ണന്‍ അടിയില്‍ ഓട്ടയുള്ള സ്റ്റീല്‍ മോന്തയില്‍ കൂട്ട് കോരിയെടുത്ത്, ഓട്ട വിരല്‍ കൊണ്ടടച്ച് തിളയ്ക്കുന്ന എണ്ണപ്പാത്രത്തിനുമേല്‍ കൊണ്ടുവന്ന് വിരലങ്ങ് വിടും. എന്നിട്ട് ഒരു കലാപ്രകടനമാണ്. 'ഞ്ഞ' എന്ന മലയാള അക്ഷരം തുടര്‍ച്ചയായി എഴുതുമ്പോലെ മൊന്ത ചട്ടിയില്‍ വട്ടത്തില്‍ കറക്കിക്കൊണ്ടേയിരിക്കും. എണ്ണയിലേക്ക് വീണ് മൊരിയുന്ന 'ഞ്ഞ'കള്‍. തങ്കനിറമായാല്‍ അവനെ ഉടലോടെ കോരിയെടുത്ത് തൊട്ടടുത്ത് തയ്യാറാക്കി വെച്ച ചീനിക്കുളമ്പില്‍ അതായത് പഞ്ചസാരപ്പാവിലൊന്ന് കുളിപ്പിച്ച് കോരി കൊട്ടയിലിടും. കടിച്ചാല്‍ ചുണ്ടുകള്‍ ഒട്ടുന്ന പഞ്ചസാരപ്പശ നിറഞ്ഞ 'തേന്‍കുഴല്‍' റെഡി!
തൃക്കാര്‍ത്തികനാളിലാണിവന്റെ തകര്‍ത്ത വില്പന.
അഗ്രഹാരത്തിലെ ദീപങ്ങള്‍
'വാങ്കോ സാര്‍'' ബാലമുരുകന്‍ ഹൃദ്യമായി ക്ഷണിക്കുകയാണ് കാപ്പി കുടിക്കാന്‍; ഇലയപ്പവും തെരളയപ്പവും തിന്നാന്‍...
'ബിഗ് സ്ട്രീറ്റി'ലെ ബാലമുരുകന്റെ വീട്ടുമുറ്റത്ത്, കാറ്റിലുലയുന്ന മഞ്ഞച്ചേലത്തുമ്പുകളോടെ കാര്‍ത്തിക ദീപസുന്ദരി...
ആ അഗ്രഹാരത്തിലെ അസംഖ്യം മുറ്റങ്ങളില്‍, വരാന്തകളില്‍, മതിലുകളില്‍ നക്ഷത്ര നിബിഡമായ കാര്‍ത്തികാകാശം പോലെ, കൂരിരുട്ടില്‍ വെളിച്ചത്തിന്റെ ഉത്സവം...
ബാലമുരുകന്റെ ഭാര്യയും രണ്ടു പെണ്‍മക്കളും അണിഞ്ഞൊരുങ്ങി മറ്റൊരു ദീപക്കാഴ്ച പോലെ വീട്ടുമുറ്റത്തുണ്ട്. ആളും പേരുമറിയില്ലെങ്കിലും അവരുടെ മുഖത്തെല്ലാം കാര്‍ത്തികദീപത്തിന്റെ അതേ തിളക്കം.
കാര്‍ത്തികസന്ധ്യയില്‍ നിവേദ്യമായി അമ്മ്യാര് അടുക്കളയിലുണ്ടാക്കുന്ന സ്‌പെഷല്‍ ഇലയപ്പവും വഴനയിലയില്‍ ഉണ്ടാക്കിയ തെരളക്കൊഴുക്കട്ടയും ചൂടുള്ള ഫില്‍റ്റര്‍ കാപ്പിയും സത്കരിക്കുമ്പോള്‍ ഈ ബാലമുരുകന്‍ ഞങ്ങള്‍ക്കെപ്പോഴോ സ്വന്തമാണ്!
വടീശ്വരം അഗ്രഹാരത്തില്‍ പലതുണ്ട് തെരുവുകള്‍. സര്‍വയിടത്തും ഇതേ ദീപോത്സവമാണ്.
തെക്കെ രഥത്തെരുവിലെ കുമാരി നാഗരാജന്‍ കുട്ടികള്‍ മത്താപ്പും പൂത്തിരിയും കത്തിക്കുന്നതു കണ്ടുനില്‍ക്കവെ കൗതുകത്തോടെ കാര്‍ത്തികപ്പലഹാരച്ചേരുവകള്‍ വിളമ്പി....
കാര്‍ത്തിക കണ്ടു മടങ്ങുമ്പോള്‍ മനസ്സ് തര്‍ക്കിച്ചു: വടശ്ശേരിയിലെ കൊത്തുകോഴിയും അപ്പവും പോയി ശാപ്പിടണോ അതോ ഹോട്ടല്‍ പ്രഭുവിലെ 'മട്ടന്‍ചുക്ക'യും വെള്ളപ്പവും തട്ടണോ?
നറുക്ക് വീണത് രണ്ടാമത്തേതിന്!
മണ്ടക്കാട്ടമ്മയ്ക്കു മുന്നില്‍ മീന്‍കറിയൂണ്!
മണ്ടയ്ക്കാട്ട് മീന്‍കറിയൂണ്
'അവള്‍ രുദ്രയാണ്, കൊടുങ്ങല്ലൂരമ്മയുടെ ദേവാംശം. പ്രസിദ്ധമായ മണ്ടയ്ക്കാട്ടമ്മ. തക്കലയില്‍നിന്നും തിങ്കള്‍ച്ചന്ത വഴി പോയാല്‍ കുളച്ചലിലേക്ക് തിരിയുന്ന കവലയിലാണ് കോവില്‍. കുംഭത്തിലാണ് ഉത്സവം. ക്ഷേത്രപ്രസാദം 'മണ്ടൈപ്പുറ്റ്' ഒരുതരം ലഡുവാണിത്.
രേവതിയുത്സവ നാളിലൊരു കൗതുകക്കാഴ്ചയുണ്ട്. അമ്മയെത്തൊഴാന്‍ വരുന്ന ഭക്തസഹസ്രങ്ങള്‍ മതില്‍ക്കെട്ടിനു പുറത്ത് ചോറും മീന്‍കറിയും വെച്ചുണ്ടാക്കിക്കഴിക്കും. അമ്മയ്ക്ക് ഏറെ ഇഷ്ടമത്രേ അത്. അന്നേ ദിവസം കുളച്ചലിലെ പച്ചമീന്‍ മുഴുവന്‍ മണ്ടയ്ക്കാട്ട് കവലയില്‍ അണിനിരക്കും.
കുളച്ചല്‍ മിഴി നനയുന്ന ഓര്മകണ്ണീരണിഞ്ഞ മൗനം മുറുകെപ്പിടിക്കാതെ ഈ ഓര്‍മകുടീരത്തിനു മുന്നില്‍ നില്‍ക്കുക വയ്യ...
കടലിന്റെ കൈകള്‍ കയറിവന്ന് കവര്‍ന്ന 414 ജീവനുകള്‍... 414 ജഡങ്ങള്‍ അട്ടിയട്ടിയായി അടുക്കി ഒരുമിച്ചടക്കം ചെയ്ത ഈ കുഴിമാടത്തിനു മുകളില്‍ ഞാന്‍ ഒറ്റയ്ക്കു നില്‍ക്കുന്നു. ചുറ്റും കനത്ത നിശ്ശബ്ദതയുടെ നിഴല്‍.
കുളച്ചല്‍ കടല്‍പ്പുറത്തിനു തൊട്ടതിരിലെ മനോഹരമായ കാണിക്കമാതാ പള്ളി വളപ്പിലെ ശുഭ്രകൂടാരത്തിനുള്ളില്‍ സ്ഥാപിച്ച സ്മാരകശിലയില്‍ വരിവരിയായി കൊത്തിവെച്ച, ഞാനറിയാത്ത 414 തമിഴ് പേരുകളിലൂടെ മിഴികള്‍ ഇഴയവേ, ഞാന്‍ വികാരഭരിതനായി.
ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഇത് അഞ്ചാം ശ്രാദ്ധം.
വേറേയും രണ്ടു കുഴിമാടങ്ങള്‍കൂടിയുണ്ട്. അധികം അകലെയല്ലാതെ...
2004-ലെ സുനാമിയില്‍ ഒരുമിച്ചു മരിച്ച് ഒരുമിച്ചടക്കപ്പെട്ട ആയിരത്തിലധികം പേര്‍...
ദുരന്തത്തിന്റെ ഇക്കഥയില്ലായിരുന്നെങ്കില്‍ കുളച്ചലിനെപ്പറ്റിപ്പറയുമ്പോള്‍ ഒരഭിമാനത്തിന്റെ കഥ ആദ്യം പറഞ്ഞേനെ. കാണിക്കമാതാപള്ളിക്കെതിര്‍വശം തിരുവിതാംകൂറിന്റെ ശംഖമുദ്ര തലയില്‍പ്പേറുന്ന ഒരു യുദ്ധവിജയസ്മാരക സ്തൂപം കാണാം- മാര്‍ത്താണ്ഡവര്‍മ ഡച്ചുകാരെ തോല്പിച്ച പ്രശസ്തമായ 'കുളച്ചല്‍ യുദ്ധ'ത്തിന്റെ സ്മാരകം. 270 കൊല്ലം മുമ്പത്തെ ആ വിജയകഥ സ്തൂപത്തില്‍ കൊത്തിവെച്ചിട്ടുണ്ട്.
വിജയത്തിന്റെ പിന്നെ വേദനയുടേയും ഓര്‍മപ്പുതപ്പുകള്‍ക്കു മീതെ ശാന്തമായ കടല്‍മര്‍മരങ്ങള്‍...
കുളച്ചലിന് പത്തിരുപത് കിലോ മീറ്റര്‍ അകലെ മുട്ടം ബീച്ച്. ചെങ്കല്‍ക്കുന്നിലേക്ക് വന്നുകയറുന്ന മണല്‍പ്പുറം. മനോഹരമായ വിദൂര ദൃശ്യാനുഭവം.
ഒരു വേട്ടയാടല്‍ കതൈ
'കരുപ്പെട്ടി' വേട്ടയ്ക്കു പോയ കഥകൂടി പറയാം. കടിക്കുന്ന പട്ടിയൊന്നുമല്ലിവന്‍ കടിച്ചുതിന്നാന്‍ കൊള്ളുന്ന ഇനമാണ്. സാക്ഷാല്‍ പനംചക്കര. 'കട്ടന്' ബെസ്റ്റ്. ചുക്കുമിട്ട് കാപ്പികുടിച്ചാല്‍ പനി പ്രാണനുംകൊണ്ട് പായും. കരുപ്പെട്ടിയുടെ തറവാട്ടില്‍ പക്ഷേ, വ്യാജന്മാര്‍ ധാരാളം-കരിമ്പിന്‍ ശര്‍ക്കര ചേര്‍ത്തത്.
മാര്‍ത്താണ്ഡത്തിനടുത്ത് നട്ടാലത്ത് സാധനം ഉണ്ടാക്കുന്നുണ്ടെന്നു കേട്ട് വിട്ടു. നട്ടാലത്ത് നട്ടം തിരിഞ്ഞത് ബാക്കി. പക്ഷേ, ഉപദേശം കിട്ടി. ''കരുങ്കല്‍ പോങ്കോ. അങ്കെയിരിക്ക്'' കരിങ്കല്ലിലും കഥ തഥൈവ.
ഒടുവില്‍ പനവിള മൂന്നു മുക്കില്‍-പേരുപോലെ ഒരുപാട് പനയുള്ളയിടമാണ്-യേശുദാസിനെ പിടികിട്ടി; അദ്ദേഹം സ്വന്തം കടയ്ക്കകത്തേക്ക് ക്ഷണിച്ചു. അവിടെ വൈക്കോലില്‍പ്പൊതിഞ്ഞ് വലിയ ചിരട്ടയുടെ അച്ചില്‍ വാര്‍ത്ത സാക്ഷാല്‍ കരുപ്പെട്ടി. ഒറ്റ 'പീസ്' മാത്രമേയുള്ളൂ. ഒന്നര കിലോ കാണും. 150 രൂപ. വാങ്ങാന്‍ നോക്കി. കൊന്നാലും തരില്ലെന്ന് ചേട്ടന്‍. അത് നേരത്തേ 'ബുക്ക്ഡ്' ആണ്! ''മഴയത്ത് പന കയറാന്‍ ആളില്ല'', കാരണം യേശുദാസന്‍ വെളിപ്പെടുത്തി.
കോട്ടയം അങ്ങാടിയില്‍ വരെ ഇദ്ദേഹം കരുപ്പെട്ടി എത്തിക്കുന്നുണ്ട്. ഫോണ്‍ ചെയ്താല് കോട്ടയത്ത് എത്തിച്ചുതരാം-കക്ഷി വാഗ്ദാനം ചെയ്തു. ഫോണ്‍-9442304838.
തൊട്ടിപ്പാലത്തിലൂടെ
തിരുവട്ടാറിലേക്കു തിരിക്കുമ്പോള്‍ ഇത്രയും അദ്ഭുതം അവിടുണ്ടെന്നറിഞ്ഞില്ല. മാത്തൂരിലെ 'തൊട്ടിപ്പാലം' (അക്വാഡക്ട് ബ്രിഡ്ജ്) വാ പൊളിച്ചേ കണ്ടുനില്‍ക്കാനാവൂ. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ഒന്നത്രേ ഇത്.
തിരുവട്ടാറിലെ ആദികേശവപെരുമാള്‍കോവിലിന്റെ കൗതുകം പലതാണ്. കരിങ്കല്‍ ചാരുതയുടെ ബൃഹദ് സങ്കേതം. യോഗമുദ്രയോടെ ശയനരൂപത്തിലുള്ള വിഷ്ണു. ശ്രീകോവിലിനു മൂന്നു കവാടങ്ങള്‍. തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഈ ക്ഷേത്രത്തിന്റെ അതേ മാതൃകയിലാണുണ്ടാക്കിയിട്ടുള്ളത്
കന്യാകുമാരി...
ഏറെപ്പറഞ്ഞു പഴകിയ, സര്‍വരും കണ്ടുതീര്‍ത്ത അവളെത്തൊടാതെ ഇതാ മടക്കയാത്ര... കണ്ടതിനേക്കാള്‍ ഇനിയും കാണാത്ത നാഞ്ചിനാട്ടുമൂലകള്‍ കിനാവുകണ്ട്..
Courtesy: Mathrubhoomi
No comments:
Post a Comment