Related Posts with Thumbnails

2010-02-13

പെണ്‍കരുത്തില്‍ പൊന്‍തിളക്കം

അപ്രതീക്ഷിതമായാണ് ഈ വീട്ടമ്മമാര്‍ ബിസിനസ്സ് ലോകത്തെത്തുന്നത്. പക്ഷെ, ആത്മവിശ്വാസവും കുടുംബത്തിന്റെ പിന്തുണയും ഇവര്‍ക്ക് വിജയത്തിലേക്കുള്ള വഴിതെളിച്ചു...
          കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ സ്വന്തമായി ബിസിനസ് തുടങ്ങുക, വിവാഹം കഴിഞ്ഞ് കുടുംബവുമൊത്ത് അതിന്റെ വിജയലഹരിയില്‍ ജീവിക്കുക - കൗതുകകരമാണ് ഷീജ ജെയ്‌മോന്‍ എന്ന കൊച്ചിക്കാരിയുടെ ജീവിതം.

ബിസിനസ് പാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തില്‍നിന്നാണ് ഷീജയുടെ വരവ്. സ്വന്തം കാലില്‍ നില്‍ക്കണം, അതിനൊരു സ്ഥിരവരുമാനം വേണം. അതു മാത്രമായിരുന്നു ലക്ഷ്യം. ''ചെറുപ്പംമുതലേയുള്ള ആഗ്രഹമാണത്. അമ്മയാണതിന്റെ കാരണക്കാരി. വീട്ടമ്മയായി ഒതുങ്ങിക്കൂടുകയായിരുന്നു അമ്മ. അതുകൊണ്ട് പണത്തിന് എന്താവശ്യം വന്നാലും അച്ഛന്റെ പിറകെ നടക്കണം. എനിക്കതു കാണുമ്പോള്‍ സങ്കടം തോന്നും.'' സ്വന്തമായൊരു സംരംഭം സ്വപ്‌നം കണ്ടുതുടങ്ങിയ അക്കാലം ഷീജയുടെ ഓര്‍മയിലുണ്ട്. അതിനുവേണ്ടി വര്‍ഷങ്ങളോളം അവര്‍ പ്രയത്‌നിച്ചുകൊണ്ടേയിരുന്നു. അതിന് ഫലവുമുണ്ടായി.
അതൊരു സ്വപ്‌നകാലം

ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദക്ലാസ്. 'ഭാവിയില്‍ കമ്പ്യൂട്ടര്‍ മേഖലയില്‍ ഒരുപാടവസരങ്ങളുണ്ട്', ഒരധ്യാപകന്‍ പറഞ്ഞതുകേട്ടപ്പോള്‍ ഷീജയിലെ സംരംഭക ഉണര്‍ന്നു. ''ഞാനിക്കാര്യം ചേട്ടനോട് (റോയ് ജോസ്) പറഞ്ഞു. ചേട്ടനാണെങ്കില്‍ എല്‍.ബി.എസ്സില്‍നിന്ന് കമ്പ്യൂട്ടര്‍ കോഴ്‌സ് കഴിഞ്ഞിട്ടുണ്ട്. വിജയിക്കുന്നെങ്കില്‍ വിജയിക്കട്ടെ, ഒരു കമ്പ്യൂട്ടര്‍ സെന്റര്‍ തുടങ്ങാം. ഞങ്ങള്‍ മനസ്സില്‍ കുറിച്ചു.

പക്ഷേ, കമ്പ്യൂട്ടറിനൊക്കെ അക്കാലത്ത് വലിയ വിലയാണ്.വിദ്യാര്‍ഥികളായ ഞങ്ങളുടെ കൈയില്‍ അതിനുള്ള തുകയുമില്ല. അപ്പോഴാണ് കാനഡയില്‍ ജോലിയുണ്ടായിരുന്ന റോസിയാന്റി (അച്ഛന്റെ പെങ്ങള്‍) സഹായത്തിനെത്തിയത്. അവര്‍ രണ്ടു ലക്ഷം രൂപ കടം തന്നു. ഞങ്ങള്‍ കമ്പ്യൂട്ടറുകള്‍ വാങ്ങി. ചേട്ടനാണ് അധ്യാപകന്‍. ഞാന്‍ മാനേജരും. പുലര്‍ച്ചെ ആറു മണിക്ക് ക്ലാസ് തുടങ്ങും. രാത്രി ഒമ്പതു മണിവരെയൊക്കെ നീളും. ആദ്യം 15 പേരായിരുന്നു വിദ്യാര്‍ഥികള്‍. പിന്നീടത് അറുപതോളമായി. അതോടെ ഞങ്ങള്‍ക്ക് ആത്മവിശ്വാസമായി'' -ഈ വിശ്വാസത്തിന്റെ കരുത്തിലാണ് ഷീജയുടെ ബിസിനസ് വളരുന്നത്. കമ്പ്യൂട്ടര്‍ മേഖലയുടെ സാധ്യതകള്‍ അടുത്തറിഞ്ഞതോടെ ഇവര്‍ക്ക് മറ്റൊരാശയം തോന്നി. അങ്ങനെ കമ്പ്യൂട്ടര്‍ അസംബ്ലിങ് യൂണിറ്റ് തുടങ്ങി. അതുവഴി കേരളത്തിലെ ആദ്യ കമ്പ്യൂട്ടര്‍ ബ്രാന്‍ഡിന്റെ ഉടമകളാവുകയായിരുന്നു ഇവര്‍. എല്‍.ജി., മൈക്രോസോഫ്റ്റ്, എയ്‌സര്‍, ഇന്റല്‍ എന്നിവയുടെയൊക്കെ കേരളത്തിലെ നമ്പര്‍ വണ്‍ ഡീലര്‍മാരാണ് ഷീജയുടെ നേവിയോണ്‍. ഇവര്‍ക്ക് ഇപ്പോള്‍ കേരളത്തിലാകെ 12 ഓഫീസുകളുണ്ട്. 800-ഓളം ഡീലര്‍മാരും കോടികളുടെ വിറ്റുവരവും... ഒട്ടും ചെറുതല്ലാത്ത നേട്ടങ്ങള്‍ ഈ വീട്ടമ്മ സ്വന്തമാക്കിക്കഴിഞ്ഞു.

പ്രതിസന്ധികള്‍അതിവേഗം മാറുന്ന കമ്പ്യൂട്ടര്‍ മേഖലയില്‍ ഷീജയ്ക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നിട്ടുണ്ട്. ''പ്രശ്‌നങ്ങളില്ലാതെ ബിസിനസ്സില്ല. വന്‍കിട എം.എന്‍.സി. കമ്പനികളുമായിട്ടാണ് ഞങ്ങളുടെ ഇടപാടുകള്‍. അവര്‍ ഓരോ മാസവും കൂടുതല്‍ കമ്പ്യൂട്ടറുകള്‍ വില്പനയ്ക്കയയ്ക്കും. മാര്‍ക്കറ്റിലാണെങ്കില്‍ അത്രയെണ്ണം വിറ്റുപോവുകയുമില്ല. പക്ഷേ, അതൊന്നും അവര്‍ക്കറിയേണ്ട. വിറ്റില്ലെങ്കില്‍ ഡീലര്‍ഷിപ്പ് മാറ്റുമെന്നൊക്കെയാവും ഭീഷണികള്‍. പിന്നെ ഞങ്ങള്‍ രണ്ടും കല്പിച്ച് മാര്‍ക്കറ്റിലിറങ്ങും.

ആദ്യമൊക്കെ കമ്പ്യൂട്ടറുമായി ചെല്ലുമ്പോള്‍ ആളുകള്‍ ചോദിക്കും, നിങ്ങളുടെ കമ്പനി എത്രനാളുണ്ടാവും, എന്നാണ് പൂട്ടിപ്പോവുക എന്നൊക്കെ. കേള്‍ക്കുമ്പോള്‍ നിരാശ തോന്നും. എനിക്കപ്പോഴൊക്കെ ഓര്‍മ വരുന്ന ഒരാളുണ്ട് - വി. ഗാര്‍ഡിന്റെ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. എന്തൊക്കെ പ്രതിസന്ധികള്‍ നേരിട്ടു വിജയിച്ച ആളാണ്. അതുപോലെ എനിക്കും കഴിയും. ഞാന്‍ മനസ്സിനെ ധൈര്യപ്പെടുത്തി. '' തളരാത്ത ഈ മനസ്സുതന്നെയാണ് ഷീജയുടെ ട്രേഡ് മാര്‍ക്ക്.

''2005-ല്‍ ഞങ്ങളുടെ കണ്ണൂര്‍ ഓഫീസിലെ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി വിട്ടു. പുതിയ കമ്പനി തുടങ്ങാനായിരുന്നു അവരുടെ പോക്ക്. ഒരു മാസംകൊണ്ട് വില്പനയില്‍ 50 ശതമാനം കുറവുണ്ടായി. ഇതോടെ എനിക്കങ്ങ് വാശി കയറി. ഞാന്‍ നേരിട്ടുപോയി പുതിയ ജീവനക്കാരെ തിരഞ്ഞെടുത്തു. രാവും പകലും അവര്‍ക്കൊപ്പമിരുന്ന് ജോലിയെടുത്തു. നാലുമാസംകൊണ്ട് മാര്‍ക്കറ്റ് തിരിച്ചുപിടിക്കാനായി.''
കുടുംബം സന്തോഷം

വീട്ടമ്മമാരൊക്കെ ടിവിക്കു മുന്നില്‍ സീരിയല്‍ കണ്ടിരിക്കുമ്പോള്‍ കമ്പ്യൂട്ടറിനും കണക്കുകള്‍ക്കും മുന്നിലാവും ഷീജ. ''ബിസിനസ്സിന്റെ ഈ തിരക്കുകള്‍ക്കൊക്കെ ഒരു ത്രില്ലുണ്ട്. നമുക്ക് ആരോടും കണക്കു പറയേണ്ട. ഓഫീസ് മേധാവിയുടെ മുഖം കറുക്കുന്നത് കാണേണ്ട. ഈ സ്വാതന്ത്ര്യംതന്നെ വലുതല്ലേ. പിന്നെ മോശമല്ലാത്ത വരുമാനവും. 1997-ലായിരുന്നു വിവാഹം. കാണാന്‍ വന്നപ്പോഴെ ഞാന്‍ ജെയ്‌മോനോട് പറഞ്ഞിരുന്നു. 'ദേ, കല്യാണം കഴിഞ്ഞ് വീട്ടിലിരിക്കാനൊന്നും പറ്റില്ല കേട്ടോ.' അതു കേട്ടപ്പോള്‍ പുള്ളിക്കും എതിര്‍പ്പൊന്നുമുണ്ടായില്ല.'' ഇപ്പോള്‍ ജീവിതത്തിനൊപ്പം ബിസിനസ്സിലും ജെയ്‌മോന്‍ ഷീജയുടെ പങ്കാളിയാണ്.
തുന്നിയെടുത്ത വിജയം
ഒരു ബി.കോം.കാരിക്ക് എന്തൊക്കെ സ്വപ്‌നം കാണാം. ഏതെങ്കിലും ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ 3000 രൂപ ശമ്പളവും വാങ്ങി ഒരു അ ക്കൗണ്ടന്റ് ജോലി. അല്ലെങ്കില്‍ ബാങ്കില്‍ ഒരു ക്ലര്‍ക്കിന്റെ പണി. ഇനി ഇതൊന്നുമല്ലെങ്കില്‍ സ്വന്തമായൊരു സംരംഭം തുടങ്ങാം. മഞ്ചേരിയിലെ കെ.പി.ബീന പോയത് മൂന്നാമത്തെ വഴിയിലേക്കാണ്.

മഞ്ചേരി എന്‍.എസ്.എസ്. കോളേജിലായിരുന്നു ബീനയുടെ ബിരുദപഠനം. ''ക്ലാസില്‍ കൂട്ടുകാരൊക്കെ ഭയങ്കര ചര്‍ച്ചയാണ്. ഭാവിപരിപാടികളാണ് ആലോചനാവിഷയം. ട്യൂഷന്‍ സെന്ററൊക്കെ നടത്താനായിരുന്നു എന്റെ ആഗ്രഹം. രണ്ടാം വര്‍ഷമെത്തിയപ്പോഴേക്കും കല്യാണവും കഴിഞ്ഞു.'' പിന്നെ കുടുംബജീവിതത്തിന്റെ തിരക്കില്‍ കുറെക്കാലം. മക്കള്‍ സ്‌കൂളില്‍ പോവാന്‍ തുടങ്ങിയപ്പോള്‍ വീട്ടില്‍ ഒറ്റയ്ക്കായി. എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം എത്തിച്ചേര്‍ന്നത് തുണിക്കട എന്ന ആശയത്തിലാണ്. ഭര്‍ത്താവ് മുരളീധരന്റെ അടുത്ത് ബീന കാര്യം അവതരിപ്പിച്ചു. 'ആത്മവിശ്വാസമുണ്ടെങ്കില്‍ തുടങ്ങിക്കോ', മുരളീധരന്‍ സമ്മതം മൂളി.

ചുരിദാര്‍ മെറ്റീരിയലുകള്‍ വില്‍ക്കുന്ന കട തുടങ്ങാനായിരുന്നു തീരുമാനം. പക്ഷേ, വലിയൊരു തുക വേണം. പണത്തിന് പലവഴി തിരഞ്ഞെങ്കിലും ഒടുവിലെത്തിയത് ബാങ്കിന്റെ പടിക്കല്‍ തന്നെ. ആശയങ്ങളൊക്കെ പറഞ്ഞപ്പോള്‍ ലോണ്‍ നല്‍കാന്‍സമ്മതം. അങ്ങനെ മഞ്ചേരിയില്‍ 'മിസ് വേള്‍ഡ്' എന്ന പേരില്‍ കട തുടങ്ങി.

''ആദ്യമൊക്കെ വില്പന കുറവായിരുന്നു. ഒന്നുരണ്ട് വര്‍ഷം കഴിഞ്ഞതോടെ തരക്കേടില്ലാത്ത കച്ചവടം കിട്ടിത്തുടങ്ങി.'', ബിസിനസ്സിന്റെ ആദ്യനാളുകളെക്കുറിച്ച് ബീന പറയുന്നു. മൂന്നു വര്‍ഷമായപ്പോള്‍ ഇവര്‍ക്ക് പുതിയൊരാശയം തോന്നി. കടയിലെ അനുഭവങ്ങള്‍തന്നെയാണ് ഇതിലേക്ക് വഴി തുറന്നത്. ''ചുരിദാറിന്റെ ഷോപ്പാണെങ്കിലും ദിവസവും ഒന്നുരണ്ടുപേരെങ്കിലും കുട്ടികളുടെ ഉടുപ്പുണ്ടോ എന്ന് അന്വേഷിച്ചെത്തും. ഇതിങ്ങനെ തുടര്‍ന്നപ്പോള്‍ ഉടുപ്പുകള്‍ നിര്‍മിക്കുന്നൊരു യൂണിറ്റ് തുടങ്ങിക്കൂടെയെന്ന് ഞാന്‍ ആലോചിച്ചു. പക്ഷേ, കട്ടിങ്ങിനും എംബ്രോയ്ഡറിക്കുമൊക്കെ മെഷീനുകള്‍ ഇറക്കുമതി ചെയ്യാന്‍ 50 ലക്ഷം രൂപയെങ്കിലും ആവും. ഞാനൊരുപാടാലോചിച്ചു. പറ്റില്ലെന്നു പറഞ്ഞിരുന്നാല്‍ പിന്നെ ഈ കടയും തുറന്നിരിക്കുകയേ ഉണ്ടാവൂ. വീണ്ടും ബാങ്കിന്റെ പടി കയറി. മുന്‍പത്തെ ലോണൊക്കെ കൃത്യമായി തിരിച്ചടച്ചതിനാല്‍ ലോണ്‍ തരാന്‍ അവര്‍ക്ക് പ്രയാസമൊന്നുമുണ്ടായില്ല. അങ്ങനെ മൂന്നു തൊഴിലാളികളെവെച്ച് 2005-ല്‍ യൂണിറ്റ് തുടങ്ങി.'' ഇപ്പോള്‍ ബീനയുടെ കമ്പനിയില്‍ ഇരുപതിലേറെ ജീവനക്കാരുണ്ട്. കേരളത്തിലെ 500 കടകളില്‍ ഇവിടെ നിന്നുള്ള കുഞ്ഞുടുപ്പുകള്‍ വിറ്റഴിക്കുന്നു. ഗള്‍ഫിലേക്ക് വസ്ത്രങ്ങള്‍ കയറ്റിയയയ്ക്കുന്നു.

'സ്ത്രീകള്‍ക്ക് ബിസിനസ് രംഗത്ത് വന്നാല്‍ ഒരുപിടി പ്രയാസങ്ങളുണ്ടാവില്ലേ, അവര്‍ക്ക് കുടുംബകാര്യവും ബിസിനസ്സുമൊക്കെ ഒരുമിച്ച് കൊണ്ടുപോകാനാവുമോ?' പലരും ബീനയോട് ഇങ്ങനെ ചോദിച്ചിട്ടുണ്ട്. പക്ഷേ, സ്ത്രീയായതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമാണെന്നാണ് ബീന പറയുക. ''ഞങ്ങള്‍ തിരുപ്പൂരില്‍ നിന്നാണ് മെറ്റീരിയലുകള്‍ വാങ്ങുക. പലപ്പോഴും ഞാനൊറ്റയ്ക്കാണ് യാത്ര. തിരിച്ചുവരുമ്പോള്‍ ചെക്ക്‌പോസ്റ്റിലൊക്കെ വണ്ടി തടയും. പക്ഷേ, ഉദ്യോഗസ്ഥര്‍ വണ്ടിയില്‍ നമ്മളെ കാണുമ്പോള്‍ പെട്ടെന്ന് പ്രശ്‌നങ്ങള്‍ തീര്‍ത്തുതരും. ഇവരെ ബുദ്ധിമുട്ടിച്ച് പൊല്ലാപ്പ് വേണ്ടെന്നാവും അവര്‍ ചിന്തിക്കുക.

മാര്‍ക്കറ്റിലെ ട്രെന്‍ഡുകളൊക്കെ അറിയാന്‍ ഞാനിടയ്ക്ക് ഷോപ്പുകളിലൊക്കെ കയറും. ഈയിടെ തൃശ്ശൂരിലൊരു കടയില്‍ പോയി. അവര്‍ കുറേ ഉടുപ്പുകള്‍ വാരിയിട്ടു. നോക്കുമ്പോള്‍ എല്ലാം ഞാന്‍ ഡിസൈന്‍ ചെയ്ത് എന്റെ കമ്പനിയില്‍ നിര്‍മിച്ച ഉടുപ്പുകള്‍...ആകെ ത്രില്ലടിച്ചുപോയി.''

ഇപ്പോള്‍ മാസം മൂന്നോ നാലോ തിരുപ്പൂര്‍യാത്ര. രാവിലെയും വൈകീട്ടും കമ്പനിയിലൊരു സന്ദര്‍ശനം. ബാക്കി മുഴുവന്‍ സമയവും കുടുംബത്തിനൊപ്പം. ഏറെ സന്തോഷവതിയാണ് ബീന. 'എല്ലാ കാര്യങ്ങളും ഫോണിലൂടെ കൈകാര്യം ചെയ്യാം. ഫുള്‍ടൈം ഓഫീസില്‍ പോയിരിക്കേണ്ട ആവശ്യമില്ല.' ബീനയുടെ ഈ മിടുക്കില്‍ ഏറെ സന്തോഷിക്കുന്നത് മക്കള്‍ ശ്രീലക്ഷ്മിയും ശ്രീഹരിയുമാണ്. കാരണം സ്‌കൂള്‍ വിട്ടെത്തുമ്പോള്‍ അവരെ കാത്തിരിക്കാന്‍ വീട്ടില്‍ അമ്മയുണ്ടാവുമല്ലോ?
മനസ്സില്‍ കുറിച്ചു; സ്വപ്നങ്ങളില്‍ തൊട്ടു
പുലര്‍ച്ചെ മുതല്‍ കുടുംബത്തിനുള്ള ഭക്ഷണമൊരുക്കല്‍, കുട്ടികളെ സ്‌കൂളില്‍ പോവാന്‍ തയ്യാറാക്കല്‍, പിന്നെ വീണ്ടും അടുക്കളക്കാര്യങ്ങള്‍... ഏഴു വര്‍ഷം മുന്‍പുവരെ ലിസ മായന്‍ എന്ന വീട്ടമ്മയുടെ ഒരു ദിവസം തീര്‍ന്നിരുന്നത് ഇങ്ങനെയാണ്. ഇപ്പോഴോ, രാവിലെ കുടുംബകാര്യങ്ങള്‍, പിന്നെ 50 തൊഴിലാളികളുള്ള കമ്പനി മേധാവിയുടെ റോളില്‍. ഇടയ്ക്കിടെ ബിസിനസ് മീറ്റിങ്ങുകള്‍, യാത്രകള്‍... കൗതുകങ്ങള്‍ ഏറെയുണ്ട് ലിസയുടെ ജീവിതകഥയിലെ ഈ പരിണാമത്തിന്.

കൊല്ലം ടി.കെ.എം. എഞ്ചിനിയറിങ് കോളേജില്‍നിന്ന് ബി.ടെക്. പഠനം, അത് പൂര്‍ത്തിയാവുമ്പോഴേക്കും വിവാഹം. ലിസയുടെ ഈ ജീവിതവഴികളിലൊന്നും ബിസിനസ് സ്വപ്‌നമുണ്ടായിരുന്നില്ല. കണ്ണൂരിലേക്കാണ് ലിസ വിവാഹം കഴിഞ്ഞെത്തുന്നത്. വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് ഉടമ പി.കെ. മുഹമ്മദിന്റെ മകന്റെ ഭാര്യയായുള്ള ആ വരവിലാണ്് ബിസിനസ് ലോകം അടുത്തറിയുന്നത്. ''പഠിക്കുന്ന കാലത്ത് ബിസിനസ്സിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ പേടിയായിരുന്നു. പണിമുടക്കും തൊഴിലാളിസമരങ്ങളും. പക്ഷേ, ഇവിടെ തൊഴിലാളികളുടെ സഹകരണമൊക്കെ കണ്ടപ്പോള്‍ എന്റെ കാഴ്ചപ്പാടേ മാറുകയായിരുന്നു.'' എന്നാല്‍ കുറേക്കാലം ബിസിനസ്സുകാരനായ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ നോക്കിക്കഴിയുകയായിരുന്നു ലിസ.

''വീട്ടിലിരുന്ന് മടുത്തപ്പോള്‍ എന്തെങ്കിലും ജോലി വേണമെന്നും പറഞ്ഞ് ഞാന്‍ മായന്റെ പിറകെ നടന്നു. ടെന്നീസ് ബോളും കാരംസ് - ചെസ് ബോര്‍ഡുകളുമൊക്കെ നിര്‍മിക്കുന്ന കമ്പനിയാണ് മായന്റേത്. സ്ത്രീകളാണ് തൊഴിലാളികളില്‍ ഭൂരിഭാഗവും. ഇടയ്‌ക്കൊക്കെ ഞാനവിടെ പോകാന്‍ തുടങ്ങി. ഒരു ദിവസം വീട്ടിലിരിക്കുമ്പോള്‍ മായന്‍ ചോദിച്ചു. ''ഇതെന്താ ജനറല്‍ മാനേജര്‍ വീട്ടിലിരിക്കുകയാണോ? കമ്പനിയുടെ ചുമതല എന്നെ ഏല്പിച്ചിരിക്കുകയാണെന്ന് അപ്പോഴാണറിയുന്നത്.''

പതുക്കെ കമ്പനിയിലെ ജോലിയൊക്കെ ലിസ പഠിച്ചെടുത്തു. ജോലിക്കാരൊക്കെ സുഹൃത്തുക്കളായി. ഏറെ കഴിയും മുന്‍പെ ബിസിനസ്സിന്റെ പുതിയ സാധ്യതകളെക്കുറിച്ചായി ലിസയുടെ ചിന്ത. സ്വന്തം ആശയത്തിലൊരു സംരംഭം തുടങ്ങണം. അതിനുവേണ്ടി ഒരുപാട് മേഖലകളന്വേഷിച്ചു. ''ഒരിക്കല്‍ ഗള്‍ഫ് യാത്രയിലായിരുന്നു ഞങ്ങള്‍. ഒരു കടയില്‍ കുറെ ഫ്രെയിമുകള്‍ തൂങ്ങിക്കിടക്കുന്നതു കണ്ട് വില ചോദിച്ചു. പക്ഷേ അടുക്കാനാവാത്ത വില. നമ്മള്‍ ഫോട്ടോയൊക്കെ ഫ്രെയിം ചെയ്തുവെക്കുന്ന പോലുള്ള ഫ്രെയിമുകള്‍, പക്ഷേ, ഉള്ളില്‍ മുത്തുകളും മാലകളുമൊക്കെയാണ്. ഒരെണ്ണം വിലകൊടുത്ത് വാങ്ങിയപ്പോഴാണ് അദ്ഭുതമായത്. ഫ്രെയ്മിന്റെ ബോഡിയെല്ലാം ഞങ്ങളുടെ പ്ലൈവുഡ് കമ്പനിയില്‍നിന്ന് ഒഴിവാക്കുന്ന മരക്കഷ്ണങ്ങള്‍. ഇതുപയോഗിച്ച് ഫ്രെയ്മിങ് യൂണിറ്റ് തുടങ്ങാനായി എന്റെ ശ്രമം.'' ലിസയുടെ ഈ പരിശ്രമത്തിന് ഫലമുണ്ടായി. വന്‍കിട ഹോട്ടലുകള്‍, കോര്‍പ്പറേറ്റ് ഓഫീസ്സുകള്‍, വിമാനത്താവളങ്ങള്‍ എന്നിവയുടെയൊക്കെ ചുമരുകളില്‍ ലിസയുടെ കമ്പനിയില്‍നിന്നുള്ള ഫ്രെയിമുകള്‍ തൂങ്ങിക്കിടപ്പുണ്ട്. കേരളപ്പഴമയുടെ സുഗന്ധമുള്ള കിണ്ടിയും വിളക്കുമെല്ലാം ഈ ഫ്രെയിമുകള്‍ക്കുള്ളിലിരുന്ന് പുറത്തേക്കു നോക്കുന്നു.

ഇപ്പോള്‍ രണ്ടു കമ്പനിയുടെ ചുമതലകള്‍, ദിവസങ്ങള്‍ നീളുന്ന യാത്രകള്‍, തൊഴിലാളികളുടെ ക്ഷേമകാര്യങ്ങള്‍... തിരക്കേറുകയാണ് ലിസയ്ക്ക്. ''ചിലപ്പോള്‍ വീട്ടിലെന്തെങ്കിലും സൗന്ദര്യപ്പിണക്കങ്ങളൊക്കെയുണ്
ടാവും. ഓഫീസിലെത്തുമ്പോള്‍ അവിടെയും പ്രശ്‌നം. ശരിക്കും ടെന്‍ഷനാവും. പക്ഷേ, കുറച്ചു കഴിയുമ്പോള്‍ എല്ലാം അങ്ങ് ശരിയാവും. ഞാനെന്തുചെയ്താലും പിന്തുണയ്ക്കുന്ന രണ്ടു പേരുണ്ട് - ഭര്‍ത്താവും പിന്നെ അദ്ദേഹത്തിന്റെ ഉമ്മയും.'' കുടുംബത്തിന്റെ ഈ തണല്‍പറ്റിയാണ് ലിസ ബിസിനസ്സില്‍ മുന്നേറുന്നത്

No comments:

Post a Comment