Related Posts with Thumbnails

2010-05-26

തിരുവനന്തപുരം





കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും, തിരുവനന്തപുരം ജില്ലയുടെആസ്ഥാനവുമാണ്‌ തിരുവനന്തപുരം. (ഇംഗ്ലീഷ്:Thiruvananthapuram). ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. “നിത്യ ഹരിത നഗരം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരം എന്ന പ്രത്യേകതയും തിരുവനന്തപുരം നഗരത്തിനാണ്‌. തിരുവനന്തപുരം തന്നെയാണ്, കേരളത്തിലെ ഏറ്റവും വലിയ നഗരവും.

തിരുവനന്തപുരം നഗരത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെയും, കേന്ദ്രസര്‍ക്കാരിന്റെയും പല കാര്യാലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തിലെതന്നെ മികച്ച സ്വകാര്യ വ്യവസായശൃംഖലകളുടെ കാര്യാലയങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയസിരാകേന്ദ്രം എന്നതിലുപരി, ഉന്നതനിലവാരമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേന്ദ്രം കൂടിയാണ് തിരുവനന്തപുരം. പ്രശസ്തമായ കേരളാ സര്‍വ്വകലാശാല, രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണകേന്ദ്രം, വിക്രം സാരാഭായ് ബഹിരാകാശകേന്ദ്രം തുടങ്ങിയവ അക്കൂട്ടത്തില്‍ എടുത്ത് പറയാവുന്നവയാണ്‌. ഇന്ത്യയിലെ ആദ്യത്തെ വിവരസാങ്കേതിക സ്ഥാപനസമുച്ചയമായ ടെക്‌നോ പാര്‍ക്ക് തിരുവനന്തപുരത്തുള്ള കഴക്കൂട്ടം എന്ന സ്ഥലത്തിനടുത്താണ്.



പേരിനു പിന്നില്‍ 



പദ്മനാഭസ്വാമിക്ഷേത്രം സ്ഥാപിക്കപ്പെടുന്നതിനു മുന്‍പ് ആ സ്ഥലം കാടായിരുന്നു. ആനന്ദന്‍ കാട് എന്നാണതറിയപ്പെട്ടിരുന്നത്. ഈ സ്ഥലത്തിനടുത്തായി മിത്രാനന്ദപുരം എന്ന സ്ഥലത്തെ ക്ഷേത്രത്തിന്‌ പദ്മനാഭസ്വാമിക്ഷേത്രത്തിനേക്കാള്‍ പഴക്കമുണ്ട്. ഇത് ഒരു ജൈനക്ഷേത്രമായിരുന്നു. ഈ ക്ഷേത്രം ബുദ്ധന്റെ ശിഷ്യനായിരുന്ന അനന്ദന്റേതായിരിക്കാം എന്ന് വി.വി.കെ. വാലത്ത് അഭിപ്രായപ്പെടുന്നു.

തിരുവനന്ദപുരം എന്നതിന്റെ ആദിരൂപം തിരു ആനന്ദപുരമായിരുന്നു എന്ന് ഇളംകുളം കുഞ്ഞന്‍ പിള്ള പറയുന്നു. അതിനെ പിന്താങ്ങുന്ന നിരവധി പുരാരേഖകളും ഉണ്ട്. പത്മനാഭസ്വാമിക്ഷേത്രത്തിനടുത്തുള്ള മിത്രാനന്ദപുരം ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്‌ ഈ പേര്‌ വന്നത്. മിത്രാനന്ദപുരം ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച ശിലാരേഖകളില്‍ തിരുവനന്തപുരത്തിനു തിരു ആനന്ദപുരമെന്നാണ്‌ പറഞ്ഞിരിക്കുന്നത്. ഈ ക്ഷേത്രത്തിനു പത്മനാഭസ്വാമിക്ഷേത്രത്തേക്കാള്‍ പഴക്കമുണ്ട്. മൂലരൂപം ബുദ്ധമതത്തോട് ബന്ധപ്പെട്ടതാണ്‌. തിരുവാനന്ദപുരം എന്ന് മതിലകം രേഖകളിലും പരാമര്ശിച്ചുകാണുന്നുണ്ട്.

എന്നാല്‍ ‘അനന്തന്റെ നാട്’ എന്നതാണ്‌ ഇതിന് കാരണം എന്ന് ആധുനിക കാലത്ത് പരാമര്‍ശിച്ചു വരുന്നുണ്ട്. നഗരത്തിന്റെ തന്നെ മുഖമുദ്രയായ അനന്തശായിയായ പത്മനാഭ സ്വാമി ക്ഷേത്രമാണ്. ഹൈന്ദവ വിശ്വാസ പ്രകാരം, ആയിരം തലയുള്ള അനന്തന്‍ എന്ന സര്‍പ്പത്തിന്മേല്‍ വിശ്രമിക്കുന്ന മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. 1991 വരെ തിരുവനന്തപുരത്തിനെ, ഔദ്യോഗികമായി- ‘ട്രിവാന്‍ഡ്രം‘ എന്ന് പരാമര്‍ശിക്കപ്പെട്ടിരുന്നു. അതിനു ശേഷം, സര്‍ക്കാര്‍ ഉത്തരവു പ്രകാരം, എല്ലായിടത്തും-‘തിരുവനന്തപുരം’ എന്നുതന്നെ ഉപയോഗിച്ചുപോരുന്നു. എന്നിരുന്നാലും, വിനോദ സഞ്ചാരികളും, ഉത്തരേന്ത്യക്കാരും മറ്റും പലപ്പോഴും ട്രിവാന്‍ഡ്രം എന്നുതന്നെ ഉപയോഗിക്കുന്നു.

ചരിത്രം


പ്രാചീന കാലത്ത് ഇവിടം ഭരിച്ചിരുന്നത് ആരൃന്മാരായിരുന്നു. ക്രി.വ. 10-ആം നൂറ്റാണ്ടില്‍ ഭരണം വേണാട് രാജവംശത്തിന്റെ കീഴില്‍ വന്നു. 1684 ല്‍ ഉമയമ്മ റാണിയുടെ കാലത്താണ്‌ തിരുവനന്തപുരത്തുനിന്നും 32 കിലോ മീറ്റര്‍ വടക്ക് സ്ഥിതിചെയ്യുന്ന അഞ്ചുതെങ്ങ് എന്ന പ്രദേശത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിസ്ഥാപിക്കപ്പെട്ടത്‌. തിരുവനന്തപുരം ആധുനികതയുടെ ആദ്യ ചുവടു വയ്പ്പുകള്‍ നടത്തിയത് 1729-ല്‍മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭരണാ‍ധികാരി ആയതിന് ശേഷമാണ്. 1745-ലാണ് തിരുവനന്തപുരം, തിരുവിതാംകൂറിന്റെ തലസ്ഥാനമാക്കപ്പെട്ടത് .തിരുവനന്തപുരം നഗരത്തിന്റെ അതിപുരാതനമായ കച്ചവട ചരിത്രം ക്രി.മു 1000-ആം ആണ്ടിലേക്ക് പോകുന്നു.കേരളത്തിലെ മറ്റ് നഗരങ്ങള്‍ പോലെ തന്നെ സുഗന്ധ വ്യഞ്ജനങ്ങളായിരുന്നു തിരുവനന്തപുരത്തും വ്യാപാരം ചെയ്തിരുന്നത്. എന്നിരുന്നാലും, അക്കാലത്ത് തിരുവനന്തപുരത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലം മറ്റ് നഗരങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായിരുന്നു. കൊച്ചി, കോഴിക്കോട് എന്നീ പ്രമുഖ നഗരങ്ങളുടെയത്രയും വ്യാപാരം ഇവിടെ നടന്നിരുന്നില്ല.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തില്‍, സ്വാതിതിരുനാള്‍ മഹാരാജാവും ആയില്യം തിരുനാള്‍ മഹാരാജാവും രാജ്യം ഭരിച്ചിരുന്ന സമയത്താണ് ഈ പട്ടണത്തിന്റെ സുവര്‍ണ്ണ കാലഘട്ടം എന്നു പറയാവുന്നത്. സ്വാതിതിരുനാളിന്റെ കാലഘട്ടത്തിലാണ് ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം(1834), നക്ഷത്രനിരീക്ഷണാലയം (1837) എന്നിവ നിര്‍മ്മിച്ചത്. ആയില്യം തിരുനാളിന്റെ കാലഘട്ടത്തില്‍ ജനറല്‍ ആശുപത്രി (1839), ഓറിയന്റല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട്, മാനുസ്ക്രിപ്റ്റ് ലൈബ്രറി, യൂണിവേഴ്സിറ്റി കോളേജ് (1873) എന്നിവ സ്ഥാപിച്ചത്. സംസ്കൃത കലാലയം, ആയുര്‍വ്വേദ കോളേജ്, ലോ കോളേജ്, എന്നിവ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് സ്ഥാപിച്ചത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രാഷ്ട്രീയമായും സാമൂഹികമായും വലിയ മാറ്റങ്ങള്‍ക്ക് നഗരം സാക്ഷ്യം വഹിച്ചു. 1904-ല്‍ സ്ഥാപിച്ച ശ്രീമൂലം അസംബ്ലി ആണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ, ജനങ്ങള്‍ തിരഞ്ഞെടുത്ത നിയമസഭാ സമിതി. ഒരിക്കലും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ ആയിരുന്നില്ല എങ്കിലും ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ ഈ നഗരം സജീവമായി പങ്കെടുത്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ നഗരത്തില്‍ വളരെ സജീവമായിരുന്നു. ഡോ. പട്ടാഭി സീതാരാമയ്യ അധ്യക്ഷം വഹിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഒരു സമ്മേളനം ഇവിടെ നടന്നു.

നവോത്ഥാന സന്ദേശങ്ങളുടെ അലകള്‍ മുസ്ളിങ്ങളുടെ ഇടയിലും എത്തിച്ചേര്‍ന്നിരുന്നു. വക്കം അബ്ദുള്‍ഖാദര്‍ മൗലവിയാണ് ഇതിനു മുന്‍കൈയെടുത്തത്. സമുദായാംഗങ്ങള്‍ക്കിടയില്‍ പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ 'ഇസ്ലാം ധര്‍മപരിപാലനസംഘം', 'ജമാഅത് ഉല്‍ ഇര്‍ഷാദ്' എന്നിങ്ങനെ രണ്ട് സംഘടനകള്‍ക്ക് മൗലവി ജന്മം നല്കി. മുസ്ളിങ്ങളുടെ വിദ്യാഭ്യാസപുരോഗതിയായിരുന്നു മുഖ്യലക്ഷ്യം. ഭരണമണ്ഡലങ്ങളിലും മറ്റ് ഔദ്യോഗിക രംഗങ്ങളിലും മുസ്ളിങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭ്യമാക്കുവാന്‍ മൗലവി അക്ഷീണം പരിശ്രമിച്ചു. തത്ഫലമായി 1914-ല്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പില്‍ മുസ്ളിം എജ്യൂക്കേഷന്‍ ഇന്‍സ്പെക്ടര്‍, ഖുര്‍ ആന്‍ അദ്ധ്യാപകന്‍, അറബി മുന്‍ഷി എന്നീ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടു. അറബിപ്പരീക്ഷകളുടെ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കുക, അറബിയിലുള്ള പാഠപുസ്തകങ്ങള്‍ സംശോധിച്ചു നിര്‍ദേശിക്കുക, 'അല്‍ ഇസ്ലാം' എന്ന അറബി മലയാള മാസികയും മുസ്ളിം എന്ന മലയാള മാസികയും പ്രസിദ്ധീകരിക്കുക തുടങ്ങിയ നാനാമുഖ പ്രവര്‍ത്തനങ്ങള്‍ മൗലവി തുടര്‍ന്നുപോന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പ്രശസ്തനാക്കിയസ്വദേശാഭിമാനി പത്രത്തിന്റെ പ്രസാധകന്‍ വക്കം മൗലവി ആയിരുന്നു.

1931-ല്‍ അധികാരം ഏറ്റെടുത്ത ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്റെ കാലഘട്ടത്തില്‍ പല പ്രധാന സംഭവങ്ങള്‍ക്കും നഗരം സാക്ഷ്യം വഹിച്ചു. ഈ സമയത്താണ് പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം (1936) നടന്നത്. പിന്നീട് കേരള സര്‍വ്വകലാശാല എന്നു പുനര്‍ നാമകരണം ചെയ്യപ്പെട്ട തിരുവിതാംകൂര്‍ സര്‍വ്വകലാശാല ഈ കാലത്താണ് (1937) സ്ഥാപിച്ചത്.

1947-ല്‍ ബ്രിട്ടിഷ് ഭരണം അവസാനിച്ചപ്പോള്‍ തിരുവിതാംകൂര്‍ ഇന്ത്യന്‍‍ യൂണിയനില്‍ ചേരാന്‍ തീരുമാനിച്ചു. 1948 മാര്‍ച്ച് 24 നു പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരമേറ്റു. 1949-ല്‍ തൊട്ടടുത്ത രാജ്യമായിരുന്ന കൊച്ചിയുമായി കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ തിരു-കൊച്ചി സംസ്ഥാനത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരം മാറി. ഇങ്ങനെ രൂപവത്കരിച്ച തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖനായി 1949 ജൂലൈ 1 മുതല്‍ 1956 ഒക്ടോബര്‍ 31 വരെ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ മഹാരാജാവ് ഭരിച്ചു.1949ല്‍- തിരു-കൊച്ചി സം‌യോജന സമയം തിരുവിതാംകൂറിലുണ്ടായ മൂന്ന് റവന്യൂ ഡിവിഷനുകളില്‍ ഒന്ന് മാത്രമായിരുന്നു തിരുവനന്തപുരം. സം‌യോജനത്തിനുശേഷം റവന്യൂ ഡിവിഷനുകള്‍ ജില്ലകളായി മാറി. ദിവാന്‍ പേഷ്കാര്‍ ജില്ലാ കളക്റ്ററായി. അഗസ്തീശ്വരം, തോവാള, കല്‍ക്കുളം,വിളവന്‍‍കോട് താലൂക്കുകള്‍ അടിസ്ഥാനപരമായി തമിഴ് സംസാരിക്കുന്ന സ്ഥലങ്ങളാകയാല്‍ തമിഴ്നാടിനോട് ചേര്‍ക്കപ്പെട്ടു. 1956 നവംബര്‍ 1-നു കേരളസംസ്ഥാനം രൂപവത്കരിച്ചപ്പോള്‍ തിരുവനന്തപുരം അതിന്റെ തലസ്ഥാനമായി മാറി.



ഭൂമിശാസ്ത്രവും കാലാവസ്ഥയും1962-ല്‍ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിതമായതോടെ തിരുവനന്തപുരം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ കളിത്തൊട്ടില്‍ ആയി മാറി. 1963-ല്‍ ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വാഹനം വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു. ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ISRO) പല അനുബന്ധ സ്ഥാപനങ്ങളും ഇവിടെ പിന്നീട് സ്ഥാപിച്ചു. തിരുവനന്തപുരം നഗരത്തിന്റെ അടുത്ത കാലത്തെ പ്രധാന നാഴികക്കല്ലുകളില്‍ ഒന്ന് 1995-ല്‍ ഇവിടെ സ്ഥാപിതമായ റ്റെക്നോപാര്‍ക് ആണ്. ഇത് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐ. ടി. പാര്‍ക്ക് ആണ് . ഐ.ടി ഭീമന്മാരായ ഇന്‍ഫോസിസ്,ടി.സി.എസ് എന്നിവയ്ക്ക് പുറമേ 110-ഓളം ചെറുതും വലുതുമായ കമ്പനികളില്‍ ഏതാണ്ട് 12,500 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നു.


കാലാവസ്ഥ
 
ഇന്ത്യയുടെ തെക്കേ മുനമ്പില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരത്തിന്റെ അക്ഷാംശ രേഖാംശങ്ങള്‍ 8.5° N 76.9° E ആണ്. സഹ്യപര്‍വ്വത നിരകള്‍ക്കും അറബിക്കടലിനും ഇടയിലായി സ്ഥിതിചെയ്യുന്ന തിരുവനന്തപുരം സമുദ്രനിരപ്പില്‍ ഉള്ള സ്ഥലമാണ്. ഭൂമിശാസ്ത്രപരമായി ഉള്‍നാട്, തീരപ്രദേശം എന്നിങ്ങനെ രണ്ടായി ഈ പ്രദേശത്തെ വിഭജിക്കാം. ചെറുകുന്നുകളും, താഴ്വാരങ്ങളും ചേര്‍ന്നതാണ് ഉള്‍നാട്. കടല്‍ തീരവും, പുഴകളും മറ്റും അടങ്ങുന്നതാണ് തീരപ്രദേശം. തിരുവനന്തപുരം ജില്ലയിലെതന്നെ ഏറ്റവും വലിയ ശുദ്ധജല തടാകമായ വെള്ളായണി തടാകം നഗരത്തിന്റെ പ്രാന്തപ്രദേശത്താണ്. കരമനയാ‍റും കിള്ളിയാറും ആണ് നഗരത്തിലൂടെ ഒഴുകുന്ന പ്രധാന പുഴകള്‍. നഗരത്തിന്റെ കിഴക്കുഭാഗത്ത് മലമ്പ്രദേശം ഉണ്ട്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 1890 m ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗസ്ത്യകൂടം ആണ്. നഗരത്തിനു സമീപത്തുള്ള രണ്ട് പ്രധാന ഹില്‍ റിസോര്‍ട്ടുകള്‍ ആണ് പൊന്‍മുടിയും മുക്കുന്നിമലയും.
ഉഷ്ണമേഖല പ്രദേശത്തുള്ള സ്ഥലം ആയതിനാല്‍ വ്യത്യസ്ത ഋതുക്കള്‍ ഇവിടെ അനുഭവപ്പെടാറില്ല. ശരാശരി ഉയര്‍ന്ന താപനില 34 °C ആണ് . കൂറഞ്ഞത് 21 °C ഉം. വായുവിലെ ഈര്‍പ്പം താരതമ്യേന ഉയര്‍ന്ന ഇവിടെ മഴക്കാലത്ത് അത് 90% വരെ ആകുന്നു. തെക്ക്-കിഴക്ക് മണ്‍സൂണിന്റെ പാതയില്‍ കിടക്കുന്ന ആദ്യത്തെ നഗരമായ തിരുവനന്തപുരത്ത് മണ്‍സൂണ്‍ ആദ്യം തന്നെ മഴ തുടങ്ങും. ഒരു വര്‍ഷം ഏതാണ്ട് 1700 mm മഴ ലഭിക്കുന്ന ഇവിടെ ഒക്ടോബര്‍ മാസത്തില്‍ വടക്ക്-കിഴക്ക് മണ്‍സൂണ്‍ മൂലവും മഴപെയ്യുന്നു. ഡിസംബര്‍ മാസത്തോടെ വരണ്ട കാലവസ്ഥ തുടങ്ങുന്ന ഇവിടെ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങള്‍ ഏറ്റവും തണുപ്പുള്ളതായിരിക്കും. മാര്‍ച്ച്, ഏപ്രില്‍,മെയ് മാസങ്ങള്‍ ഏറ്റവും ചൂടുള്ളവയും. ശരത്കാലത്ത് താപനില 20 °C വരെ താഴാറുള്ള ഇവിടെ അത് വേനല്‍ക്കാലത്ത് 35 °C വരെ ഉയര്‍ന്ന് പോകുന്നു.

സാമ്പത്തിക മേഖല 

മുന്‍‌കാലങ്ങളില്‍ തിരുവനന്തപുരം നഗരത്തിന്റെ സാമ്പത്തികാവസ്ഥ സേവന മേഖലയെ കേന്ദ്രീകരിച്ചായിരുന്നു. മൊത്തം തൊഴില്‍ സംരഭങ്ങളുടെ 60% വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇതിനൊരു കാരണമായിരുന്നു. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാന തലസ്ഥാനങ്ങളായ ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ രീതിയില്‍ മാത്രമേ വന്‍‌കിട വ്യവസായ സംരഭങ്ങള്‍ തിരുവനന്തപുരത്തുള്ളൂ. എന്നാല്‍ ഇന്ന്, വിവര സാങ്കേതിക വിദ്യ, മെഡിക്കല്‍/ബയോ ടെക്നോളജി എന്നീ മേഖലകളിലെ വിപുലമായ തൊഴില്‍ ശേഷിയും വികാസവും തിരുവനന്തപുരത്തിന്റെ സാമ്പത്തിക മേഖലയെ വളരെയേറെ പരിപോഷിപ്പിക്കുന്നുണ്ട്. കേരള സംസ്ഥാനത്തു നിന്നും നടത്തുന്ന സോഫ്റ്റ്വെയര്‍ കയറ്റുമതിയുടെ 80% സംഭാവന ചെയ്യുന്നത് തിരുവനന്തപുരം നഗരമാണ് . പുതിയ സ്വകാര്യ ടെലിവിഷന്‍ സ്ഥാപനങ്ങളുടെ ഉദയം സ്റ്റുഡിയോകള്‍, അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയവയുടെ നഗരമാക്കി തിരുവനന്തപുരത്തെ വളര്‍ത്തുന്നുണ്ട്.
ടെക്‌നോ പാര്‍ക്ക്

1995-ല്‍ ടെക്‌നോ പാര്‍ക്ക് സ്ഥാപിതമായതു മുതല്‍ തിരുവനന്തപുരം ലോകനിലവാരത്തിലുള്ള ഒരു വിവരസാങ്കേതിക തൊഴില്‍ കേന്ദ്രമായി വളരാന്‍ തുടങ്ങി.വിവര സാങ്കേതിക വിദ്യ/വിവര സാങ്കേതിക അനുബന്ധസേവനങ്ങള്‍ എന്നിവയിലെ ഏറ്റവും മികച്ച രണ്ടാം-വിഭാഗ-മെട്രോ നഗരമായി തിരുവനന്തപുരം വിലയിരുത്തപ്പെട്ടിട്ടുണ്ട് . മനുഷ്യവിഭവ ശേഷിയില്‍ രണ്ടാമതായും തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികളായ ഇന്‍ഫോസിസ്,ടി.സി.എസ്, യു എസ്സ് ടി ഗ്ലോബല്‍, ഐ ബി എസ്സ് സോഫ്റ്റ്വെയര് സര്‍വീസസ്‍, മക്‍കിന്‍സി ആന്റ് കോ, ഏണ്‍സ്റ്റ് ആന്റ് യങ്ങ്, അലിയന്‍സ് കോണ്‍ഹില്‍, ടൂണ്‍സ് അനിമേഷന്‍ ഇന്‍ഡ്യ, എം-സ്ക്വയേഡ് തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങള്‍ ടെക്‌നോ പാര്‍‍ക്കില്‍ പ്രവര്‍ത്തിക്കുന്നു. 12500-ഓളം തൊഴില്‍ വിദഗ്ദരും 110-ഓളം കമ്പനികളും ടെക്‌നോ പാര്‍‍ക്കിലുണ്ട്.2007-08 വരെയുള്ള വിപുലീകരണ പദ്ധതികള്‍ അനുസരിച്ച്, തൊഴില്‍ സമ്പത്ത് 30,000 ആയി ഉയരും എന്നാണ്‌ കണക്കാക്കപ്പെടുന്നത്. 6 ലക്ഷം ചതുരശ്ര അടി തൊഴില്‍ സ്ഥലം തരുന്ന ‘തേജസ്വിനി‘, 4 ലക്ഷം ചതുരശ്ര അടി തൊഴില്‍ സ്ഥലം ഉള്‍ക്കൊള്ളുന്ന ‘ടി സി എസ്സ് പീപ്പല്‍ പാര്‍ക്കും ടി സി എസ്സ് വികസന കേന്ദ്രവും‘, ഐ ബി എസ്സ് ക്യാം‌പസ് എന്നിവ ടെക്നോപാര്‍ക്കിലെ പുതിയ കെട്ടിടങ്ങളാണ്. 4,60,000 ചതുരശ്ര അടി തൊഴില്‍ സ്ഥലം നല്‍കുന്ന ലീല ഐ ടി കേന്ദ്രം പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. യു എസ്സ് ടെക് ക്യാമ്പസ്, ഇന്‍ഫോസിസ് ക്യാമ്പസ് എന്നിവയുടെ നിര്‍മാണം അടുത്തു തന്നെ തുടങ്ങുവാന്‍ പദ്ധതികളുണ്ട്.
ടൂറിസം
തിരുവനന്തപുരത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് സംഭാവനകള്‍ നല്‍കുന്ന മറ്റൊരു പ്രധാന തൊഴില്‍ രംഗമാണ് ടൂറിസം.മെഡിക്കല്‍ ടൂറിസം, പരമ്പരാഗത ടൂറിസം എന്നിവയില്‍ ആഗോള തലത്തില്‍ അറിയപ്പെടുന്ന ഒരു ലക്ഷ്യ കേന്ദ്രമാണ് തിരുവനന്തപുരം. അന്‍പതിലേറെ അംഗീകൃത ആയുര്‍വേദ കേന്ദ്രങ്ങള്‍ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുണ്ട്. വിദേശ രാജ്യങ്ങളില്‍ ആയുര്‍വേദത്തിനുള്ള മതിപ്പ് ഇതിനു കാരണമാണ്. കൂടാതെ ശ്രീ ചിത്ര, ആര്‍.സി.സി തുടങ്ങിയ പ്രശസ്ത സര്‍ക്കാര്‍ ആശുപത്രികളും കിംസ്, എസ്.യൂ.ടി., കോസ്മോ, ജീ.ജീ., അനന്തപുരി തുടങ്ങിയ പ്രശസ്തമായ സ്വകാര്യ ആധുനിക ചികിത്സാ കേന്ദ്രങ്ങളും തിരുവനന്തപുരം നഗരത്തിനുള്ളിലുണ്ട്. ബീച്ച് റിസോര്‍ട്ടുകള്‍, മലയോര സുഖവാസ കേന്ദങ്ങള്‍ എന്നിവയ്ക്കു അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സുഖ ചികിത്സാ സ്ഥാപനങ്ങളും മെഡിക്കല്‍ ടൂറിസത്തിനു സംഭാവനകള്‍ നല്‍കുന്നുണ്ട്
കോവളം

തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റര്‍ അകലെയായി അറബിക്കടലിന്റെ തീരത്തുള്ള ഒരു തീരദേശ പട്ടണമാണ് കോവളം. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷണമുള്ള കേരളത്തിന്റെ സ്വന്തമായ കോവളത്തിന്‌ ലോക ടൂറിസം ഭൂപടത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. നിരവധി സ്വദേശി-വിദേശി വിനോദ സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കുന്നു.
വ്യവസായ മേഖല
ഇടത്തരവും വലുതുമായ ഒട്ടനവധി വ്യവസായ യൂണിറ്റുകള്‍ തിരുവനന്തപുരത്തുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഏതാണ്ട് 20 എണ്ണത്തോളവും സ്വകാര്യ മേഖലയില്‍ 60 എണ്ണത്തിലധികവും ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍(കെ.എസ്സ്.ഐ.ഡി.സി), കെല്‍ട്രോണ്‍, ട്രാവന്‍‌കൂര്‍ ടൈറ്റാനിയം, ഹിന്ദുസ്ഥാന്‍ ലാറ്റെക്സ്, തുടങ്ങിയ സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്, തൊഴില്‍ ദാതാക്കളില്‍ പ്രധാനികള്‍. 30000 ചെറുകിട വ്യവസായ യൂണിറ്റുകളിലായി ഏതാണ്ട് 1,15,000 തൊഴിലാളികള്‍ കൂടി തിരുവനന്തപുരം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി തൊഴിലെടുക്കുന്നുണ്ട് . പരമ്പരാഗത തൊഴില്‍ മേഖലകളായ കയര്‍, കൈത്തറി എന്നിവയും പ്രമുഖമാണ്.

തുറമുഖങ്ങളുടെ വികാസമില്ലായ്മ കാരണം കച്ചവടപ്രവര്‍ത്തനങ്ങള്‍ നഗരത്തില്‍ വളരെ കുറവാണ്. വിഴിഞ്ഞം തുറമുഖത്ത് നിര്‍മിക്കാനുദ്ദേശിക്കുന്ന ആഴക്കടല്‍ കണ്ടൈനര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ ഇതിനൊരു മാറ്റമുണ്ടാക്കുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.നഗരത്തോട് ചേര്‍ന്നു കിടക്കുന്ന തുറമുഖം എന്ന പ്രത്യേകതയ്ക്കു പുറമേ, അന്താരാഷ്ട്ര കപ്പല്‍ മാര്‍ഗ്ഗത്തിനും, കിഴക്കു പടിഞ്ഞാറ് ഷിപ്പിങ്ങ് ആക്സിസിനും അടുത്തു കിടക്കുന്നതും, പ്രവര്‍ത്തന ക്ഷമമാക്കാന്‍ ഡ്രെഡ്ജിങ്ങ് ആവശ്യമില്ലാത്തതും വിഴിഞ്ഞത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. വ്യവസാ‍യ പ്രാധാന്യമുള്ള മറ്റു സ്ഥാപനങ്ങള്‍, ചിത്രാഞ്ജലി ഫിലിം കോം‌പ്ലെക്സ്, കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക്, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക്, കേരള ഹൈ ടെക്ക് ഇന്‍ഡസ്ടീസ്(കെല്‍ടെക്ക്)- ഇപ്പോള്‍ ബ്രഹ്മോസ് എയ്റോസ്പെയ്സ് യൂണിറ്റ്, കേരള ഓട്ടോമൊബൈല്‍‌സ്, ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ‌യ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ്.
ഭരണസം‌വിധാനം


തിരുവനന്തപുരം നഗരത്തിന്റെ ഭരണം നിര്‍വ്വഹിക്കുന്നത് ‘മേയറുടെ’ നേതൃത്വത്തിലുള്ള തിരുവനന്തപുരം നഗരസഭയാണ്. നഗരസഭാ മേയറെ നഗരപിതാവ് എന്ന് വിളിക്കുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരസഭയാണ്‌ തിരുവനന്തപുരം നഗരസഭ . 84 അംഗങ്ങളുള്ള ഭരണ സമിതിയെ നഗരത്തിലെ വാര്‍ഡുകളില്‍ നിന്ന് ജനാധിപത്യ വ്യവസ്ഥയില്‍ തിരഞ്ഞെടുക്കുന്നു. തിരുവനന്തപുരം നഗരസഭയുടെ പ്രവര്‍ത്തനത്തെ സഹായിക്കാനായി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം നഗര വികസന സമിതി(ട്രിഡ), തിരുവനന്തപുരം റോഡ് വികസന സമിതി എന്നിവ അവയില്‍ ചിലതാണ്. നഗരത്തിന്റെ സിംഹഭാഗവും തിരുവനന്തപുരം ലോകസഭാ നിയോജകമണ്ഡലത്തിന്‍ കീഴിലാണ് വരുന്നത്. തിരുവനന്തപുരം നഗരത്തിന്റെ വടക്കന്‍ അതിരിലുള്ള ചില സ്ഥലങ്ങള്‍ ചിറയിങ്കീഴ് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. കേരള നിയമസഭയിലേക്കുള്ള ആറ് നിയോജക മണ്ഡലങ്ങള്‍ നഗര പരിധിയില്‍ പെട്ടതാണ്. കഴക്കൂട്ടം, തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം വെസ്റ്റ്, തിരുവനന്തപുരം ഈസ്റ്റ്, നേമം, കോവളം എന്നിവയാണ് മേല്‍പ്പറഞ്ഞവ.

ഐ.പി.എസ്സ് റാങ്കുള്ള പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് നഗരത്തിലെ പൊലീസ് സേന പ്രവര്‍ത്തിക്കുന്നത്. നഗരത്തിനെ മൂന്നായി തിരിച്ച് അസ്സിസ്റ്റന്റ് കമ്മിഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പൊലീസ് സേനയുടെ നിര്‍വ്വഹണം നടത്തുന്നു. പൊലീസ് ഗതാഗത വകുപ്പും മൂന്നായി തിരിച്ചിരിക്കുന്നു. ഇതു കൂടാതെ, വനിതാ സെല്‍, നാര്‍ക്കോട്ടിക്ക് കണ്ട്രോള്‍ സെല്‍, ക്രൈം ഡിറ്റാച്ച്‌മെന്റ് സെല്‍, സിറ്റി സ്പെഷല്‍ ശാഖ, ശ്വാന സേന, സായുധ സേന, ക്രൈം റെക്കോഡ്സ് ബ്യൂറൊ, വിദേശ സഞ്ചാരികള്‍ക്ക് സംരക്ഷണം കൊടുക്കുന്ന വിഭാഗം, പ്രത്യേക സായുധ സേന എന്നിങ്ങനെ പല വിഭാഗങ്ങളും നഗര കാവല്‍ പടയ്ക്ക് ഉണ്ട്.[24] സംസ്ഥാനത്തിന്റെ സ്വന്തമായി രണ്ട് ബറ്റാലിയന്‍ സായുധ പൊലീസ് സേനയും, ഒരു യൂണിറ്റ് കേന്ദ്ര അര്‍ദ്ധ സൈനിക സായുധ സേനയും തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്തെ പള്ളിപ്പുറം എന്ന സ്ഥലത്താണ് സി.ആര്‍.പി.എഫിന്റെ ആസ്ഥാനം. ഭാരതീയ കരസേനയുടെ ഒരു വലിയ ക്യാമ്പും തിരുവനന്തപുരത്തെ പാങ്ങോട് എന്ന സ്ഥലത്തുണ്ട്.

കേരള നിയമസഭാമന്ദിരം തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഇതോടൊപ്പം തന്നെ സെക്രട്ടേറിയറ്റ് പോലെ തന്ത്ര പ്രധാനമായ പല സര്‍ക്കാര്‍ സ്ഥാപനങ്ങളും നഗരത്തിനുള്ളില്‍ തന്നെ സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനം കൂടിയാണീ നഗരം. നഗരത്തിലെ ഒരേ ഒരു വിദേശ രാജ്യ കോണ്‍സുലേറ്റ് മാലിദ്വീപുകളുടേതാണ്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 


തിരുവനന്തപുരം ജില്ലയില്‍ ആകെ 84 ഗ്രാമ പഞ്ചായത്തുകളും,12 ബ്ലോക്ക് പഞ്ചായത്തുകളും,ഒരു ഡിസ്ട്രിക്റ്റ് പഞ്ചായത്തും,4 മുന്‍സിപ്പാലിറ്റികളും,ഒരു കോര്‍‍പ്പറേഷനും ഉണ്ട്.ആകെ 2 ലോകസഭാ മണ്ഡലങ്ങളും,14 നിയമസഭാ മണ്ഡലങ്ങളും ഈ ജില്ലയില്‍ ഉണ്ട്

ഗാതാ‍ഗതം

നഗരത്തിനകത്ത്‌ സിറ്റി ബസ്സുകളും ഓട്ടൊ റിക്ഷകളും ടാക്സി കാറുകളും പോക്കുവരവിനു സഹായിക്കുന്നു. ആളുകള്‍സൈക്കിളുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, സ്കൂട്ടറുകള്‍, കാറുകള്‍ മുതലായവയും ഉപയോഗിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളകെ.എസ്.ആര്‍.ടി.സി. യെയാണ്‌ നഗരത്തിനകത്തേക്ക് പൊതുഗതാഗതത്തിനായി ജനങ്ങള്‍ മുഖ്യമായും ആശ്രയിക്കുന്നത്‌. എണ്ണത്തില്‍ കുറവെങ്കിലും സ്വകാര്യ ബസ്സുകളും നഗരത്തിനുള്ളില്‍ മാത്രം (മണ്ണന്തല, ശ്രീകാര്യം, കഴക്കൂട്ടത്തിനടുത്തുള്ള പൗണ്ട്കടവ്, വേളി, വെട്ടുകാട്,ബീമാപള്ളി, തിരുവല്ലം, പാപ്പനംകോട്, നെട്ടയം, വഴയില, കുടപ്പനക്കുന്ന്, പേയാട് എന്നിവിടങ്ങളില്‍ നിന്നും നഗരത്തിനുള്ളിലേക്ക്) സര്‍വീസ്‌ നടത്തുന്നുണ്ട്‌. തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സിറ്റി ഡിപ്പോ, ആറ്റിങ്ങല്‍, പാപ്പനംകോട്‌,നെടുമങ്ങാട്, വിഴിഞ്ഞം, നെയ്യാറ്റിന്‍കര,പൂവാര്‍, പാറശ്ശാല എന്നീ ഒന്‍പത് ഡിപ്പോകളില്‍ നിന്നും വെള്ളറട, പേരൂര്‍ക്കട, കിളിമാനൂര്‍, വികാസ് ഭവന്‍, കാട്ടാക്കട, വെള്ളനാട്,വെഞ്ഞാറമൂട് എന്നീ സബ് ഡിപ്പോകളില്‍ നിന്നും പാലോട്, ആര്യനാട്, വിതുര എന്നീ ഓപ്പറേറ്റിങ്ങ് ഡിപ്പോകളില്‍ നിന്നുമായികെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തുന്നു. പുതിയ ബസ്സുകളും ഇലക്ട്രോണിക്‌ ടിക്കറ്റുകളുമായി ഈ സര്‍വീസുകള്‍ 2005-ല്‍ നവീകരിക്കുകയുണ്ടായി. സെന്‍ട്രല്‍ സിറ്റി ഡിപ്പൊ പദ്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള കിഴക്കേകോട്ടയില്‍ സ്ഥിതി ചെയ്യുന്നു. അന്തര്‍സംസ്ഥാന സര്‍വീസുകളും സെന്‍ട്രല്‍ ബസ്‌ സ്റ്റാന്‍ഡും ഇവിടെനിന്ന് 1 കിലോമീറ്റര്‍ അകലെ തമ്പാനൂരിലാണ്‌. ഇവിടെനിന്നും കേരളത്തിലെ മിക്കവാറും എല്ലാ പട്ടണങ്ങളിലേയ്ക്കും തെന്നിന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളായ ബാംഗളൂര്‍, ചെന്നൈ എന്നിവിടങ്ങളിലെയ്ക്കും ബസ്‌ സര്‍വീസുകളുണ്ട്‌.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ തമ്പാനൂരില്‍ (വിമാനത്താവളത്തില്‍ നിന്ന് 8 കി.മീ. അകലെയായി) സ്ഥിതിചെയ്യുന്നു. ദിനം പ്രതി അമ്പതോളം തീവണ്ടികള്‍ പുറപ്പെടുന്ന ഒരു പ്രധാന സ്റ്റേഷന്‍ ആണ്‌ ഇത്‌. ഈ ജില്ലയിലൂടെ റെയില്‍ പാത ഏകദേശം 80 കി.മീ. ല്‍ 20 സ്റ്റേഷനുകളുമായി സര്‍വ്വീസ് നടത്തുന്നു. തിരുവനന്തപുരം ഇന്ത്യയിലെ മറ്റ്‌ എല്ലാ പ്രധാന നഗരങ്ങളുമായി റെയില്‍ വഴി ബന്ധിപ്പിക്കപ്പെട്ടിരിയ്ക്കുന്നു. ഇന്ത്യയിലെ രണ്ടാമത്തെ ബഹുദൂര തീവണ്ടിയായ കന്യാകുമാരി- ജമ്മു താവി സര്‍വീസിലെ തെക്കുനിന്നുള്ള ഒന്നമത്തെ പ്രധാന സ്റ്റോപ്പ്‌ ആണ്‌ തിരുവനന്തപുരം. 2005 ല്‍ വിമാനത്താവളത്തിനടുത്ത് കൊച്ചുവേളിയില്‍ ഒരു ചെറിയ അനുബന്ധ സ്റ്റേഷന്‍ കൂടി തുറക്കുകയുണ്ടായി. കൊച്ചുവേളിയെ, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ പ്രധാന സ്ബ് സ്റ്റേഷനായി മാറ്റാനുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ പുരോഗമിക്കുന്നു.‍

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മധ്യപൗരസ്ത്യ ദേശങ്ങള്‍, സിംഗപ്പൂര്‍, മാലദ്വീപ്, ശ്രീലങ്കഎന്നിവിടങ്ങളിലേയ്ക്ക്‌ നേരിട്ട്‌ വീമാന സര്‍വീസുകള്‍ ഉണ്ട്‌. ഇന്ത്യന്‍ ഏയര്‍ലൈന്‍സ്‌, ജെറ്റ്‌ ഏയര്‍വേയ്സ്‌, ഏയര്‍ ഡെക്കാന്‍, ഏയര്‍ സഹാറ, പാരമൗണ്ട്‌ ഏയര്‍വേയ്സ്‌ എന്നീ ആഭ്യന്തര വീമാന കമ്പനികളും, ഏയര്‍ ഇന്ത്യ,ഗള്‍ഫ്‌ ഏയര്‍, ഒമാന്‍ ഏയര്‍, കുവൈറ്റ്‌ ഏയര്‍വേയ്സ്‌, സില്‍ക്‌ ഏയര്‍, ശ്രീലങ്കന്‍ ഏയര്‍ലൈന്‍സ്‌, ഖത്തര്‍ ഏയര്‍വെയ്സ്‌, ഏയര്‍ അറേബ്യ, എമിറേറ്റ്സ്‌ എന്നീ അന്താരഷ്ട്ര വീമാന കമ്പനികളും തിരുവനന്തപുരം വീമാനത്തവളത്തില്‍ നിന്ന്‌ സര്‍വീസുകള്‍ നടത്തുന്നു. സൈനികാവശ്യത്തിനായുള്ള രണ്ട്‌ വീമാനത്തവളങ്ങളും - (ഒന്നു അന്താരാഷ്ട്രവീമാനത്തവളത്തിനടുത്തായും മറ്റൊന്ന്‌ ഇന്ത്യന്‍ വ്യോമസേനയുടെ ആക്കുളത്തുള്ള ദക്ഷിണ വ്യോമ കമാന്റ്‌ ആസ്ഥാനത്തും)- ഉണ്ട്‌. സ്ഥിരമായുള്ള ഷെഡ്യൂള്‍ഡ്‌ സര്‍വീസുകള്‍ക്കു പുറമേ, ഫസ്റ്റ്‌ ചോയ്സ്‌ ഏയര്‍ വേയ്സ്‌, ലണ്ടന്‍ ഗാറ്റ്‌വിക്ക്‌, മൊണാര്‍ക്ക്‌ മുതലായ ചാര്‍ട്ടേര്‍ഡ്‌ സര്‍വീസുകളും ടൂറിസം സീസണോടനുബന്ധിച്ച്‌ ഇവിടെ ലാന്റ്‌ ചെയ്യാറുണ്ട്‌. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഏയര്‍പോര്‍ട്ട്‌ എന്ന പ്രത്യേകതയും തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രാധാന്യത്തിനുകാരണമായിട്ടുണ്ട്‌. ശ്രീലങ്ക, മാലിദ്വീപ്‌ എന്നിവയോട്‌ ഏറ്റവും അടുത്തുകിടക്കുന്നതിനാല്‍ അവിടങ്ങളിലേയ്ക്ക്‌ പോകുവാനായി തിരുവനന്തപുരത്തുനിന്ന്‌ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച്‌ ചിലവും കുറവായിരിക്കും.
ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുക
വിഴിഞ്ഞത്ത്‌ പണിതുകൊണ്ടിരിക്കുന്ന ആഴക്കടല്‍ ട്രാന്‍സ്‌-ഷിപ്പ്‌മന്റ്‌ കണ്ടൈനര്‍ റ്റെര്‍മിനലിന്റെ പണി 2010-ല്‍ പൂര്‍ത്തിയാവുമെന്നു പ്രതീക്ഷിക്കുന്നു. കൊളംബോ, കൊച്ചി, തൂത്തുക്കുടി എന്നീ അന്താരാഷ്ട്ര തുറമുഖങ്ങളുടെ സാമീപ്യം കൊണ്ടും, യൂറൊപ്പിനേയും വിദൂര പൗരസ്ത്യ ദേശങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്പല്‍ ചാലിന്റെ അടുത്തായതിനാലും, മൂന്നു ഘട്ടങ്ങളിലായി പണിതു തീര്‍ക്കാന്‍ ഉദ്ദ്യേശിക്കുന്ന ഈ പദ്ധതി തുറമുഖ വാണിജ്യ രംഗത്ത്‌ (കണ്ടൈനര്‍ ഷിപ്പ്മെന്റില്‍ പ്രധാനമായും) ഒരു കിടമത്സരത്തിനിടയാക്കുമെന്നു കരുതപ്പെടുന്നു.

ഐ.ടി-സേവന മേഖലയുടെ പെട്ടെന്നുള്ള വളര്‍ച്ചയും, സംസ്ഥാന തലസ്ഥാനമെന്ന പദവിയും, ടൂറിസം മേഖലയിലുണ്ടാവുന്ന വന്‍ വളര്‍ച്ചയും തിരുവനന്തപുരത്തിന്റെ ഗതാഗത മേഖലയ്ക്ക്‌ മേല്‍ വന്‍സമ്മര്‍ദ്ദത്തിനു കാരണമാകുന്നുണ്ട്‌. ഇതിനെ നേരിടാനായി അനേക ദശലക്ഷം ഡോളറുകളുടെ പദ്ധതികളാണ്‌ നടന്നുകൊണ്ടിരിയ്ക്കുന്നത്‌. 2007 തുടക്കം മുതല്‍ പണിതീരുന്നവയായി പല അണ്ടര്‍ പാസുകളും ഓവര്‍ ബ്രിഡ്ജുകളും ഉണ്ട്‌. അടിസ്ഥാന റോഡ്‌ വികസനത്തിന്റെ ആദ്യ പടിയായി 42 കിലോ മീറ്റര്‍ നീളം വരുന്ന ഒരു ആറുവരിപാതയും ഒരു നാലുവരി പാതയും വിഭാവനം ചെയ്തിട്ടുണ്ട്‌.

സാംസ്കാരികം 

വിദേശികളും മറുനാട്ടുകാരും, തിരുവനന്തപുരം വാസികളെ ‘ട്രിവാന്‍ഡ്രമൈറ്റ്’ എന്ന് വിളിക്കാറുണ്ട്. എന്നിരുന്നാലും ആ നാമം പ്രചുര പ്രചാരം നേടിയിട്ടില്ല. തിരുവനന്തപുരത്തിന് തനതായ ഒരു സാംസ്കാരിക പശ്ചാത്തലം ഉണ്ട്. അത് തിരുവിതാംകൂര്‍ രാജവംശത്തിന്റെ കലാ സാംസ്കാരിക പുരോഗമന നയങ്ങളില്‍ നിന്നാണ് ഉണ്ടായത് എന്ന് പറയാം. തിരുവനന്തപുരം ഒരുപാട് പ്രതിഭകളെ കലാ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത്, മഹാരാജാ സ്വാതി തിരുനാള്‍ ബാലരാമ വര്‍മ്മയും, രാജാ രവിവര്‍മ്മയും ആണ്.

കര്‍ണാടക സംഗീതത്തിന്റെ വളര്‍ച്ചയില്‍ മഹാരാജാ സ്വാതി തിരുനാളിന്റെ പങ്ക് കുറച്ച് കാണാവുന്ന ഒന്നല്ല. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പേരില്‍ ഒരു സംഗീത കലാലയം തന്നെ ഉണ്ട്. രാജാരവി വര്‍മ്മ, ലോക പ്രശസ്തി നേടിയ ഒരു ചിത്രകാരനായിരുന്നു. ഇന്ത്യന്‍ ചിത്രകലാ ശാഖക്ക് അദ്ദേഹം വളരെയധികം സംഭാവന ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ വിശ്വ വിഖ്യാതമായ പല ചിത്രരചനകളും ശ്രീ ചിത്രാ ആര്‍ട്ട് ഗാലറിയില്‍ ഇന്നും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം, അതിനു ചുറ്റിനും ഉള്ള കോട്ട മതില്‍, നേപ്പിയര്‍ കാഴ്ചബംഗ്ലാവ്, മൃഗശാല, വിക്റ്റോറിയ ടൌണ്‍ ഹാള്‍, പാളയം ജുംആ മസ്ജിദ്, പാളയം പള്ളി എന്നിവ നഗരത്തിന്റെ പഴമ വിളിച്ചോതുന്ന കെട്ടിടങ്ങളാണ്. വേളി കായലും ശംഖുമുഖം കടല്‍ തീരവും അവിടുത്തെ മത്സ്യകന്യകയുടെ ശില്പവും പ്രശസ്തമാണ്.

പുറമേ നിന്നു നോക്കുന്നവര്‍ക്ക് തിരുവനന്തപുരം ഒരു ശാന്തമായ അന്തരീക്ഷമാണ് കാട്ടുന്നതെങ്കിലും, ഉള്ളില്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ധ്വനി പ്രകടമാണ്. ഓണം നാളുകളിലും, അത് കഴിഞ്ഞുള്ള വിദേശ സഞ്ചാര സീസണിലും തിരുവനന്തപുരം അതിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്നു. തിരുവനന്തപുരത്തെ മറ്റ് പ്രധാന ഉത്സവങ്ങള്‍ ആറ്റുകാല്‍ പൊങ്കാല, പുഷ്പ ഫല മേള, പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്, ബീമാപള്ളി ഉറൂസ്, വെട്ടുകാട് പള്ളി പെരുനാള്‍ എന്നിവയാണ്. കിഴക്കേകോട്ടയിലെ സി.വി.എന്‍ കളരി, കളരിപ്പയറ്റ് അഭ്യസിപ്പിക്കുന്നതില്‍ വിശ്വപ്രസിദ്ധമാണ്. മാര്‍ഗ്ഗി കേന്ദ്രം കഥകളി പഠിപ്പിക്കുന്നതിലും പ്രശസ്തമാണ്.


നിറയെ തേങ്ങയും സുഗന്ധ വ്യഞ്ജനങ്ങളും ചേര്‍ത്ത കേരളീയ പാചകരീതിയാണ് ഇവിടെയും ഉള്ളത് എങ്കിലും, ചെട്ടിനാടന്‍, പാണ്ടിനാടന്‍, ചൈനീസ്, വടക്കേ ഇന്ത്യന്‍, കോണ്ടിനെന്റല്‍ തുടങ്ങി എല്ലാ പാചകരീതികളും ഇവിടെ സുലഭമാണ്. സായംകാലങ്ങളിലെ തട്ടുകടകള്‍ ഭക്ഷണ പ്രിയരായ എല്ലാവര്‍ക്കും ഒരു നല്ല അനുഭവം തന്നെയായിരിക്കും. സംസ്ഥാന കേന്ദ്ര ഗ്രന്ഥശാല (1829), സര്‍വ്വകലാശാലാ ഗ്രന്ഥശാല, കുട്ടികള്‍ക്കുള്ള ഗ്രന്ഥശാ‍ല, കയ്യെഴുത്ത് പ്രതി ഗ്രന്ഥശാ‍ല, വികസന പഠന കേന്ദ്ര ഗ്രന്ഥശാ‍ല, ബ്രിട്ടീഷ് ഗ്രന്ഥശാ‍ല, പ്രിയദര്‍ശനി ഗ്രന്ഥശാ‍ല എന്നിവ നഗരത്തിലെ പ്രമുഖ ഗ്രന്ഥശാ‍ലകളാണ്.
വിദ്യാഭ്യാസം
ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുക

തിരുവനന്തപുരം ഒരു പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമാണ്. കേരളാ സര്‍‌വകലാശാലയുടെ ആസ്ഥാനം ഇവിടെയാണ്. പതിനഞ്ച് എഞ്ചിനീയറിങ്ങ് കോളേജുകള്‍, മൂന്ന് മെഡിക്കല്‍ കോളേജുകള്‍, മൂന്ന് ആയുര്‍‌വേദ കോളേജുകള്‍, രണ്ട് ഹോമിയോ കോളേജുകള്‍, ആറ് ഇതര മെഡിക്കല്‍ വിഭാഗങ്ങളില്‍ പെട്ട കോളേജുകള്‍, രണ്ട് നിയമ കലാലയങ്ങള്‍, തുടങ്ങി ഒട്ടേറെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നഗരത്തിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ഇന്ത്യയിലെ തന്നെ പ്രമുഖമായ ഒരു സ്ഥാപനമാണ്. അഖിലേന്ത്യാ വൈദ്യശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് (All India Institute of Medical Sciences(AIIMS)) എന്ന പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്ന ഒരു ചികിത്സാകേന്ദ്രമാണിത്. അഖിലേന്ത്യാ തലത്തില്‍ പ്രശസ്തമായ മറ്റൊരു സ്ഥാപനമാണ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് തിരുവനന്തപുരം (സി.ഇ.ടി).ടെക്‌നോപാര്‍ക്ക് ക്യാമ്പസിനകത്തു പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസ്സ്, ഐ ഐ ഐ റ്റി എം കെ എന്നിവ മാനേജ്‌മെന്റ് വിദ്യാഭ്യാസമേഖലയിലെ ഉന്നത നിലവാരം പുലര്‍ത്തുന്ന രണ്ട് സ്ഥാപനങ്ങളാണ്. ശാസ്ത്ര-മാനവിക വിഷയങ്ങളിലും നിരവധി മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ ഉണ്ട്.

കേരളത്തിലെമ്പാടുമെന്നപോലെത്തന്നെ ഇവിടെയും മൂന്നുതരം സ്കൂളുകള്‍ ഉണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളവ (സര്‍ക്കാര്‍ സ്കൂള്‍ - 517), സര്‍ക്കാര്‍ ധന സഹായത്തോടെ പ്രവര്‍ത്തിക്കുന്നവ (എയിഡഡ് സ്കൂള്‍ - 378), സര്‍ക്കാര്‍ ധന സഹായമില്ലാതെ പ്രവര്‍ത്തിക്കുന്നവ (അണ്‍എയിഡഡ് - 58 ) എന്നിങ്ങനെ ആണ് തരം തിരിവ്. ആകെ 983 സ്കൂളുകള്‍(http://www.education.kerala.gov.in/schools.htm). സര്‍ക്കാര്‍ സ്കൂളുകള്‍, സംസ്ഥാന സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളവയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പു നിര്‍ദ്ദേശിക്കുന്ന പാഠ്യപദ്ധതി നടപ്പിലാക്കുന്നവയുമാണ്. എയിഡഡ് സ്കൂളുകളും സംസ്ഥാന സര്‍ക്കാറിന്റെ പാഠ്യപദ്ധതി പിന്തുടരുന്നു. വിദ്യാഭ്യാസ ട്രസ്റ്റുകളോ/ബോര്‍ഡുകളോ നടത്തുന്ന സ്വകാര്യ വിദ്യാലയങ്ങള്‍ സി ബി എസ് ഇ/ഐ സി എസ് ഇ/സര്‍ക്കാര്‍ പാഠ്യപദ്ധതി എന്നിവയില്‍ ഒന്നോ അതിലധികമോ പാഠ്യപദ്ധതികള്‍ പിന്തുടരുന്നു. ഇവയ്ക്കു പുറമേ, കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന നാല് കേന്ദ്രീയ വിദ്യാലയങ്ങളും തിരുവനന്തപുരത്തുണ്ട്. സി ബി എസ് ഇ പാഠ്യപദ്ധതിയാണ് ഇവിടങ്ങളില്‍ പിന്തുടരുന്നത്. കേരളത്തിലെ ആദ്യത്തെ അന്തര്‍‌ദേശീയ വിദ്യാലയവും തിരുവനന്തപുരത്താണ്. ‘തിരുവനന്തപുരം ഇന്റര്‍‌നാഷണല്‍ സ്കൂള്‍’ 2003 ഓഗസ്റ്റ് മാസത്തിലാണ്, നഗര പ്രാന്തത്തിലുള്ള തോന്നക്കലില്‍ പ്രവര്‍ത്തനം ആരം‌ഭിച്ചത്. 2001 ലെ സെന്‍സസ് പ്രകാരം തിരുവനന്തപുരത്തെ സാക്ഷരത നിരക്ക് 86.36 ശതമാനമാണ്. പുരുഷന്മാരില്‍ ഇത് 92.68 ശതമാനവും സ്ത്രീകളില്‍ 86.26 ശതമാനവുമാണ്.
ശാസ്ത്ര സാങ്കേതിക മേഖല
ബഹിരാകാശ ശാസ്ത്രം, വിവര സാങ്കേതിക വിദ്യ, ജൈവ സാങ്കേതിക വിദ്യ (ബയോ ടെക്‌നോളജി), വൈദ്യശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലെ ഗവേഷണ - വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഒരു വിദ്യാഭ്യാസ കേന്ദ്രമാണ് തിരുവനന്തപുരം. ഇവിടുത്തെ പ്രധാന ഗവേഷണ കേന്ദ്രങ്ങള്‍ താഴെ പറയുന്നവയാണ്:
വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം(വി എസ്സ് എസ്സ് സി - Vikram Sarabhai Space Centre)
ദ്രവ ഇന്ധന സാങ്കേതിക കേന്ദ്രം (എല്‍ പി എസ്സ് സി - Liquid Propulsion Systems Centre)
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം(Thumba Equatorial Rocket Launching Station(TERLS))
ബ്രഹ്മോസ് എയ്റോസ്പെയ്സ് യൂണിറ്റ് (BrahMos Aerospace unit)
രാജീവ് ഗാന്ധി ജൈവ സാങ്കേതിക കേന്ദ്രം(Rajiv Gandhi Centre for Bio Technology)
ട്രോപ്പിക്കല്‍ സസ്യോദ്യാനവും ഗവേഷണ കേന്ദ്രവും(Tropical Botanical Garden and Research Institute)
ഇ.ആര്‍.&ഡി.സി. - സി ഡാക്
എന്‍.ഐ.എസ്.ടി. (National Institute for Interdisciplinary Science & Technology - NIST)
ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍(Free Software Foundation of India(FSF(I))
റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍(RCC)
ശ്രീ ചിത്തിര തിരുനാള്‍, മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (Sree Chitra Thirunal Institute of Medical Sciences and Technology (SCTIMST))
ഭൗമ ശാസ്ത്ര പഠന കേന്ദ്രം(Centre for Earth Science Studies (CESS))
കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം(Central Tuber Crops Research Institute - CTCRI)
പ്രിയദര്‍ശിനി നക്ഷത്ര ബംഗ്ലാവ് (Priyadarsini Planetarium)
വികാസ പഠന കേന്ദ്രം(Centre for Development Studies)
ഓറിയന്റല്‍ ഗവേഷണ കേന്ദ്രവും കയ്യെഴുത്തു ഗ്രന്ഥശാലയും (The Oriental Research Institute & Manuscripts Library)
കേരള പ്രധാനപാത ഗവേഷണ കേന്ദ്രം(Kerala Highway Research Institute)
കേരള മത്സ്യ ഗവേഷണ കേന്ദ്രം(Kerala Fisheries Research Institute)
മാദ്ധ്യമം

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ദിനപത്രങ്ങള്‍ ഇവിടെ ലഭ്യമാണ്‌. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സും ദി ഹിന്ദുവുമാണ്‌ തിരുവനന്തപുരത്ത്‌ എഡിഷനുള്ള ഇംഗ്ലീഷ്‌ ദിനപത്രങ്ങള്‍. പ്രധാന മലയാള പത്രങ്ങള്‍ മാതൃഭൂമി, മലയാള മനോരമ, കേരള കൗമുദി, ദേശാഭിമാനി, മാധ്യമം, മംഗളംഎന്നിവയാണ്‌


ഒട്ടു മിക്ക മലയാളം ടിവി ചാനലുകളും തിരുവനന്തപുരം ആസ്ഥാനമാക്കിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഗവണ്‍മെന്റിന്റെ കീഴിലുള്ള ദൂരദര്‍ശന്‍ 1981-ല്‍ ഇവിടെ നിന്നും സംപ്രേഷണം ആരംഭിച്ചു. 1993-ല്‍ സം‌പ്രേഷണം ആരംഭിച്ച ഏഷ്യാനെറ്റ് ആണ് ആദ്യത്തെ സ്വകാര്യ മലയാളം ചാനല്‍. തിരുവനന്തപുരം ആസ്ഥാനമായ മറ്റു ചാനലുകള്‍ സൂര്യ ടി.വി., അമൃത ടി.വി., കൈരളി ടി.വി., കിരണ്‍ ടി.വി., ഏഷ്യാനെറ്റ്‌ പ്ലസ്‌, പീപ്പിള്‍എന്നിവയാണ്‌. ഏഷ്യാനെറ്റിന്റെ കേബിള്‍ ടിവി സേവന വിഭാഗമായ ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ്‌ കമ്മ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡും സിറ്റി കേബിളും തദ്ദേശ കേബിള്‍ സേവനം നല്‍കുന്നതു കൂടാതെ മറ്റു ദേശീയ - അന്തര്‍ദ്ദേശീയ ചാനലുകളും നല്‍കുന്നുണ്ട്‌. DTH സേവനം ദൂരദര്‍ശന്‍ ഡയറക്റ്റ്‌ പ്ലസ്‌, ടാറ്റ സ്കൈ, ഡിഷ്‌ ടിവി എന്നിവയിലൂടെ ലഭ്യമാണ്‌. ആകാശവാണിയുടെ AM സ്റ്റേഷനും (1161 MHz) FM സ്റ്റേഷനും (101.9 MHz) ഇവിടെയുണ്ട്‌. ഇതു കൂടാതെ മലയാളത്തിലെ ആദ്യത്തെ സ്വകാര്യ കമ്മ്യൂണിറ്റി എഫ്.എം റേഡിയോ സ്റ്റേഷന്‍ ആയ "റേഡിയോ ഡിസി" 2006 ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു[.




മലയാളം, തമിഴ്‍, ഇംഗ്ലീഷ്‌, ഹിന്ദി ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഇരുപതിലധികം സിനിമാ തീയറ്ററുകള്‍ ഇവിടെയുണ്ട്‌. ഇതു കൂടാതെ രണ്ട്‌ ചലച്ചിത്ര സ്റ്റുഡിയോകളും നഗരത്തിലുണ്ട്‌ - ചിത്രാഞ്ജലിയും മെറിലാന്റും. ടെക്നോപാര്‍ക്കിനടുത്തുള്ള (ചന്തവിള) കിന്‍ഫ്ര ഫിലിം ആന്‍ഡ്‌ വീഡിയോ പാര്‍ക്ക്‌ ഇന്ത്യയിലെ ഏറ്റവും മികച്ച ആനിമേഷന്‍ ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനങ്ങളിലൊന്നാണ്‌. എല്ലാ വര്‍ഷവും നവംബറില്‍ നടക്കുന്ന അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവം (IFFK - International Film Festival of Kerala) ഇന്ത്യയിലെ തന്നെ പ്രധാനപെട്ട ചലച്ചിത്രോത്സവങ്ങളിലൊന്നായി കണക്കാക്കുന്നു.


ബി.എസ്.എന്‍.എല്‍., റിലയന്‍സ്‌, ടാറ്റാ ഇന്‍ഡികോം എന്നിവ അടിസ്ഥാന ടെലിഫോണ്‍ സേവനവും ബി.എസ്.എന്‍.എല്‍. സെല്‍വണ്‍,എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വൊഡാഫോണ്‍, റിലയന്‍സ്‌, ടാറ്റാ ഇന്‍ഡികോം എന്നിവ മൊബൈല്‍ ഫോണ്‍ സേവനവും നല്‍കുന്നു. തൊണ്ണൂറുകളുടെ അവസാനത്തെ അപേക്ഷിച്ച്‌ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്‌. ഏഷ്യാനെറ്റ്‌ ഡാറ്റാലൈന്‍, സിറ്റി കേബിള്‍, ബി.എസ്.എന്‍.എല്‍. ഡാറ്റാവണ്‍ എന്നിവ ബ്രോഡ്ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ സേവനം നല്‍കുന്നു. പ്രധാന ഡയല്‍-അപ്പ്‌ ഇന്റര്‍നെറ്റ്‌ ദാതാക്കള്‍ ബി.എസ്.എന്‍.എല്‍. നെറ്റ്‌വണ്‍, കേരള ഓണ്‍ലൈന്‍, കെല്‍നെറ്റ്‌ എന്നിവയാണ്‌..
കായികം

തിരുവനന്തപുരത്ത് ഏറ്റവും പ്രചാരമുള്ള കളികള്‍ ഫുട്ബോളും ക്രിക്കറ്റുമായിരിക്കണം. ബാസ്കറ്റ്ബോള്‍,ബാഡ്മിന്റണ്‍, വോളിബോള്‍ എന്നിവയ്ക്കും പ്രചാരമുണ്ട്, പ്രത്യേകിച്ചും വിദ്യാലയങ്ങളില്‍.കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ)മുഖ്യ കാര്യാലയം തിരുവനന്തപുരത്താണുള്ളത്. ഈ കാര്യാലയത്തിനോട് ചേര്‍ന്ന് പരിശീലനത്തിന് വേണ്ടിയുള്ള രണ്ട് നെറ്റുകള്‍, ബൌളിങ് യന്ത്രങ്ങള്‍, മള്‍ട്ടി ജിം-എയറോബിക്സ് സൗകര്യത്തോട് കൂടിയ ജിംനേഷ്യം, ലെക്ചര്‍ ഹോളും ലൈബ്രറിയും,ഇന്‍ഡോര്‍ പരിശീലന സൗകര്യങ്ങള്‍,പരിശീലകര്‍ക്കും കളിക്കാര്‍ക്കും താമസ സൗകര്യങ്ങള്‍, ഫിസിയോതെറാപ്പി ക്ലിനിക്, ഓഫീസ്, ഗസ്റ്റ് ഹൌസ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു.നഗരത്തിന്റെ പ്രാന്തപ്രദേശത്തായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയ് പണി കഴിയ്ക്കാന്‍ കെ.സി.എ തീരുമാനിച്ചിട്ടുണ്ട്.

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം ദേശീയവും അന്തര്‍ദേശീയവുമായ മത്സരങ്ങള്‍ നടക്കാറുള്ള ഫുട്‌ബോള്‍ സ്റ്റേഡിയമാണ്. യൂണിവേഴ്‌സി‌റ്റി സ്റ്റേഡിയവും രണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. കേരളാ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഈ സ്റ്റേഡിയത്തില്‍ അത്‌ലറ്റിക്സ് മത്സരങ്ങള്‍ക്കായി സിന്തറ്റിക്ക് ട്രാക്ക് സൗകര്യവുമുണ്ട്. ജിമ്മി ജോര്‍ജ്ജ് സ്പോര്‍ട്സ് കോം‌പ്ലക്സ്, ജി.വി.രാജാ സ്പോര്‍ട്സ് സ്കൂള്‍, ലക്ഷ്മിഭായ് നാഷണല്‍ സ്കൂള്‍ ഫോര്‍ ഫിസിക്കല്‍ എജുക്കേഷന്‍ എന്നിവയാണ് നഗരത്തിലെ മറ്റ് ചില കായികമത്സര വേദികള്‍. കവടിയാര്‍ കേന്ദ്രീകരിച്ച് ഇന്ത്യയില്‍ തന്നെ ഏറ്റവും പഴയത് എന്ന് പറയാവുന്ന ഒരു ഗോള്‍ഫ് ക്ലബ്ബും ഒരു ടെന്നിസ് ക്ലബ്ബും പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള എസ്.ബി.ടി. ദേശീയ ഫുട്‌ബോള്‍ ലീഗിന്റെ രണ്ടാം ഡിവിഷനില്‍ കളിച്ചിട്ടുണ്ട്.
വിനോദസഞ്ചാരം

തിരുവനന്തപുരം നഗരത്തിലും അതിന്റെ പരിസരപ്രദേശങ്ങളിലുമായി അനേകം വിനോദസഞ്ചര കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നു.
കോവളം ബീച്ച് -ലോകമെങ്ങും പ്രശസ്തിയാര്‍ജ്ജിച്ച കോവളം കടല്‍ തീരം. തിരകള്‍ വളരെ കുറവാണ്‌ എന്നതാണിവിടുത്തെ പ്രത്യേകത.തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റര്‍ തെക്ക് മാറി സ്ഥിതി ചെയ്യുന്നു.കോവളം ലൈറ്റ് ഹൗസ്, ഹാല്‍സിയന്‍ കൊട്ടാരം എന്നിവ കോവളത്തെ പ്രശസ്തമായ മറ്റുസ്ഥലങ്ങളാണ്‌.
വര്‍ക്കല ക്ലിഫ്ഫ് - തിരുവനന്തപുരം നഗരത്തില്‍ നിന്നും 46 കിലോമീറ്റര്‍ വടക്കു മാറി വര്‍ക്കല സ്ഥിതി ചെയ്യുന്നു. . ശിവഗിരി തീര്‍ത്ഥാടന കേന്ദ്രവും വര്‍ക്കലയില്‍ ഉണ്ട്.
വേളി - നഗര പ്രാന്തത്തിലുള്ള ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്‌. ഇവിടം വേളി ടൂറിസ്റ്റ് വില്ലേജ് എന്നാണ്‌ അറിയപ്പെടുന്നത്. അറബിക്കടലും വേളികായലും ചേരുന്ന സ്ഥലമാണ്‌. മഴമൂലം വേളി കായലില്‍ വെള്ളം കൂടുമ്പോള്‍ കടലും കായലും തമ്മില്‍ വേര്‍തിരിച്ചിരിക്കുന്ന മണല്‍തിട്ട(പൊഴി) മുറിയുകയും കായല്‍ ജലം കടലിലേക്ക് ഒഴുകയും ചെയ്യും. ഇവിടെ കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള കളിസ്ഥലവും ഒരു സസ്യോദ്യാനവും സ്ഥിതിചെയ്യുന്നു. കൂടാതെ വേളി കായലില്‍ ബോട്ട് സവാരി നടത്തുന്നതിനുള്ള സൗകര്യവും ഉണ്ട്.
ആക്കുളം - നഗരാതിര്‍ത്തിക്കുള്ളില്‍ ദക്ഷിണവ്യോമസേനാ താവളത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്‌ ആക്കുളം. ഇവിടെ ബോട്ട് സവാരി നടത്തുന്നുണ്ട്. കൂടാതെനീന്തല്‍ക്കുളം, അക്വേറിയം, കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിവ സ്ഥിതിചെയ്യുന്നു.
പൂവാര്‍ - ഈ ഗ്രാമത്തിലെ മനോഹരമാ‍യ കടല്‍ത്തീരം അനവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.തിരുവനന്തപുരം നഗരത്തിന് 18 കിലോമീറ്റര്‍ തെക്ക് മാറി സ്ഥിതി ചെയ്യുന്നു. പ്രകൃതിരമണീയവുമായ ഈ ഗ്രാമത്തില്‍ ഒരു ഫ്ലോട്ടിംഗ് റിസോര്‍ട്ടുമുണ്ട്.
കിളിമാനൂര്‍ - തിരുവനന്തപുരം നഗരത്തില്‍ നിന്നും 36 കിലോമീറ്റര്‍ വടക്കു മാറി കിളിമാനൂര് സ്ഥിതി ചെയ്യുന്നു.രാജാ രവി വര്‍മ്മ ജനിച്ചത് കിളിമാനൂര്‍ കൊട്ട്ടാരതത്തിലാണു.
ശംഖുമുഖം ബീച്ച്-തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന സ്ഥലമാണ്‌ ശംഖുമുഖം കടല്‍ ത്തീരം. ഇവിടത്തെ പ്രധാന ആകര്‍ഷണം കാനായി കുഞ്ഞിരാമന്‍ പണിതമത്സ്യകന്യകയുടെ ശില്പമാണ്‌. കൂടാതെ ചെറിയ ഒരു ഉദ്യാനവും സ്ഥിതിചെയ്യുന്നു. ശംഖുമുഖത്തിന്‌ അല്പം അകലെയായി വലിയതുറയില്‍ ഒരു കടല്‍പാലവും സ്ഥിതിചെയ്യുന്നു.
മൃഗശാല- ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൃഗശാലകളിലൊന്നായി കണക്കാക്കപ്പെടുന്നു. പക്ഷിമൃഗാദികളെ സ്വാഭാവിക ചുറ്റുപാടില്‍ സം‌രക്ഷിച്ചിരിക്കുന്നത് പ്രത്യേകതയാണ്‌.
സര്‍ക്കാര്‍ കലാ പ്രദര്‍ശനാലയം (മ്യൂസിയം)- മൃഗശാലക്കടുത്തായി വലിയ കൊട്ടാരത്തില്‍ സര്‍ക്കാര്‍ പഴയ കാലങ്ങളിലേയുള്ള അപൂര്വ്വ വസ്തുക്കളും കലാവസ്തുക്കളും പ്രദര്‍ശനത്തിനായി വച്ചിരികുന്നു.
നെയ്യാര്‍ അണക്കെട്ട് നഗരത്തില്‍ നിന്ന് 32 കി.മീ അകലെയാണ്‌. ചെറിയ വന്യമൃഗകേന്ദ്രവും ഉദ്യാനവും അണക്കെട്ടിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു.
ശ്രീപദ്മനാഭസ്വാമിക്ഷേത്രം
പേപ്പാറ- അണക്കെട്ടും വന്യമൃഗസം‌രക്ഷണ കേന്ദ്രവും
പൊന്‍‌മുടി- സുഖവാസകന്ദ്രം
അരുവിക്കര തീര്‍ത്ഥാടനകേന്ദ്രം


കൂടാതെ തിരുവന്തപുരം നഗരത്തിനുള്ളില്‍ രവിവര്‍മ്മ ആര്‍ട്ട് ഗാലറി, പ്രിയദര്‍ശിനി പ്ലാനറ്റേറിയം, കുതിര മാളിക എന്നിവയും സ്ഥിതി ചെയ്യന്നു.

തന്ത്രപരമായ പ്രാധാന്യം

ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ളതും സാമൂഹികപുരോഗതി കൈവരിച്ചതുമായ കേരളസംസ്ഥാനത്തിന്റെ തലസ്ഥാനമെന്നതിലുപരി ദക്ഷിണഭാരതത്തിലെ തന്ത്രപ്രധാനമായ ഒരു നഗരമാണ് തിരുവനന്തപുരം. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ നഗരങ്ങളിലൊന്ന് എന്ന നിലയില്‍ തിരുവനന്തപുരത്തിന് സൈനികമായും വായു ഗതാഗത സംബന്ധമായും പ്രാധാന്യമുണ്ട്. ഇന്ത്യന്‍ വായുസേനയുടെ ദക്ഷിണ വായുസേനാ കമാന്റ് (SAC)ആസ്ഥാനമായ ആക്കുളം ഇവിടെയാണ്. പാങ്ങോട് സ്ഥിതിചെയ്യുന്ന ഗൂര്‍ഖ റജിമെന്റ്, പള്ളിപ്പുറത്ത് സ്ഥിതിചെയ്യുന്ന സി.ആര്‍.പി.എഫ്. എന്നീ സൈനിക അര്‍ദ്ധസൈനിക സേനകളുടെ ആസ്ഥാനങ്ങളും തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്നു. കൂടാതെ അന്തര്‍ദേശീയ കപ്പല്‍ ഗതാഗത മാര്‍ഗ്ഗവും പൂര്‍വ്വ-പശ്ചിമ നാവിക ഗതാഗത അച്ചുതണ്ടും നഗരത്തിനോട് അടുത്ത് കിടക്കുന്നു.

No comments:

Post a Comment