Related Posts with Thumbnails

2010-03-10

പെട്ടെന്ന് കുഴഞ്ഞുവീഴുമ്പോള്‍.


ഡോ. ജോര്‍ജ് തയ്യില്‍
Fun & Info @ Keralites.netസ്വാഭാവിക മരണങ്ങളില്‍ കുഴഞ്ഞുവീണുള്ള മരണം അസാധാരണമല്ലാതായിക്കഴിഞ്ഞു. പ്രസംഗിക്കുമ്പോള്‍, ബന്ധു മരിച്ച വാര്‍ത്ത കേള്‍ക്കുമ്പോള്‍, ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍, ചവിട്ടുപടികള്‍ കയറുമ്പോള്‍, കാറോടിക്കുമ്പോള്‍, എന്തിന്, വെറുതെ ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോള്‍പ്പോലും പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്നവരുടെ വാര്‍ത്തകള്‍ ഇന്ന് മാധ്യമങ്ങളില്‍ സ്ഥിരമായി സ്ഥാനം പിടിക്കുന്നു. ആകെ ജനസംഖ്യയുടെ മൂന്നുശതമാനം പേര്‍ക്കും ജീവിതത്തിലെപ്പോഴെങ്കിലും സാരമായ 'സിന്‍കോപ്പ്' അഥവാ കുഴഞ്ഞുവീഴുന്ന പ്രവണതയുണ്ടാകുന്നതായി കണക്കുകള്‍ തെളിയിക്കുന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ ആറ് ശതമാനം പേര്‍ സിന്‍കോപ്പോടുകൂടിയുള്ളവരാണ്. ഹൃദ്രോഗമുള്ളവരിലും വയോധികരിലും ഒരു പ്രാവശ്യം കുഴഞ്ഞുവീണ അനുഭവമുണ്ടായാല്‍ അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മരണപ്പെടുവാനുള്ള സാധ്യത 50 ശതമാനമാണ്. ഹൃദയേതര കാരണങ്ങളാല്‍ സിന്‍കോപ്പ് ഉണ്ടാകുന്നവരില്‍ അടുത്ത അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളിലെ മരണസാധ്യത 30 ശതമാനമാണ്.

മോഹാലസ്യം, തലകറക്കം എന്നൊക്കെപ്പറഞ്ഞ് നിസ്സാരമാക്കാറുള്ള ഈ സന്ദിഗ്ധാവസ്ഥ പലപ്പോഴും അത്യാപത്കരമാവാം. പല രോഗങ്ങളുടെയും മുഖലക്ഷണമായി തലകറക്കം രംഗപ്രവേശം ചെയ്യാം. മസ്തിഷ്‌ക്കത്തിലെ രക്തപര്യയനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ തുടങ്ങി കര്‍ണരോഗങ്ങള്‍, രക്തത്തിലെ പഞ്ചസാരയുടെ കുറവ്, മരുന്നുകളുടെ അമിത ഉപയോഗം, മദ്യസേവ, മാനസികാസ്വാസ്ഥ്യം ഇങ്ങനെ നാനാവിധ കാരണങ്ങള്‍ ഈ സങ്കീര്‍ണ രോഗാവസ്ഥയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇതില്‍ ഏറ്റവും അപകടകരമായ കാരണം ഹൃദ്രോഗവുമായി ബന്ധപ്പെട്ടതാണ്.

പെട്ടെന്നുണ്ടാകുന്ന ബോധക്ഷയവും അതേത്തുടര്‍ന്നുശരീരത്തിന്റെ ബാലന്‍സിന് സംഭവിക്കുന്ന പാളിച്ചയുമാണ് കുഴഞ്ഞുവീഴുന്നതിനു പിന്നിലെ കാരണം. സാധാരണ രീതിയിലുള്ള തലചുറ്റലാണെങ്കില്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ബോധം തിരിച്ചുകിട്ടും. മസ്തിഷ്‌കത്തിലെ 'റെട്ടിക്കുലര്‍' പ്രവര്‍ത്തന വ്യവസ്ഥയിലേക്ക് ആവശ്യത്തിനു രക്തം പ്രവഹിക്കാത്തതാണ് ബോധക്ഷയത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഘടകം. തലകറക്കത്തെ പൊതുവായി രണ്ടായി തിരിക്കാം. മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തസഞ്ചാരം കുറയുന്നതിനോടനുബന്ധിച്ചുള്ള ബോധക്ഷയവും അതേത്തുടര്‍ന്നുള്ള തലചുറ്റലും (സിന്‍കോപ്പ്) ആദ്യപട്ടികയില്‍പെടുന്നു. ഇതുതന്നെയാണ് പ്രധാനപ്പെട്ടതും. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിനു കോട്ടം തട്ടാതെ മറ്റുകാരണങ്ങളാല്‍ കുഴഞ്ഞുവീഴുന്നവരാണ് രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നവര്‍.

ഇനി മൂന്നാമതൊരു കൂട്ടര്‍കൂടിയുണ്ട്. ആന്തരകര്‍ണത്തിലെ വെസ്റ്റിബുലര്‍ വ്യവസ്ഥയ്ക്കുണ്ടാകുന്ന പാളിച്ചയാണ് ഇവിടെ തലചുറ്റലിനു കാരണം. ഇതിനെ 'വെര്‍ട്ടിഗോ' എന്നുപറയുന്നു. മെനിയേഴ്‌സ് രോഗവും വെസ്റ്റിബുലര്‍ നാഡിയുടെ അപചയം മൂലമുള്ള രോഗാവസ്ഥയും തലചുറ്റലിനുകാരണമാകുന്നു. അതിസങ്കീര്‍ണവും ഗുരുതരവുമായ തലകറക്കത്തിനുള്ള പ്രധാനകാരണം ധമനീസംബന്ധമായ വിവിധ രോഗാവസ്ഥകളാണ്. തലകറക്കത്തിന്റെ രണ്ടാമതൊരു പ്രധാനകാരണം ഹൃദ്രോഗം തന്നെ.

കുഴഞ്ഞുവീഴുന്നതിന്റെ മുഖ്യകാരണം സ്ഥാനവ്യതിയാനങ്ങള്‍ക്കനുസൃതമായി ശരീരത്തില്‍ ക്രമാതീതമായി കുറയുന്ന രക്തസമ്മര്‍ദം തന്നെ. പ്രായം ചെന്നവരില്‍ 30 ശതമാനം പേര്‍ക്ക് ഭക്ഷണത്തിനുശേഷം ഒരുമണിക്കൂര്‍ കഴിയുമ്പോള്‍ പ്രഷര്‍ 20 മില്ലിമീറ്റര്‍ കുറയുന്നതായും തുടര്‍ന്ന് തലചുറ്റലുണ്ടാകുന്നതായും തെളിഞ്ഞിട്ടുണ്ട്.

രക്തം കാണുമ്പോള്‍, കഠിനമായ വേദന ഉണ്ടാകുമ്പോള്‍, ദീര്‍ഘനേരം നില്‍ക്കുമ്പോള്‍, മനോസംഘര്‍ഷമനുഭവപ്പെടുമ്പോള്‍ ഒക്കെയുണ്ടാകുന്ന തലകറക്കം 'വേസോവേഗല്‍' സിന്‍കോപ്പാണ്. തലകറക്കമുണ്ടാകുന്ന കാരണങ്ങളില്‍ അത്യപകടകാരി ഹൃദ്രോഗാനന്തരമുള്ളതുതന്നെ. ഹൃദ്രോഗാനന്തരമുള്ള തലകറക്കത്തിന് പ്രധാനമായി രണ്ടു കാരണങ്ങളാണുള്ളത്. ആദ്യത്തേത് ഹൃദയഘടനാപരമായ വൈകല്യങ്ങളാല്‍ രക്തപ്രവാഹം തടസ്സപ്പെടുക, ദിശ തെറ്റുക, പൂര്‍ണമായി നിലയ്ക്കുക എന്നിവയാല്‍ മസ്തിഷ്‌കത്തിനാവശ്യമായ രക്തം ലഭിക്കാതെ വരുമ്പോഴാണ് ഉണ്ടാകുന്നത്. രണ്ടാമത്തേത് ഹൃദയസ്​പന്ദനവേഗം അനിയന്ത്രിതമായി വര്‍ധിക്കുക, ക്രമാതീതമായി കുറയുക, താളംതെറ്റി മിടിക്കുക എന്നീ കാരണങ്ങളാല്‍ ശിരസ്സിലേക്കുള്ള രക്തസഞ്ചാരം ഗണ്യമായി കുറയുമ്പോള്‍ ബോധം നശിച്ച് തലകറങ്ങിവീഴുന്നത്.

ഹൃദയഭിത്തി അമിതമായി തുടിക്കുന്ന 'ഹൈപ്പര്‍ ട്രോഫിക് മയോപ്പതി' രോഗമുള്ളവരില്‍ മഹാധമനിയിലേക്കുള്ള രക്തസഞ്ചാരം കുറയുന്നതിനാലും താളംതെറ്റി ഹൃദയം മിടിക്കുന്നതിനാലും തലകറക്കവും പെട്ടെന്നുള്ള മരണവും സംഭവിക്കാറുണ്ട്.

ഹൃദയസ്​പന്ദന പ്രക്രിയക്കുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും ഹാര്‍ട്ട് ബ്ലോക്കും കുഴഞ്ഞുവീഴുന്നതിനു പിന്നിലെ സുപ്രധാന കാരണങ്ങളാണ്.ഒരുപ്രാവശ്യം തലചുറ്റലും വീഴാനുള്ള പ്രവണതയും അനുഭവപ്പെട്ടുവെന്നറിഞ്ഞാല്‍ തീര്‍ച്ചയായും അതിന്റെ കാരണങ്ങള്‍ തേടണം. കാരണം അടുത്ത തലകറക്കം ഒരുപക്ഷേ അയാള്‍ അതിജീവിച്ചെന്നു വരില്ല. സമുചിതമായ രോഗനിര്‍ണയത്തിലെത്തിച്ചേരാന്‍ സഹായിക്കുന്ന പല ആധുനിക പരിശോധനോപാധികളും ഇന്ന് സുലഭമാണ്. രക്തപരിശോധന, 'ടില്‍റ്റ് ടേബിള്‍ ടെസ്റ്റ്', ഇ.സി.ജി, ഹോള്‍ട്ടര്‍, ട്രെഡ്മില്‍ ടെസ്റ്റ്, ഇക്കോ കാര്‍ഡിയോഗ്രാഫി, ഇലക്‌ട്രോ ഫിസിയോളജിക്കല്‍ പഠനം തുടങ്ങിയവയെല്ലാം നടത്തണം. ന്യൂറോജെനിക് സില്‍കോപ്പാണെങ്കില്‍ ന്യൂറോളജിസ്റ്റിന്റെ സഹായം തേടണം.

രോഗനിര്‍ണയം നടന്നാല്‍ ചികിത്സ അത്ര പ്രയാസകരമല്ല. ഹാര്‍ട്ട് ബ്ലോക്കാണെങ്കില്‍ പേസ്‌മേക്കര്‍, സ്​പന്ദനവേഗം നിയന്ത്രിക്കാന്‍ 'കത്തീറ്റര്‍ അബ്‌ളേഷന്‍', ഐ.സി.ഡി., ചുരുങ്ങിയ വാല്‍വുകള്‍ റിപ്പേര്‍ ചെയ്യുക തുടങ്ങിയവ ഹൃദ്രോഗാനന്തര സിന്‍കോപ്പിന്റെ ചികിത്സകളാണ്. ഇ.ഇ.ജിയും സി.ടി.സ്‌കാനും എം.ആര്‍.ഐ.യും മസ്തിഷ്‌കാഘാതങ്ങള്‍ കണ്ടുപിടിക്കും. ഹൈപ്പോഗ്ലൈസീമിയ ഉള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുക, കഴിക്കുന്ന മരുന്നുകള്‍ പുനര്‍നിര്‍ണയിക്കുക, ഹോര്‍മോണുകളുടെ വൈകല്യങ്ങള്‍ കണ്ടുപിടിക്കുക തുടങ്ങിയവ ഗുരുതരമായേക്കാവുന്ന തലകറക്കം ഒഴിവാക്കും.

കടപ്പാട് : മാതൃഭൂമി
                                                

No comments:

Post a Comment